
കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും പഞ്ചാബ് കിങ്സും തമ്മിലുള്ള മത്സരത്തിന് പിന്നാലെ, പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യരുടെ സഹോദരി ശ്രേഷ്ഠ അയ്യര്‍ സൈബര്‍ ആക്രമണത്തിന് ഇരയായി. മത്സരശേഷം ശ്രേഷ്ഠ പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് കൊല്‍ക്കത്ത ആരാധകര്‍ക്കിടയില്‍ നിന്ന് രൂക്ഷമായ പ്രതികരണങ്ങള്‍ ഉണ്ടായത്.
പഞ്ചാബി ഭാഷയിലായിരുന്നു ശ്രേഷ്ഠയുടെ വീഡിയോ. 'പഞ്ചാബികള്‍ക്ക് വലിയ ഹൃദയമാണ്, അതുകൊണ്ട് ഇതാ ഞങ്ങള്‍ നിങ്ങള്‍ക്ക് ഒരു പോയിന്റ് നല്‍കിയിരിക്കുന്നു' എന്നായിരുന്നു വീഡിയോയിലെ സാരം. ഈ പരാമര്‍ശം പരിഹാസമാണെന്ന് ആരോപിച്ചാണ് കൊല്‍ക്കത്ത ആരാധകര്‍ രംഗത്തെത്തിയത്. അപകീര്‍ത്തികരമായ കമന്റുകള്‍ക്ക് പുറമെ ചിലരില്‍ നിന്ന് ഭീഷണി സന്ദേശങ്ങള്‍ കൂടി ലഭിച്ചതോടെ ശ്രേഷ്ഠ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ നിന്ന് വീഡിയോ നീക്കം ചെയ്തു.
സംഭവത്തെക്കുറിച്ച് ശ്രേഷ്ഠ പറയുന്നത് ഇങ്ങനെ... ''എന്റെ വീഡിയോ പലരും തെറ്റായി മനസ്സിലാക്കിയതുകൊണ്ടാണ് അത് നീക്കം ചെയ്യാന്‍ തീരുമാനിച്ചത്. ഇതൊരു തമാശ മാത്രമായിരുന്നു. എന്നാല്‍ ചിലര്‍ അയച്ച ഭീഷണി സന്ദേശങ്ങള്‍ എന്നെ വല്ലാതെ വിഷമിപ്പിച്ചു. ഞാന്‍ തെറ്റ് ചെയ്തതുകൊണ്ടല്ല വീഡിയോ മാറ്റുന്നത്, മറിച്ച് എന്റെ സഹോദരനോടും അവന്റെ ടീമിനോടുമുള്ള ബഹുമാനം കൊണ്ടാണത്. നമുക്ക് പരസ്പരം കുറച്ചുകൂടി കരുണയും സ്‌നേഹവും കാണിക്കാം.'' ശ്രേഷ്ഠ പറഞ്ഞു.
ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന കൊല്‍ക്കത്ത - പഞ്ചാബ് മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഇതോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കുവെച്ചു. സീസണിലെ പോയിന്റ് പട്ടികയില്‍ നിര്‍ണ്ണായകമായ മത്സരമായിരുന്നതിനാല്‍ ആരാധകര്‍ക്കിടയില്‍ വലിയ ആവേശം നിലനിന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!