
അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരെ നാളെ തുടങ്ങുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കെ എല്‍ രാഹുല്‍ ഓപ്പണറാകുമെന്ന് ക്യപ്റ്റന്‍ രോഹിത് ശര്‍മ വ്യക്തമാക്കിയതോടെ ഇന്ത്യയുടെ ബാറ്റിംഗ് ഓര്‍ഡറിന്‍രെ കാര്യത്തില്‍ തീരുമാനമായി. രാഹുലും യശസ്വി ജയ്സ്വാളും ഓപ്പണര്‍മാരായി ഇറങ്ങുമ്പോള്‍ പരിക്കുമൂലം ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന ശുഭ്മാന്‍ ഗില്‍ മൂന്നാം നമ്പറിലിറങ്ങും.
വിരാട് കോലി നാലാമതും റിഷഭ് പന്ത് അഞ്ചാമതും എത്തുമ്പോള്‍ ക്യപ്റ്റന്‍ രോഹിത് ശര്‍മ ആറാമനായിട്ടാവും ക്രീസിലെത്തുക. താന്‍ മധ്യനിരയില്‍ എവിടെയങ്കിലും കാണുമെന്ന രോഹിത്തിന്‍റെ വാക്കുകള്‍ ഈ സൂചനയാണ് നല്‍കുന്നത്. നിതീഷ് കുമാര്‍ റെഡ്ഡി ഓള്‍ റൗണ്ടറായി ടീമില്‍ തുടരുമ്പോള്‍ ബൗളിംഗ് നിരയില്‍ ഒരു മാറ്റം വരുത്താനുള്ള സാധ്യതയുമുണ്ട്.
മുഷ്താഖ് അലി: മുംബൈക്കെതിരെ തകര്‍ത്തടിച്ച് ആന്ധ്ര, കൂറ്റന്‍ സ്കോര്‍; കേരളത്തിന് ക്വാര്‍ട്ടർ പ്രതീക്ഷ
വാഷിംഗ്ടൺ സുന്ദറിന് പകരം ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന ആര്‍ അശ്വിന്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തുമെന്ന സൂചനയാണ് ടീം വൃത്തങ്ങള്‍ നല്‍കുന്നത്. അഡ്‌ലെയ്ഡില്‍ അശ്വിനുള്ള മികച്ച റെക്കോര്‍ഡും ഇതിന് കാരണമാണ്. ഓസ്ട്രേലിയയില്‍ 18 ഇന്നിംഗ്സുകളില്‍ 38 വിക്കറ്റാണ് അശ്വിന്‍റെ സമ്പാദ്യം. എന്നാല്‍ ഡേ നൈറ്റ് ടെസ്റ്റുകളില്‍ അശ്വിന് മികച്ച റെക്കോര്‍ഡാണുള്ളത്.
നാലു മത്സരങ്ങളിലെ ഏഴ് ഇന്നിംഗ്സുകളിലായി 18 വിക്കറ്റാണ് ഡേ നൈറ്റ് ടെസ്റ്റുകളില്‍ അശ്വിന്‍ നേടിയത്. കഴിഞ്ഞ തവണ ഇന്ത്യ ഓസ്ട്രേലിയക്കെതിരെ ഇതേവേദിയില്‍ ഡേ നൈറ്റ് ടെസ്റ്റ് കളിച്ചപ്പോള്‍ ആദ്യ ഇന്നിംഗ്സില്‍ അശ്വിന്‍ 55 റണ്‍സ് വഴങ്ങി നാലു വിക്കറ്റും രണ്ടാം ഇന്നിംഗ്സില്‍ 16 റണ്‍സിന് ഒരു വിക്കറ്റും നേടിയിരുന്നു. സ്റ്റീവ് സ്മിത്തിനെ ഒരു റണ്ണിന് പുറത്താക്കിയ അശ്വിന്‍റെ തന്ത്രവും അന്ന് ഏറെ ചര്‍ച്ചയായിരുന്നു. ഇന്ന് പരിശീലനത്തിനിടെ അശ്വിനും ഗംഭീറും ദീര്‍ഘനേരം ചര്‍ച്ച നടത്തിയതും അശ്വിന്‍ കളിക്കാനുള്ള സാധ്യത കൂട്ടുന്നുവെന്നാണ് വിലയിരുത്തല്‍. അതേസമയം നിലവിലെ ഫോമിന്‍റെ അടിസ്ഥാനത്തിലാണ് പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുക്കുന്നതെങ്കില്‍ അശ്വിന് പകരം വാഷിംഗ്ടണ്‍ സുന്ദര്‍ തന്നെ തുടരാനും സാധ്യതയുണ്ട്. പേസ് നിരയില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതതയില്ല. വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുമ്ര നയിക്കുന്ന പേസ് നിരയില്‍ ഹര്‍ഷിത് റാണയും മുഹമ്മദ് സിറാജും തന്നെ തുടരും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക