അവസാന പന്തിൽ സിക്സർ, കാലിക്കറ്റിനെതിരെ തൃശൂരിന് നാടകീയ ജയം

Published : Sep 01, 2026, 07:38 AM IST
Thrissur Titans

Synopsis

ശരത് ചന്ദ്ര പ്രസാദായിരുന്നു തൃശൂർ ബൗളിങ് നിരയിൽ മികച്ചു നിന്നത്. പവർപ്ലേയിലെ മൂന്ന് ഓവറുകളിൽ വെറും എട്ട് റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ ശരത് തുടക്കത്തിൽ തന്നെ തൃശൂരിന് മുൻതൂക്കം നൽകി.

തിരുവനന്തപുരം:അവസാന പന്ത് വരെ ജയസാധ്യതകൾ മാറിമറിഞ്ഞ ത്രില്ലർ പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ വീഴ്ത്തി തൃശൂർ ടൈറ്റൻസ്. ക്യാപ്റ്റൻ അഖിലിന്‍റെ അർദ്ധസെഞ്ച്വറിയും അവസാന പന്തിൽ സിക്സർ പറത്തിയ എ കെ അ‍ർജുനുമാണ് തൃശൂരിന് അവിശ്വസനീയ വിജയം സമ്മാനിച്ചത്. വിജയത്തോടെ കാലിക്കറ്റിനെ മറികടന്ന് തൃശൂർ പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. തൃശൂരിൻ്റെ എം എസ് അഖിലാണ് പ്ലെയ‍ർ ഓഫ് ദി മാച്ച്. സ്കോർ: കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസ് - 20 ഓവറിൽ 146/5, തൃശൂ‍ർ ടൈറ്റൻസ് - 20 ഓവറിൽ 149/6.

ടോസ് നേടിയ തൃശൂർ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. പിച്ചിലെ അനുകൂല സാഹചര്യങ്ങൾ മുതലെടുത്ത് പന്തെറിഞ്ഞ തൃശൂരിൻ്റെ ബൗളർമാർ കാലിക്കറ്റിന്റെ സ്കോറിങ് ദുഷ്കരമാക്കി. ശരത് ചന്ദ്ര പ്രസാദായിരുന്നു തൃശൂർ ബൗളിങ് നിരയിൽ മികച്ചു നിന്നത്. പവർപ്ലേയിലെ മൂന്ന് ഓവറുകളിൽ വെറും എട്ട് റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ ശരത് തുടക്കത്തിൽ തന്നെ തൃശൂരിന് മുൻതൂക്കം നൽകി. അഞ്ച് റൺസെടുത്ത വരുൺ നായനാരുടെ വിക്കറ്റാണ് കാലിക്കറ്റിന് ആദ്യം നഷ്ടമായത്. ശരത് ചന്ദ്ര പ്രസാദിന്റെ പന്തിൽ എസ്. ഷാരോൺ ക്യാച്ചെടുത്താണ് വരുൺ മടങ്ങിയത്. തന്റെ അടുത്ത ഓവറിൽ കെ.എസ്. അരവിന്ദിനെയും (2) ശരത് തന്നെ മടക്കി.

മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന രോഹൻ കുന്നുമ്മലും അഖിൽ സ്കറിയയും ചേർന്ന് കരുതലോടെയാണ് ബാറ്റ് വീശിയത്. 56 പന്തുകളിൽ നിന്ന് 57 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. റൺറേറ്റ് ഉയർത്താനുള്ള ശ്രമത്തിനിടെ 43 റൺസെടുത്ത രോഹൻ മടങ്ങി. തൊട്ടടുത്ത പന്തിൽ 19 റൺസെടുത്ത അഖിൽ സ്കറിയയും പുറത്തായി. തുടർന്ന് ഒത്തുചേർന്ന സൽമാൻ നിസാറും അബ്ദുൾ ബാസിദും ചേർന്ന തകർപ്പൻ കൂട്ടുകെട്ടാണ് കാലിക്കറ്റിന്റെ സ്കോർ 146-ൽ എത്തിച്ചത്. 40 പന്തുകളിൽ നിന്ന് 73 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. 25 പന്തുകളിൽ ആറ് ഫോറും മൂന്ന് സിക്സുമടക്കം 51 റൺസുമായി സൽമാൻ നിസാർ പുറത്താകാതെ നിന്നു. അബ്ദുൾ ബാസിദ് 15 പന്തുകളിൽ നിന്ന് 21 റൺസെടുത്തു. കാലിക്കറ്റിൻ്റെ ഇന്നിങ്സ് 146ൽ അവസാനിച്ചു.

147 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂരിന് തുടക്കത്തിൽ തന്നെ ഒമർ അബൂബക്കറിനെ നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒന്നിച്ച അഹ്മദ് ഇമ്രാനും ഷോൺ റോജറും ചേർന്ന് കരുതലോടെ സ്കോർ ബോർഡ് മുന്നോട്ട് നീക്കി. ഇരുവരും ചേർന്ന് 65 റൺസിന്റെ നിർണ്ണായക കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 45 റൺസെടുത്ത ഇമ്രാൻ ആതിഫ് ബിൻ അഷ്റഫിൻ്റെ പന്തിൽ അഖിൽ സ്കറിയ ക്യാച്ചെടുത്ത് പുറത്തായി. സ്കോർ 82-ൽ നിൽക്കെ 28 റൺസെടുത്ത ഷോൺ റോജറും മടങ്ങിയതോടെ മൂന്ന് വിക്കറ്റിന് 82 റൺസെന്ന നിലയിലായിരുന്നു ടൈറ്റൻസ്. തുടർന്നെത്തിയ ക്യാപ്റ്റൻ എം.എസ്. അഖിലിന്റെ തകർപ്പൻ ഇന്നിങ്സാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. അഖിൽ ക്രീസിൽ നിലയുറപ്പിച്ചതോടെ തൃശൂർ വിജയവഴിയിലേക്ക് നീങ്ങി.

എന്നാൽ അവസാന നിമിഷങ്ങളിൽ കാര്യങ്ങൾ മാറിമറിഞ്ഞു. അവസാന ഓവറിൽ 11 റൺസായിരുന്നു തൃശൂരിന് ജയിക്കാൻ വേണ്ടിയിരുന്നത്. ഓവറിലെ രണ്ടാം പന്തിൽ ഡബിൾ നേടി അർദ്ധസെഞ്ച്വറി തികച്ച അഖിൽ തൊട്ടടുത്ത പന്തിൽ പുറത്തായി. പിന്നാലെയെത്തിയ എസ്. ഷാരോൺ നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയതോടെ ലക്ഷ്യം രണ്ട് പന്തിൽ നാല് റൺസായി ചുരുങ്ങി. എന്നാൽ അടുത്ത പന്തിൽ ഷാരോണും പുറത്തായി. ഇതോടെ അവസാന പന്തിൽ ജയിക്കാൻ വേണ്ടത് നാല് റൺസ്. എന്നാൽ സമ്മർദ്ദങ്ങൾക്ക് അടിപ്പെടാതെ ബാറ്റ് വീശിയ എ കെ അർജുൻ സിക്സുമായി ടീമിന് വിജയമൊരുക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആലപ്പി റിപ്പിള്‍സ് വീണു, തുടർച്ചയായ നാലാം വിജയവുമായി സെമി സാധ്യതകള്‍ സജീവമാക്കി ട്രിവാൻഡ്രം റോയൽസ്
ഐപിഎല്‍ മാതൃകയില്‍ വേൾഡ് മലയാളി ക്രിക്കറ്റ് ലീഗ് വരുന്നു, ലോഗോ പ്രകാശനം ചെയ്തു