
കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് 182 റണ്‍സ് വിജയലക്ഷ്യം. കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആതിഥേയര്‍ക്ക് വേണ്ടി 45 റണ്‍സെടുത്ത ആംകൃഷ് രഘുവന്‍ഷി ടോപ് സ്‌കോററായി. അജിന്‍ക്യ രഹാനെ (41), കാമറൂണ്‍ ഗ്രീന്‍ (32), റോവ്മാന്‍ പവല്‍ (39) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച ലക്‌നൗ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് ഓവറില്‍ രണ്ടിന് 68 എന്ന നിലയിലാണ്. റിഷഭ് പന്ത് (7), ആയുഷ് ബദോനി (19) എന്നിവരാണ് ക്രീസില്‍. മിച്ചല്‍ മാര്‍ഷ് (15), എയ്ഡന്‍ മാര്‍ക്രം (22) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. വൈഭവ് അറോറയാണ് രണ്ട് പേരെയും പുറത്താക്കിയത്.
തുടക്കത്തില്‍ കൊല്‍ക്കത്തയ്ക്ക് ഫിന്‍ അലന്റെ (9) വിക്കറ്റ് നഷ്ടമായിരുന്നു. തുടര്‍ന്ന് രഹാനെ - രഘുവന്‍ഷി സഖ്യം 84 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 11-ാം ഓവറില്‍ രഹാനെ പുറത്തായി. രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രഹാനെയുടെ ഇന്നിംഗ്‌സ്. വൈകാതെ രഘുവന്‍ഷിയും മടങ്ങി. 33 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും അഞ്ച് ഫോറും നേടി. റിങ്കു സിംഗിനും (4) തിളങ്ങാന്‍ കഴിയാതെ വന്നതോടെ നാലിന് 111 എന്ന നിലയിലായി കൊല്‍ക്കത്ത. പിന്നീട് ഗ്രീന്‍ - പവല്‍ സഖ്യം കൂട്ടിചേര്‍ത്ത 70 റണ്‍സാണ് കൊല്‍ക്കത്തയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ലക്‌നൗവിന് വേണ്ടി പ്രിന്‍സ് യാദവ്, മണിമാരന്‍ സിദ്ധാര്‍ത്ഥ്, ദിഗ്‌വേഷ് രാതി, ആവേഷ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), ഫിന്‍ അലന്‍, കാമറൂണ്‍ ഗ്രീന്‍, അംഗ്കൃഷ് രഘുവംശി (വിക്കറ്റ് കീപ്പര്‍), റിങ്കു സിംഗ്, റോവ്മാന്‍ പവല്‍, രമണ്‍ദീപ് സിംഗ്, അനുകുല്‍ റോയ്, സുനില്‍ നരെയ്ന്‍, നവദീപ് സൈനി, കാര്‍ത്തിക് ത്യാഗി.
ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്: മിച്ചല്‍ മാര്‍ഷ്, ഐഡന്‍ മാര്‍ക്രം, ഋഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), നിക്കോളാസ് പുരന്‍, അബ്ദുള്‍ സമദ്, മുകുള്‍ ചൗധരി, മണിമാരന്‍ സിദ്ധാര്‍ത്ഥ്, ആവേശ് ഖാന്‍, മുഹമ്മദ് ഷമി, ദിഗ്വേഷ് സിംഗ് രാതി, പ്രിന്‍സ് യാദവ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!