തകര്‍ത്തടിക്കേണ്ട സമയത്ത് ടെസ്റ്റ് ഇന്നിംഗ്സ് കളിച്ച പന്ത് ആദ്യ 20 പന്തില്‍ അടിച്ചത് 16 റണ്‍സ് മാത്രം. അടുത്ത 14 പന്തില്‍ 24 റണ്‍സ് കൂടി നേടി ആകെ അടിച്ചത് 34 പന്തില്‍ 44 റണ്‍സ്.
ദില്ലി: ഐപിഎല്ലില്‍ അടിയുടെ പൊടിപൂരം കണ്ട ഡല്‍ഹി ക്യാപിറ്റല്‍സ്-സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരത്തില്‍ ഡല്‍ഹിയെ തോല്‍പ്പിച്ചത് റിഷഭ് പന്തിന്‍റെ സ്വാര്‍ത്ഥതയോടെയുള്ള ഇന്നിംഗ്സെന്ന് വിമര്‍ശനം. ആദ്യ 51 പന്തില്‍ ഡല്‍ഹി 135 റണ്‍സടിച്ചപ്പോള്‍ അടുത്ത 64 പന്തില്‍ നേടിയത് 64 റണ്‍സ് മാത്രം. 267 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് തുടക്കത്തിലെ ഡേവിഡ് വാര്‍ണറെയും പൃഥ്വി ഷായെയും നഷ്ടമായെങ്കിലും ജേക് ഫ്രേസര്‍ മക്‌ഗുര്‍കും അഭിഷേക് പോറലും തകര്‍ത്തടിച്ചതോടെ വീണ്ടും പ്രതീക്ഷ നല്‍കിയിരുന്നു. പവര്‍ പ്ലേയില്‍ 88 റണ്‍സിലെത്തിയ ഡല്‍ഹിക്കായി മക്‌ഗുര്‍ക് 15 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു.
ഏഴാം ഓവറിലെ അവസാന പന്തില്‍ മക്‌ഗുര്‍ക് പുറത്താകുമ്പോള്‍ ഡല്‍ഹി 109 റണ്‍സിലെത്തിയിരുന്നു. മക്ഗുര്‍ക് പുറത്തായശേഷം അഭിഷേക് പോറൽ തകര്‍ത്തടിച്ചതോടെ ഡല്‍ഹി എട്ടോവര്‍ പിന്നിടുമ്പോള്‍ 131-3 എന്ന നിലയിലായിരുന്നു. സാധാരണ നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുന്ന റിഷഭ് പന്ത് ഇന്നതെ ട്രൈസ്റ്റൻ സ്റ്റബ്സിനെയാണ് നാലാം നമ്പറില്‍ ബാറ്റിംഗിന് വിട്ടത്. ഒമ്പതാം ഓവറില്‍ പോറല്‍ പുറത്തായശേഷം ആറാം നമ്പറിലാണ് റിഷഭ് പന്ത് ക്രീസിലെത്തിയത്. മക്‌ഗുര്‍കും പോറലും ഒരുക്കിക്കൊടുത്ത അടിത്തറയില്‍ പന്ത് ആടിത്തിമിര്‍ക്കുമെന്ന് കരുതിയെങ്കിലും സംഭവിച്ചത് മറ്റൊന്നായിരുന്നു.
തകര്‍ത്തടിച്ചാലും അവൻ ലോകകപ്പില്‍ കളിക്കുന്ന കാര്യം 50-50, കെ എല്‍ രാഹുലിനെക്കുറിച്ച് ഉത്തപ്പ
തകര്‍ത്തടിക്കേണ്ട സമയത്ത് ടെസ്റ്റ് ഇന്നിംഗ്സ് കളിച്ച പന്ത് ആദ്യ 20 പന്തില്‍ അടിച്ചത് 16 റണ്‍സ് മാത്രം. അടുത്ത 14 പന്തില്‍ 24 റണ്‍സ് കൂടി നേടി ആകെ അടിച്ചത് 34 പന്തില്‍ 44 റണ്‍സ്. അതില്‍ ആകെ അഞ്ച് ബൗണ്ടറിയും ഒരേയൊരു സിക്സും മാത്രം. നീണ്ട ഇടവേളക്കുശേഷം അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലിറങ്ങിയ പന്തിന് അടിതെറ്റിയതോടെ വിമര്‍ശനവും ശക്തമായി. മത്സരശേഷം 220-230 റണ്‍സായിരുന്നു ലക്ഷ്യമെങ്കില്‍ ജയിക്കാന്‍ നോക്കാമായിരുന്നുവെന്നായിരുന്നു പന്തിന്‍റെ പ്രതികരണം.
എന്നാല്‍ മക്‌ഗുര്‍കും പോറലും ഒരുക്കിക്കൊടുത്ത സ്റ്റേജില്‍ തകര്‍ത്തടിക്കേണ്ട സമയത്ത് ടെസ്റ്റ് കളിച്ച റിഷഭ് പന്താണ് ഡല്‍ഹിയെ തോല്‍പ്പിച്ചതെന്നാണ് ആരാധകര്‍ പറയുന്നത്. പന്ത് നേടിയ ബൗണ്ടറികള്‍ പലതും ഭാഗ്യം കൊണ്ട് കിട്ടിയത് കൂടിയായിരുന്നു. ഇല്ലായിരുന്നെങ്കില്‍ പന്തിന്‍റെ ബാറ്റിംഗ് കൂടുതല്‍ ദയനീമാകുമായിരുന്നു. അടിച്ചു കളിക്കേണ്ട സമയത്ത് പന്ത് പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചതാണ് ഡല്‍ഹി തോറ്റതെന്ന വിമര്‍ശനം ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനം ലക്ഷ്യമിടുന്ന പന്തിന് തിരിച്ചടിയാണ്. എന്നാല്‍ മത്സരശേഷം നിരാശനായ പന്തിനെ താങ്കളുടെ തല ഒരിക്കലും കുനിയരുതെന്ന് പറഞ്ഞ് ഗവാസ്കര്‍ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.
