
കൊളംബൊ: ഇന്ത്യക്കെതിരെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് പരമ്പരയ്‌ക്കൊരുങ്ങുന്ന ശ്രീലങ്കയ്ക്ക് കനത്ത തിരിച്ചടി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കുശാല്‍ പെരേര പുറത്തായി. തോളിനേറ്റ പരിക്കാണ് താരത്തിന് വിനയായത്. ഇതോടെ ഇന്ത്യക്കെതിരെ സ്ഥിരം കീപ്പറില്ലാതെ ശ്രീലങ്ക ഇറങ്ങേണ്ട അവസ്ഥ വരും. ഏകദിന- ടി20 പരമ്പരകള്‍ക്ക് താരമുണ്ടാവില്ലെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. മറ്റൊരു വിക്കറ്റ് കീപ്പറായ നിരോഷന്‍ ഡിക്ക്‌വെല്ല വിലക്ക് നേരിടുകയാണ്. ഇംഗ്ലണ്ട് പര്യടനത്തിനിടെ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് താരത്തിന് വിലക്ക് നേരിടേണ്ടി വന്നത്.
ഇതോടെ സ്ഥിരം വിക്കറ്റ് കീപ്പറില്ലാതെ അവസ്ഥയാണ് ശ്രീലങ്കയ്ക്ക്. ഞായറാഴ്ച്ചയാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. എന്നാലിതുവരെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ വെറ്ററന്‍ താരം എയ്ഞ്ചലോ മാത്യൂസും പരമ്പരയില്‍ നിന്ന് പിന്മാറിയിരുന്നു. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് പിന്മാറ്റമെന്ന് മാത്യൂസ് അറിയിച്ചിരുന്നു.
എന്നാല്‍ കരാര്‍ വ്യവസ്ഥകളില്‍ ക്രിക്കറ്റ് ബോര്‍ഡുമായുണ്ടായ പൊരുത്തമില്ലായ്മയാണ് പിന്മാറ്റത്തിന് കാരണമെന്ന് വാര്‍ത്തകള്‍ വന്നു. കരാറില്‍ ഒപ്പുവച്ചില്ലെങ്കില്‍ പരമ്പരയില്‍ കളിപ്പിക്കില്ലെന്നാണ് ബോര്‍ഡ് പറയുന്നത്. ഇന്ത്യക്കെതിരെ മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് ശ്രീലങ്ക കളിക്കുക. ഞായറാഴ്ച്ചയാണ് ആദ്യ മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!