ആലപ്പി റിപ്പിള്‍സ് വീണു, തുടർച്ചയായ നാലാം വിജയവുമായി സെമി സാധ്യതകള്‍ സജീവമാക്കി ട്രിവാൻഡ്രം റോയൽസ്

Published : Aug 31, 2026, 07:10 PM ISTUpdated : Aug 31, 2026, 07:13 PM IST
Trivandrum Royals

Synopsis

സെമി സാധ്യതകൾ നിലനിർത്താൻ ഇനിയുള്ള ഓരോ മത്സരവും നിർണ്ണായകമായതിനാൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസിന്‍റെ ബാറ്റർമാർ കരുതലോടെയായിരുന്നു തുടങ്ങിയത്.

തിരുവനന്തപുരം: കെസിഎല്ലിൽ കരുത്തരായ ആലപ്പി റിപ്പിൾസിനെ കീഴടക്കി ട്രിവാൺഡ്രം റോയൽസ്. 14 റൺസിനായിരുന്നു റോയൽസിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ട്രിവാൺഡ്രം റോയൽസ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റിപ്പിൾസിന് ആറ് വിക്കറ്റ് നഷ്ടത്തിൽ 180 റൺസെ നേടാനായുള്ളു. തക‍ർപ്പൻ ഇന്നിങ്സുമായി ടീമിന് വിജയമൊരുക്കിയ ​ഗോവിന്ദ് ദേവ് പൈയാണ് പ്ലെയ‍ർ ഓഫ് ദി മാച്ച്. സ്കോര്‍: ട്രിവാഡ്രം റോയൽസ് - 20 ഓവറിൽ 194/4, ആലപ്പി റിപ്പിൾസ് 20 ഓവറിൽ 180/6.

സെമി സാധ്യതകൾ നിലനിർത്താൻ ഇനിയുള്ള ഓരോ മത്സരവും നിർണ്ണായകമായതിനാൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസിന്‍റെ ബാറ്റർമാർ കരുതലോടെയായിരുന്നു തുടങ്ങിയത്. ആദ്യ അഞ്ച് ഓവർ അവസാനിക്കുമ്പോൾ ഒരു വിക്കറ്റിന് 24 റൺസെന്ന നിലയിലായിരുന്നു റോയൽസ്. എന്നാൽ രണ്ട് റൺസെടുത്ത കൃഷ്ണപ്രസാദ് പുറത്തായപ്പോൾ ഗോവിന്ദ് ദേവ് പൈയെ ഇറക്കാനുള്ള തീരുമാനം ടീമിന് തുണയായി. രണ്ടാം വിക്കറ്റിൽ ഗോവിന്ദും അഭിഷേക് പി. നായരും ചേർന്നുള്ള കൂട്ടുകെട്ടാണ് റോയൽസിന്റെ മികച്ച സ്കോറിന് അടിത്തറയിട്ടത്. വേഗത്തിൽ റൺസുയർത്തിയ ഇരുവരും ചേർന്ന് 85 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. സീസണിലെ ആദ്യ അർദ്ധസെഞ്ച്വറി നേടിയ അഭിഷേക് (57), സിബിൻ ഗിരീഷിന്റെ പന്തിൽ ടി.കെ. അക്ഷയ്ക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത്.

തുടർന്നെത്തിയ വിഷ്ണു വിനോദ് കൂറ്റൻ ഷോട്ടുകളുമായി തുടങ്ങിയെങ്കിലും 18 റൺസെടുത്ത് മടങ്ങി. അതേ ഓവറിൽ തന്നെ അക്ഷയ് മനോഹറെയും പുറത്താക്കി സിബിൻ ഗിരീഷ് റോയൽസിന് ഇരട്ടപ്രഹരമേൽപ്പിച്ചു. തുടർന്ന് നാലാം വിക്കറ്റിലൊന്നിച്ച ഗോവിന്ദ് പൈയും സിജോമോൻ ജോസഫും ചേർന്ന തകർപ്പൻ കൂട്ടുകെട്ടാണ് റോയൽസിനെ കൂറ്റൻ സ്കോറിലെത്തിച്ചത്. വെറും 25 പന്തുകളിൽ 63 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. പതിനെട്ടാം ഓവറിൽ സിബിൻ ഗിരീഷിനെ രണ്ട് സിക്സറുകൾ പറത്തിയ സിജോമോൻ അടുത്ത ഓവറിൽ അഖിൽ ദേവിനെതിരെയും ഇതാവർത്തിച്ചു. അഭിജിത് പ്രവീൺ എറിഞ്ഞ അവസാന ഓവറിൽ രണ്ട് ഫോറും ഒരു സിക്സുമടക്കം ഗോവിന്ദ് ദേവ് പൈ 15 റൺസ് നേടി. ഗോവിന്ദ് 50 പന്തുകളിൽ നിന്ന് 82ഉം സിജോമോൻ 13 പന്തുകളിൽ നിന്ന് 31ഉം റൺസുമായി പുറത്താകാതെ നിന്നു. റിപ്പിൾസിന് വേണ്ടി സിബിൻ ഗിരീഷ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റിപ്പിൾസിന് ആദ്യ ഓവറിൽ തന്നെ ആകാശ് പിള്ളയുടെ വിക്കറ്റ് നഷ്ടമായി. പകരമെത്തിയ ക്യാപ്റ്റൻ സച്ചിൻ ബേബി തുടക്കം മുതൽ മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞു. എന്നാൽ ആറാം ഓവറിൽ അസറുദ്ദീന്റെ മടക്കം റിപ്പിൾസിന് തിരിച്ചടിയായി. എൻ.പി. ബേസിലിന്റെ പന്തിൽ എം. നിഖിൽ ക്യാച്ചെടുത്താണ് 15 റൺസെടുത്ത അസർ മടങ്ങിയത്. തുടർന്ന് മൂന്നാം വിക്കറ്റിൽ സച്ചിൻ ബേബിയും കെ.എ. അരുണും ഒന്നിച്ചതോടെ റിപ്പിൾസിന്റെ പ്രതീക്ഷകൾ വീണ്ടുമുണർന്നു. ഇരുവരും ചേർന്ന് 98 റൺസാണ് കൂട്ടിച്ചേർത്തത്. ഇതിൽ മുക്കാൽ പങ്കും പിറന്നത് സച്ചിന്റെ ബാറ്റിൽ നിന്നായിരുന്നു. വി. അജിത്തിനെയും സിജോമോൻ ജോസഫിനെയും തുടരെ സിക്സുകൾ പായിച്ച സച്ചിൻ അതിവേഗം സ്കോർ ഉയർത്തി.

എന്നാൽ സ്കോർ 138-ൽ നിൽക്കെ എം. നിഖിലിന്റെ പന്തിൽ സച്ചിൻ പുറത്തായതോടെ റോയൽസ് മത്സരത്തിന്റെ നിയന്ത്രണം വീണ്ടെടുത്തു. 49 പന്തിൽ എട്ട് ഫോറും അഞ്ച് സിക്സുമടക്കം 91 റൺസെടുത്താണ് സച്ചിൻ മടങ്ങിയത്. അടുത്ത ഓവറിൽ 37 റൺസെടുത്ത കെ.എ. അരുണും പുറത്തായി. അഭിജിത് പ്രവീണും (18) സിബിൻ ​ഗിരീഷും (9) പൊരുതിയെങ്കിലും റിപ്പിൾസിന്റെ ഇന്നിങ്സ് 20 ഓവറിൽ ആറ് വിക്കറ്റിന് 180-ന് അവസാനിച്ചു. റോയൽസിന് വേണ്ടി എൻ.പി. ബേസിൽ നാല് വിക്കറ്റ് വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഐപിഎല്‍ മാതൃകയില്‍ വേൾഡ് മലയാളി ക്രിക്കറ്റ് ലീഗ് വരുന്നു, ലോഗോ പ്രകാശനം ചെയ്തു
ഗോവിന്ദ് ദേവിനും അഭിഷേകിനും അര്‍ധസെഞ്ചുറി; ആലപ്പിക്ക് മുമ്പില്‍ കൂറ്റൻ വിജയലക്ഷ്യമുയര്‍ത്തി റോയൽസ്