
കൊല്‍ക്കത്ത: ഐപിഎല്ലിൽ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു പോരാട്ടം. കൊൽക്കത്തയുടെ ഹോം ഗ്രൗണ്ടിൽ ഉച്ചയ്ക്ക് 3.30നാണ് മത്സരം. കൊല്‍ക്കത്തക്കെതിരെ നിര്‍ണായ പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ തോല്‍വികളുടെ നിലയില്ലാക്കയത്തിലാണ് ആര്‍സിബി. ഏഴ് കളികളില്‍ ആറ് തോല്‍വി, അതില്‍ തന്നെ അവസാനം കളിച്ച അഞ്ച് മത്സരങ്ങളിലും തോൽവി. പോയിന്‍റ് ടേബിളിൽ രണ്ട് പോയിന്‍റ് മാത്രം നേടി ഏറ്റവും പിന്നിലാണ് ആര്‍സിബി ഇപ്പോള്‍. പ്ലേ ഓഫിലെത്താനുള്ള നേരിയ സാധ്യതയെങ്കിലും നിലനിര്‍ത്താൻ കൊല്‍ക്കത്തക്കെതിരെ ആര്‍സിബിക്ക് ഇന്ന് ജയിച്ചേ തീരു.
അവസാനം കളിച്ച മത്സരത്തിൽ ഹൈദരാബാദ് ആർസിബി ബൗളർമാരെ അടിച്ചു പറത്തിയപ്പോള്‍ പിറന്നത് ഐപിഎൽ ചരിത്രത്തിലെ തന്നെഏറ്റവും ഉയർന്ന സ്കോറായിരുന്നു. 288 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആർസിബിയെ ദിനേശ് കാർത്തിക്കിന്‍റെ വെടിക്കെട്ട് ബാറ്റിംഗാണ് വലിയ നാണകേടിൽ നിന്ന് രക്ഷിച്ചത്. ആര്‍സിബി പ്രതീക്ഷവെച്ച പേസ് ബൗളര്‍മാരെല്ലാം അടിവാങ്ങികൂട്ടുന്നു. എടുത്തു പറയാന്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നറും ആര്‍സിബി നിരയിലില്ല. ടീം മാനേജ്‌മെന്‍റിന്‍റെ തെറ്റായ തീരുമാനങ്ങൾക്കെതിരെ ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പരാതിയും ഉയർന്നു കഴിഞ്ഞു.
കോടികൾ മുടക്കി ടീമിൽ എത്തിച്ച ഗ്ലെന്‍ മാക്‌സ് വെല്‍, കാമറൂണ്‍ ഗ്രീന്‍, അല്‍സാരി ജോസഫ് തുടങ്ങിയ താരങ്ങൾക്ക് പുറത്തിരിക്കേണ്ടി വരുന്നു. പരിക്ക് മാറി ഗ്ലെൻ മാക്സ്‍വെൽ ഇന്നത്തെ മത്സരത്തിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. റൺ വേട്ടക്കാരിൽ മുന്നിൽ വിരാട് കോലിയുണ്ട്. നായകൻ ഫാഫ് ഡുപ്ലെസി വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുക്കുന്നുണ്ടെങ്കിലും കോലിയില്‍ നിന്നല്ലാതെ കാര്യമായ പിന്തുണ കിട്ടുന്നില്ല. വാലറ്റത്ത് തകർത്തടിക്കാൻ കാര്‍ത്തിക് മാത്രമാണുള്ളത്. എന്നാൽ ബൗളർമാർ കളി തോൽപ്പിക്കുന്ന പതിവിന് ഇത്തവണയും മാറ്റമില്ല. ഈ സീസണിൽ ഹോം ഗ്രൗണ്ടിൽ കൊൽക്കത്തയോട് തോറ്റതിന് പകരം വീട്ടാൻ കൂടിയാണ് ആർസിബി എത്തുന്നത്.
കളിച്ച ആറ് മത്സരങ്ങളിൽ നാല് ജയവും രണ്ട് തോൽവിയുമാണ് കൊല്‍ക്കത്തയുടെ അക്കൗണ്ടിലുള്ളത്. ഗംഭീർ മെന്‍ററായി എത്തിയതോടെ ബാറ്റിംഗിലും ബൗളിംഗിലും മിന്നും പ്രകടനമാണ് കൊൽക്കത്ത പുറത്തെടുക്കുന്നത്. അവസാനം കളിച്ച മത്സരത്തിൽ രാജസ്ഥാനോട് അവസാന പന്തിൽ തോറ്റതിന്‍റെ ക്ഷീണമുണ്ട് കൊൽക്കത്തയ്ക്ക്. സുനിൽ നരെയ്നും ആന്ദ്രെ റസലും റിങ്കു സിംഗും ഫിൽ സാൾട്ടും അടങ്ങുന്ന ബാറ്റിംഗ് നിരയെ ആർസിബി ബൗളർമാർ പേടിക്കണം. നായകൻ ശ്രേയസ് അയ്യർ ബാറ്റിംഗിൽ സ്ഥിരത കണ്ടെത്തുക കൂടി ചെയ്താൽ ഏത് റൺമലയും കൊൽക്കത്തയ്ക്ക് അനായസം.
വരുൺ ചക്രവർത്തിയും സുനിൽ നരെയ്നും അടങ്ങുന്ന സ്പിൻ ബൗളിംഗ് മികവ് കാട്ടുന്നു. പേസ് ബൗളിംഗിൽ മിച്ചൽ സ്റ്റാർക്കും റസലും ഹർഷിത് റാണയുമുണ്ടെങ്കിലും കോടികൾ മുടക്കി ടീമിൽ എത്തിച്ച മിച്ചൽ സ്റ്റാർക്ക് പ്രതീക്ഷകൾക്കൊത്ത് ഉയരാത്തത് കൊൽക്കത്തയ്ക്ക് തിരിച്ചടിയാകുന്നു. ആർസിബിക്കെതിരായ മത്സരത്തിൽ കോലിയോട് സ്റ്റാർക്ക് അടി വാങ്ങികൂട്ടിയത് ആവർത്തികുമോ എന്നാണ് ഇന്ന് കൊൽക്കത്തയുടെ പേടി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!