ബിഗ് ബാഷ് ലീഗ് മത്സരം ഇന്ത്യയില്‍ നടത്തുന്നതിന് പകരമായി ഐപിഎല്‍ മത്സരം ഓസ്ട്രേലിയയില്‍ നടത്താന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ താല്‍പ്പര്യം പ്രകടിപ്പിച്ചു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള കായിക സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

മെല്‍ബണ്‍: ബിഗ് ബാഷ് ലീഗ് ഉദ്ഘാടന മത്സരം ഇന്ത്യയില്‍ നടത്താനുള്ള തീരുമാനത്തിന് പിന്നാലെ, ഐപിഎല്‍ മത്സരം ഓസ്ട്രേലിയയില്‍ നടത്താനുള്ള നിര്‍ദ്ദേശവുമായി ക്രിക്കറ്റ് ഓസ്ട്രേലിയ. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള കായികബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന്റെ ഭാഗമായി, ഐപിഎല്ലിന്റെ ഒരു മത്സരം ഓസ്ട്രേലിയയില്‍ വെച്ച് നടത്താന്‍ താല്‍പ്പര്യമുണ്ടെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിക്കുകയായിരുന്നു. ഡിസംബര്‍ 12-ന് ചെന്നൈയില്‍ വെച്ച് നടക്കുന്ന ബിഗ് ബാഷ് ലീഗ് ഉദ്ഘാടന മത്സരം (മെല്‍ബണ്‍ റെനെഗേഡ്സ് - പെര്‍ത്ത് സ്‌കോര്‍ച്ചേഴ്സ്) വലിയൊരു കായിക സഹകരണത്തിന്റെ തുടക്കമാണെന്ന് അധികൃതര്‍ വിലയിരുത്തുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇത്തരത്തില്‍ ബിഗ് ബാഷ് മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്തുന്നതിന് പകരമായി, ഐപിഎല്‍ മത്സരം ഓസ്ട്രേലിയയില്‍ വെച്ച് നടത്താനാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നീക്കം. ഇതു സംബന്ധിച്ച അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും, ബിസിസിഐയോ ക്രിക്കറ്റ് ഓസ്ട്രേലിയയോ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസും ചേര്‍ന്ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് പ്രഖ്യാപിച്ച ഇന്ത്യ-ഓസ്ട്രേലിയ സ്പോര്‍ട്സ് കൊളാബറേഷന്‍ റോഡ്മാപ്പിന്റെ ഭാഗമാണ് ഈ തീരുമാനങ്ങള്‍.

നിലവില്‍ ക്രിക്കറ്റ് ലോകത്ത് ഐപിഎല്ലിന് ശേഷം ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗുകളിലൊന്നാണ് ബിഗ് ബാഷ്. ചെന്നൈയിലെ മത്സരം ഒരു സ്ഥിരം ഏര്‍പ്പാടാക്കി മാറ്റാനും ക്രിക്കറ്റ് ഓസ്ട്രേലിയ ലക്ഷ്യമിടുന്നുണ്ട്. ഈ നീക്കം യാഥാര്‍ത്ഥ്യമായാല്‍ അത് അന്താരാഷ്ട്ര ക്രിക്കറ്റ് കലണ്ടറില്‍ വലിയൊരു വിപ്ലവത്തിന് തന്നെ വഴിയൊരുക്കും.

സ്പോര്‍ട്സ് സയന്‍സ്, പരിശീലനം, സാങ്കേതികവിദ്യ എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും കൈകോര്‍ക്കാന്‍ ഈ പദ്ധതി ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി യുവാക്കള്‍ക്കായി 'ഇന്ത്യ-ഓസ്ട്രേലിയ യൂത്ത് സ്പോര്‍ട്സ് ഫെസ്റ്റിവലും' സംഘടിപ്പിക്കും.

ഭാവി ലക്ഷ്യങ്ങള്‍

2030ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ത്യയും, 2032-ലെ ബ്രിസ്ബേന്‍ ഒളിമ്പിക്‌സിന് ഓസ്ട്രേലിയയും ആതിഥേയത്വം വഹിക്കുന്ന സാഹചര്യത്തില്‍, വരാനിരിക്കുന്ന ദശകം ഇരുരാജ്യങ്ങള്‍ക്കും കായികരംഗത്ത് അതിപ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മെല്‍ബണില്‍ വെച്ച് അഭിപ്രായപ്പെട്ടു.

YouTube video player