
ബംഗളൂരു: ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയില്‍ വീണ്ടും തോറ്റതോടെ ആര്‍സിബിക്കെതിരെ വിമര്‍ശനവുമായി ആരാധകര്‍. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ 28 റണ്‍സിനാണ് ആര്‍സിബി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് പരാജയപ്പെട്ടത്. ടീം സെലക്ഷനെ ചൊല്ലിയാണ് ഇപ്പോള്‍ ആരാധകരുടെ വിമര്‍ശനം. കൊല്‍ക്കത്തയ്ക്ക് എതിരെയുള്ള മത്സരത്തില്‍ ഏറ്റവും മികച്ച രീതിയില്‍ ബൗൾ ചെയ്ത താരത്തെ മാറ്റിയതിന്‍റെ കാരണമാണ് എല്ലാവരും ചോദിക്കുന്നത്.
കെകെആറിനോട് ആര്‍സിബി തോറ്റെങ്കിലും നാലോവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത വൈശാഖ് വിജയ് കുമാറിന്‍റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. മുഹമ്മദ് സിറാജും അല്‍സാരി ജോസഫും ഒക്കെ അടി വാങ്ങി കൂട്ടിയപ്പോഴാണ് വൈശാഖ് മിന്നുന്ന പ്രകടനം പുറത്തെടുത്തത്. ഇംപാക്ട് സബ്ബായാണ് ആ മത്സരത്തില്‍ വൈശാഖ് എത്തിയത്. എന്നാൽ, ഇന്നലെ ലഖ്നൗവിനെതിരെയുള്ള മത്സരത്തില്‍ വൈശാഖിനെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല.
ഇതാണ് ആരാധകര്‍ ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്. അതേസമയം, ഇന്നലെ ചിന്നസ്വാമിയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലഖ്‌നൗ 182 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. എന്നാല്‍ ആതിഥേയര്‍ 19.4 ഓവറില്‍ 153 റണ്‍സിന് എല്ലാവരും പുറത്തായി. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മായങ്ക് യാദവാണ് ആര്‍സിബിയെ തകര്‍ത്തത്. നേരത്തെ, ക്വിന്റണ്‍ ഡി കോക്കിന്റെ 81 റണ്‍സാണ് ലഖ്‌നൗവിനെ മികച്ച സ്‌കോറിലേക്ക് നയിച്ചിരുന്നത്. 182 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് പവര്‍പ്ലേയില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു.
വിരാട് കോലി (22), ഫാഫ് ഡു പ്ലെസിസ് (19), ഗ്ലെന്‍ മാക്‌സ്‌വെല്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് ആര്‍സിബിക്ക് നഷ്ടമായത്. മാക്‌സ്‌വെല്‍ മടങ്ങുമ്പോള്‍ മൂന്നിന് 43 എന്ന നിലയിലായിരുന്നു ആര്‍സിബി. തുടര്‍ന്നെത്തിയവരില്‍ മഹിപാല്‍ ലോംറോര്‍ (13 പന്തില്‍ 33) ആര്‍സിബി നിരയില്‍ തിളങ്ങിയത്. കാമറൂണ്‍ ഗ്രീന്‍ (9), അനുജ് റാവത്ത് (11), രജത് പടിദാര്‍ (29), ദിനേശ് കാര്‍ത്തിക് (4), മായങ്ക് ദാഗര്‍ (0), മുഹമ്മദ് സിറാജ് (12) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഈ സീസണില്‍ നാല് മത്സരങ്ങളില്‍ ആര്‍സിബിയുടെ മൂന്നാം തോല്‍വിയാണ് ഇത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...