
ഗോള്‍ഡ് കോസ്റ്റ്: ഇന്ത്യക്കെതിരായ നാലാം ടി20യില്‍ ഓസ്ട്രേലിയക്ക് 168 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത നല്ല തുടക്കമിട്ടെങ്കിലും മധ്യ ഓവറുകളില്‍ അടിതെറ്റിയതോടെ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. 39 പന്തില്‍ 46 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. അഭിഷേക് ശര്‍മ 28 റണ്‍സടിച്ചപ്പോൾ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് 20ഉം ശിവം ദുബെ 22ഉം റണ്‍സെടുത്തു. സഞ്ജുവിന് പകരം പ്ലേയിംഗ് ഇലവനില്‍ ഇറങ്ങിയ ജിതേഷ് ശര്‍മ രണ്ട് റണ്‍സ് നേടി പുറത്തായി. പതിനഞ്ചാം ഓവറില്‍ 121-2ല്‍ നിന്നാണ് ഇന്ത്യ അടിതെറ്റി വീണത്. ഓസ്ട്രേലിയക്കായി ആദം സാംപ മൂന്നു വിക്കറ്റെടുത്തപ്പോൾ നഥാന്‍ എല്ലിസ് രണ്ട് വിക്കറ്റെടുത്തു.
ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഇന്ത്യക്കായി അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. പവര്‍ പ്ലേയില്‍ ഇരുവരും ചേര്‍ന്ന് വിക്കറ്റ് നഷ്ടമില്ലാതെ 49 റണ്‍സെടുത്തു. നേരിട്ട രണ്ടാം പന്തില്‍ തന്നെ അക്കൗണ്ട് തുറക്കും മുമ്പ് ജീവന്‍ ലഭിച്ച അഭിഷേകിനെക്കാള്‍ ശുഭ്മാന്‍ ഗില്ലാണ് പവര്‍പ്ലേയില്‍ തകര്‍ത്തടിച്ചത്. പവര്‍ പ്ലേയിലെ അവസാന ഓവര്‍ വരെ ഒറു ബൗണ്ടറി മാത്രമാണ് അഭിഷേക് നേടിയത്. അതേസമയം ഗില്‍ നാലു ബൗണ്ടറികള്‍ നേടി. പവര്‍ പ്ലേക്ക് പിന്നാലെ പന്തെറിയാനെത്തിയ ആദം സാംപയെ സിക്സ് അടിച്ച അഭിഷേക് പക്ഷെ അതേ ഓവറില്‍ വീണു. 18 പന്തില്‍ 28 റൺസായിരുന്നു അഭിഷേകിന്‍റെ നേട്ടം. പിന്നാലെ മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ ശിവം ദുബെയും ഗില്ലും ചേര്‍ന്ന് ഇന്ത്യയെ പന്ത്രണ്ടാം ഓവറില്‍ 88 റണ്‍സിലെത്തിച്ചു. ശിവം ദുബെയെ(18 പന്തില്‍ 22) പുറത്താക്കി നഥാന്‍ എല്ലിസ് ഇന്ത്യക്ക് അടുത്ത പ്രഹരമേല്‍പ്പിച്ചു.
എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ക്യാപ്റ്റൻ സുര്യകുമാര്‍ യാദവും ഗില്ലും ചേര്‍ന്ന് ഇന്ത്യയെ 100 കടത്തി. ആദം സാംപയുടെ ഒരോവറില്‍ രണ്ട് സിക്സ് പറത്തിയ സൂര്യകുമാര്‍ യാദവും സ്റ്റോയ്നിസിന്‍റെ പന്തില്‍ എല്‍ബഡബ്ല്യുവില്‍ നിന്ന് റിവ്യൂവിലൂടെ രക്ഷപ്പെട്ട ശേഷം പടുകൂറ്റന്‍ സിക്സ് പറത്തിയ ഗില്ലും പ്രതീക്ഷ നല്‍കിയെങ്കിലും പതിനഞ്ചാം ഓവറിലെ ആദ്യ പന്തില്‍ ഗില്ലിനെ(39 പന്തില്‍ 46) മടക്കിയ നഥാന്‍ എല്ലിസ് ഇന്ത്യക്ക് മൂന്നാം പ്രഹരമേല്‍പ്പിച്ചു. പിന്നാലെ സൂര്യകുമാര്‍ യാദവിനെ(10 പന്തില്‍ 20) സേവിയര്‍ ബാര്‍ട്‌ലെറ്റും തിലക് വര്‍മയെയും(5), ജിതേഷ് ശര്‍മയെയും(3) ആദം സാംപയും മടക്കിയതോടെ ഇന്ത്യ 121-2ല്‍ നിന്ന് 136-6ലേക്ക് കൂപ്പുകുത്തി.
പ്രതീക്ഷ നല്‍കിയ വാഷിംഗ്ടണ്‍ സുന്ദര്‍(12) സ്കോര്‍ 150 കടന്നതിന് പിന്നാലെ മടങ്ങി. അവസാന ഓവറില്‍ സിക്സും ഫോറും അടക്കം റണ്‍സടിച്ച അക്സര്‍ പട്ടേലാണ്(11പന്തില്‍ 21*) പിന്നീട് ഇന്ത്യയെ 167ല്‍ എത്തിച്ചത്. നേരത്തെ ഇന്ത്യക്കെതിരെ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ഓസ്ട്രേലിയ നാലു മാറ്റങ്ങള്‍ വരുത്തി. ആദം സാംപയും ഗ്ലെന്‍ മാക്സ്‌വെല്ലും ജോഷ് ഫിലിപ്പും ഫില്‍ ഡ്വാർഷുയിസും ഓസീസ് ടീമിലെത്തി. ഓപ്പണര്‍ ട്രാവിസ് ഹെഡും ഷോണ്‍ ആബട്ടും ഇന്ന് ഓസീസ് ടീമിലില്ല. അതേസമയം കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നും വരുത്താന്‍ ഇന്ത്യ തയാറായില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക