ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിനുള്ള പിച്ച് ആരെ തുണയ്ക്കും, നിര്‍ണായക അപ്ഡേറ്റുമായി മുന്‍ ഇംഗ്ലണ്ട് പേസര്‍

Published : Jul 21, 2025, 03:05 PM IST
Manchester Pitch

Synopsis

മുന്‍ ഇംഗ്ലണ്ട് പേസര്‍ സ്റ്റീവ് ഹാര്‍മിസണ്‍ പറയുന്നതനുസരിച്ച് മഴ പെയ്താല്‍ പിച്ചിന്‍റെ സ്വഭാവം മാറിമറിയാം. കഴിഞ്ഞ രണ്ട് വര്‍ഷമായി പേസര്‍മാര്‍ക്ക് കാര്യമായ പിന്തുണ ലഭിക്കാത്ത പിച്ചാണ് മാഞ്ചസ്റ്ററിലേത്.

മാഞ്ചസ്റ്റര്‍: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് മറ്റന്നാള്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ തുടക്കമാകുമ്പോള്‍ പിച്ച് ആരെ തുണയ്ക്കുമെന്ന ആശങ്കയിലാണ് ആരാധകര്‍. ആദ്യ മൂന്ന് ടെസ്റ്റിലും ബാറ്റര്‍മാരെ തുണക്കുന്ന പിച്ചുകളായിരുന്നെങ്കില്‍ മാഞ്ചസ്റ്റര്‍ എല്ലായ്പ്പോഴും പേസര്‍മാരെ സഹായിച്ചതാണ് ചരിത്രം. പേസര്‍മാര്‍ക്ക് അപ്രതീക്ഷിത ബൗണ്‍സും വേഗവുമാണ് മാഞ്ചസ്റ്ററിന്‍റെ ചരിത്രമെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷമായി പൊതുവെ വേഗം കുറഞ്ഞ പിച്ചുകളാണ് ഇവിടെ മത്സരങ്ങള്‍ക്ക് തയാറാക്കുന്നത്. എങ്കിലും ഇപ്പോള്‍ പുറത്തുവന്ന ചിത്രങ്ങളില്‍ മാഞ്ചസ്റ്ററിലേത് പച്ചപ്പുള്ള പിച്ച് തന്നെയാണ്. കഴിഞ്ഞ കുറച്ചു ദിവസമായി തുടര്‍ച്ചയായി പെയ്ത മഴ മൂലം ഔട്ട് ഫീല്‍ഡ് പലയിടത്തും മോശമായ അവസ്ഥയിലുമാണ്.

 

കഴി‍ഞ്ഞ രണ്ട് വര്‍ഷമായി പേസര്‍മാര്‍ക്ക് കാര്യമായ പിന്തുണയൊന്നും ലഭിക്കാത്ത പിച്ചായാണ് വിലയിരുത്തപ്പെടുന്നതെങ്കിലും മത്സരത്തിനിടെ മഴ പെയ്താല്‍ ഓള്‍ഡ് ട്രാഫോര്‍ഡ് തനിനിറം കാട്ടുമെന്ന് മുന്‍ ഇംഗ്ലണ്ട് പേസര്‍ സ്റ്റീവ് ഹാര്‍മിസണ്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ മൂന്ന് മാസമായി ഇംഗ്ലണ്ടിൽ വരണ്ട കാലാവസ്ഥയാണ്. എന്നാല്‍ രാജ്യത്ത് ആദ്യം മഴ പെയ്യുന്ന സ്ഥലങ്ങളിലൊന്നാണ് മാഞ്ചസ്റ്റര്‍. കഴിഞ്ഞ ദിവസങ്ങളിലും ഇവിടെ മഴ പെയ്തിരുന്നു. മത്സരത്തിനിടെ മഴ പെയ്താല്‍ പിച്ചിന്‍റെ സ്വഭാവം മാറി മറിയാനിടയുണ്ടെന്നും ഹാര്‍മിസണ്‍ ക്രിക് ഇന്‍ഫോയോട് പറഞ്ഞു.

 

ചരിത്രമെടുത്താല്‍ 10-15 വര്‍ഷത്തോളമായി പൊതുവെ വേഗവും ബൗണ്‍സും റിവേഴ്സ് സ്വിംഗുമുള്ള പിച്ചുകളാണ് മാഞ്ചസ്റ്ററിലേത്. എന്നാല്‍ കഴിഞ്ഞ ഒന്നര രണ്ട് വര്‍ഷമായി മാഞ്ചസ്റ്ററിലെ പിച്ചിന്‍റെ വേഗം കുറയുകയും ഫ്ലാറ്റാവുകയും ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടിന്‍റെ ബാസ്ബോള്‍ ശൈലിക്ക് അനുയോജ്യമായ പിച്ചായി മാഞ്ചസ്റ്ററും മാറി. ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് നടന്ന എഡ്ജ്ബാസ്റ്റണിലെ പിച്ചിന് ഏകദേശം സമാനമായ വരണ്ട പിച്ചാണ് മാഞ്ചസ്റ്ററിലും പ്രതീക്ഷിക്കാവുന്നത്. അതുകൊണ്ട് തന്നെ പ്ലേയിംഗ് ഇലവനില്‍ രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കുന്നത് നല്ല തീരുമാനമായിരിക്കുമെന്നും ഹാര്‍മിസണ്‍ പറഞ്ഞു.

 

ലിയാം ഡോസണ്‍ മാത്രമെ ടീമിലുള്ളൂവെന്നതിനാല്‍ ഇംഗ്ലണ്ടിന് ഒരു സ്പിന്നറെ മാത്രമെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാനാവു. ലോര്‍ഡ്സിലെ പിച്ച് കളി പുരോഗമിക്കുന്തോറും വിള്ളലുകള്‍ വീണ് സ്പിന്നര്‍മാര്‍ക്ക് അനുകൂലമായെങ്കിലും ഓള്‍ഡ് ട്രാഫോര്‍ഡിലെ പിച്ചില്‍ നിന്ന് സ്പിന്നര്‍മാര്‍ അത്തരത്തില്‍ വലിയ സഹായം പ്രതീക്ഷിക്കാനാവില്ല. എന്നാല്‍ വേഗവും ബൗണ്‍സും കുറഞ്ഞ പിച്ചായതിനാല്‍ സ്പിന്നര്‍മാര്‍ക്ക് വലിയ റോളുണ്ടാകുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ പ്ലേയിംഗ് ഇലവനില്‍ രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കുന്നത് നല്ല തീരുമാനമാകുമെന്നും ഹാര്‍മിസണ്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പന്ത് സ്റ്റംപില്‍ തട്ടി, ലൈറ്റും തെളിഞ്ഞു, പക്ഷെ ബെയ്‌ൽസ് മാത്രം വീണില്ല, ജിതേഷ് ശര്‍മയുടെ ഒടുക്കത്തെ ഭാഗ്യം കണ്ട് ഞെട്ടി ആരാധകര്‍
'രണ്ടാം ടി20യിലെ ഇന്ത്യയുടെ തോല്‍വിക്ക് കാരണം ഗൗതം ഗംഭീറിന്‍റെ ആ തീരുമാനം', തുറന്നു പറഞ്ഞ് ഉത്തപ്പയും സ്റ്റെയ്നും