ഒന്നോ രണ്ടോ അല്ല, ടീമിൽ നിറയെ സൂപ്പർ താരങ്ങൾ; ഐപിഎല്‍ കിരീടം നേടാൻ സഞ്ജുവിന്‍റെ രാജസ്ഥാന് ഇത്തവണ സുവര്‍ണാവസരം

By Gopala krishnanFirst Published Feb 28, 2024, 11:15 AM IST
Highlights

കഴിഞ്ഞ ഐപിഎല്ലില്‍ തന്നെ വരവറിയിച്ച യശസ്വി ജയ്സ്വാളില്‍ തുടങ്ങുന്നു ആ നിര. കഴിഞ്ഞ ഐപിഎല്ലിലെ പ്രകടനം കൊണ്ട് ഇന്ത്യന്‍ ടീമിലെത്തി യശസ്വി ഇന്ന് ഇന്ത്യയുടെ ഭാവിതാരങ്ങളില്‍ പ്രധാനിയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ആഘോഷിച്ച ശുഭ്മാന്‍ ഗില്ലിനെപ്പോലും നിഷ്പ്രഭനാക്കുന്ന പ്രകടനത്തോടെ യശസ്വി ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകമായി കഴിഞ്ഞു.

ജയ്പൂര്‍: ഐപിഎല്‍ ആവേശത്തിന് കൊടി ഉയരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ ഇരട്ടി സന്തോഷത്തിലാണ്. കാരണം, രാജസ്ഥാന്‍ റോയല്‍സിന്‍റെ യുവതാരങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിലുണ്ടാക്കുന്ന പ്രഭാവം തന്നെ. ഒന്നോ രണ്ടോ സൂപ്പര്‍ താരങ്ങളെ ചുറ്റി കറങ്ങിയിരുന്ന രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ ഒരുപിടി സൂപ്പര്‍ താരങ്ങളുമായിട്ടായിരിക്കും ഐപിഎല്ലിലെ രണ്ടാം കിരീടം തേടി ഗ്രൗണ്ടിലിറങ്ങുക.

കഴിഞ്ഞ ഐപിഎല്ലില്‍ തന്നെ വരവറിയിച്ച യശസ്വി ജയ്സ്വാളില്‍ തുടങ്ങുന്നു ആ നിര. കഴിഞ്ഞ ഐപിഎല്ലിലെ പ്രകടനം കൊണ്ട് ഇന്ത്യന്‍ ടീമിലെത്തി യശസ്വി ഇന്ന് ഇന്ത്യയുടെ ഭാവിതാരങ്ങളില്‍ പ്രധാനിയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ആഘോഷിച്ച ശുഭ്മാന്‍ ഗില്ലിനെപ്പോലും നിഷ്പ്രഭനാക്കുന്ന പ്രകടനത്തോടെ യശസ്വി ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകമായി കഴിഞ്ഞു. ടെസ്റ്റായാലും ഏകദിനമായാലും ടി20 ആയാലും ആദ്യ പന്തു മുതല്‍ അടിച്ചു കളിക്കാന്‍ കഴിയുന്ന യശസ്വി ഇത്തവണ കൂടുതല്‍ കരുത്തനായാണ് രാജസ്ഥാന്‍ കുപ്പായത്തിലിറങ്ങുക. എതിരാളികളുടെ പേടി സ്വപ്നമായി യശസ്വി മാറിയത് രാജസ്ഥാന് ഇത്തവണ പ്ലസ് പോയന്‍റാണ്.

അടുത്ത ഐപിഎല്ലോടെ സഞ്ജുവിന്‍റെ പയ്യൻ ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പര്‍ താരമാകും, പ്രവചനവുമായി ഗവാസ്കർ

മുമ്പ് ജോസ് ബട്‌ലറെ മാത്രം പേടിച്ചാല്‍ മതിയായിരുന്നെങ്കില്‍ ഇത്തവണ എതിരാളികള്‍ മുന്നില്‍ ഡബിള്‍ ബാരലായി യശസ്വിയും ബട്ലറും ഓപ്പണ്‍ ചെയ്യാനെത്തുമ്പോള്‍ ഏതൊരു ടീമും ഒന്ന് വിയര്‍ക്കും. മധ്യനിരയില്‍ ക്യാപ്റ്റന്‍ സഞ്ജുവിന്‍റെ പ്രകടനം ഇത്തവണ ഏറെ നിര്‍ണായകമാകും. ഐപിഎല്ലിന് പിന്നാലെ നടക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിലെത്താന്‍ മികച്ച പ്രകടനം തന്നെ വേണമെന്നതിനാല്‍ സഞ്ജുവില്‍ നിന്ന് കൂടുതല്‍ സ്ഥിരതയോടെയുള്ള പ്രകടനമാണ് ആരാധകര്‍ ഇത്തവണ പ്രതീക്ഷിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയോടെ ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തൻ താരോദയമായ ധ്രുവ് ജുറെലാണ് മധ്യനിരയില്‍ മറ്റൊരു സൂപ്പര്‍ താര സാന്നിധ്യം. കഴിഞ്ഞ സീസണിലെ ഇംപാക്ട് സബ്ബില്‍ നിന്ന് ജുറെല്‍ ബാറ്റിംഗ് ഓര്‍ഡറിലെ കരുത്തനായി മാറുമ്പോള്‍ അത് രാജസ്ഥാന് അധിക മുന്‍തൂക്കം നല്‍കും. കഴിഞ്ഞ സീസണില്‍ മോശം പ്രകടനത്തിന്‍റെ പേരില്‍ ഏറെ പഴികേട്ട റിയാന്‍ പരാഗ് ആഭ്യന്തര ക്രിക്കറ്റില്‍ ടണ്‍ കണക്കിന് റണ്‍സടിച്ചു കൂട്ടിയാണ് ഇത്തവണ ഐപിഎല്ലിനെത്തുന്നത്. ഇതും രാജസ്ഥാന് അനുകൂലമാണ്.

തിരിച്ചുവരവിലും ഇഷാന്‍ കിഷന് നിരാശ, മാക്‌സ്‌വെല്ലിന്‍റെ പന്തിൽ പുറത്ത്; പിന്നാലെ ടീമിന് വമ്പന്‍ തോല്‍വി

തീര്‍ന്നില്ല, ഇവര്‍ക്കൊപ്പം ബാറ്റിംഗ് നിരയില്‍ വരാനുള്ളത് വിന്‍ഡ‍ീസിന്‍റെ പോക്കറ്റ് ഡൈനാമിറ്റായ ഷിമ്രോണ്‍ ഹെറ്റ്മെയറും റോവ്‌മാന്‍ പവലുമാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയോടെ ഇന്ത്യന്‍ ക്രിക്കറ്റിലെ അഞ്ഞൂറാനായി മാറിയ അശ്വിനും ചാഹലും ആദം സാംപയും ചേരുന്ന സ്പിന്‍നിര.  ട്രെന്‍റ് ബോള്‍ട്ട് നയിക്കുന്ന പേസ് നിരയിലുള്ളത് ആവേശ് ഖാനും കുല്‍ദീപ് സെന്നും പ്രസിദ്ധ് കൃഷ്ണയും ഒപ്പം ദക്ഷിണാഫ്രിക്കയുടെ പേസര്‍ നാന്ദ്രെ ബര്‍ഗറും. ലക്ഷണമൊത്ത ഓള്‍ റൗണ്ടര്‍മാരില്ലാത്തത് മാത്രമാണ് രാജസ്ഥാന് ഇത്തവണ തിരിച്ചടിയാവാനുളള ഒരേയൊരു ഘടകം. കാര്യങ്ങളെല്ലാം ഒത്തുവന്നാല്‍ ഇതിഹാസതാരം ഷെയ്ന്‍ വോണിനുശേഷം രാജസ്ഥാന് ഐപിഎല്‍ കിരീടം സമ്മാനിക്കുന്ന നായകാനാവാന്‍ സഞ്ജുവിന് കഴിയും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!