
നിയോണ്‍: പ്രൊഫഷണല്‍ ക്രിക്കറ്റ് താരങ്ങളുടെ സംഘടനകളുടെ രാജ്യാന്തര വേദിയായ ഫെഡറേഷന്‍ ഓഫ് ഇന്‍റർനാഷണല്‍ ക്രിക്കറ്റേർസ് അസോസിയേഷന്‍റെ(Federation of International Cricketers' Association) പ്രസിഡന്‍റാവുന്ന ആദ്യ വനിതയായി ഓസീസ് മുന്‍ ക്യാപ്റ്റന്‍ ലിസ സ്തലേക്കർ(Lisa Sthalekar). സ്വിറ്റ്സർലന്‍ഡിലെ നിയോണില്‍ നടന്ന ഫിക്ക(FICA) എക്സിക്യുട്ടീവ് യോഗമാണ് ലിസയെ സംഘടനയുടെ അധ്യക്ഷയായി തെരഞ്ഞെടുത്തത്.
ഫെഡറേഷന്‍ ഓഫ് ഇന്‍റർനാഷണല്‍ ക്രിക്കറ്റേർസ് അസോസിയേഷന്‍റെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്നും ആഗോള കായികയിനമായി ക്രിക്കറ്റ് വളരുമ്പോള്‍ താരങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പരിശ്രമിക്കുമെന്നും ലിസ സ്തലേക്കർ വ്യക്തമാക്കി. മുന്‍താരവും കമന്‍റേറ്ററും എന്ന നിലയില്‍ ഫിക്കയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഏറ്റവും ഉചിതയായ ആളാണ് ലിസയെന്ന് ഫെഡറേഷന്‍ ഓഫ് ഇന്‍റർനാഷണല്‍ ക്രിക്കറ്റേർസ് അസോസിയേഷന്‍ എക്സിക്യുട്ടീവ് ചെയർമാന്‍ ഹീത്ത് മില്‍സ് പ്രതികരിച്ചു.
ദക്ഷിണാഫ്രിക്കന്‍ മുന്‍ ബാറ്റർ ബാരി റിച്ചാർഡ്സ്, വിന്‍ഡീസ് മുന്‍ ഓള്‍റൌണ്ടർ ജിമ്മി ആഡംസ്, ഇംഗ്ലീഷ് മുന്‍ ബാറ്റർ വിക്രം സോളങ്കി തുടങ്ങിവയവരാണ് മുമ്പ് ഫെഡറേഷന്‍ ഓഫ് ഇന്‍റർനാഷണല്‍ ക്രിക്കറ്റേർസ് അസോസിയേഷന്‍റെ പ്രസിഡന്‍റ് സ്ഥാനം അലങ്കരിച്ചിരുന്നത്.
നാല്‍പത്തിരണ്ട് വയസുകാരിയായ ലിസ സ്തലേക്കർ ഇന്ത്യന്‍ വംശജയാണ്. 187 രാജ്യാന്തര മത്സരങ്ങളില്‍ ഓസീസ് വനിതാ ടീമിനെ പ്രതിനിധീകരിച്ചു. 2001ല്‍ ഹാർഡ് ഹിറ്ററായിട്ടായിരുന്നു ലിസയുടെ അരങ്ങേറ്റം. ഏകദിനത്തില്‍ 125 മത്സരങ്ങളില്‍ രണ്ട് സെഞ്ചുറിയും 16 അർധസെഞ്ചുറികളുമായി 2728 റണ്‍സും 146 വിക്കറ്റും നേടി. ഏകദിനത്തിലെ വിക്കറ്റ് വേട്ടക്കാരില്‍ ആദ്യ 10ല്‍ ലിസ ഇപ്പോഴുമുണ്ട്. 2010 ടി20 ലോകകപ്പില്‍ ടീമിന്‍റെ ജയത്തില്‍ നിർണായകമായി. 2007ലും 2008ലും മികച്ച ഓസീസ് വനിതാ ക്രിക്കറ്റർക്കുള്ള ബെലിന്ദ ക്ലാർക്ക് പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്. എട്ട് ടെസ്റ്റില്‍ 416 റണ്‍സും 23 വിക്കറ്റും നേടി. 54 രാജ്യാന്തര ടി20യില്‍ 769 റണ്‍സും 60 വിക്കറ്റും സ്വന്തമാക്കി.
2013ലായിരുന്നു രാജ്യാന്തര ക്രിക്കറ്റില്‍ നിന്നുള്ള പടിയിറക്കം. ഓസ്ട്രേലിയയുടെ ക്രിക്കറ്റ് ഹാള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ച നാലാമത്തെ മാത്രം വനിതാ താരമാണ്. വിരമിക്കലിന് ശേഷം കമന്‍റേറ്ററുടെ റോളില്‍ ലിസ സ്തലേക്കർ സജീവമാണ്.
അവന്‍ ഇനി ഫിനിഷറാവട്ടെ, സഞ്ജു ബാറ്റിംഗ് പൊസിഷന്‍ മാറണമെന്ന് മുഹമ്മദ് കൈഫ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!