
രാജ്കോട്ട്: മുഷ്താഖ് അലി ട്രോഫിയില്‍ വീണ്ടും വിക്കറ്റ് വേട്ടയുമായി ബംഗാള്‍ പേസര്‍ മുഹമ്മദ് ഷമി. രാജസ്ഥാനെതിരായ മത്സരത്തില്‍ നാലോവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി മൂന്ന് ഷമി വിക്കറ്റെടുത്തപ്പോള്‍ രാജസ്ഥാനെതിരെ ബംഗാള്‍ ഏഴ് വിക്കറ്റിന്‍റെ ആധികാരിക ജയം നേടി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തപ്പോള്‍ ബംഗാള്‍ 18.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 48 പന്തില്‍ 78 റണ്‍സടിച്ച അഭിഷേക് പോറലും 45 പന്തില്‍ 50 റണ്‍സടിച്ച ക്യാപ്റ്റന്‍ സുദീപ് കുമാര്‍ ഗാര്‍മിയുമാണ് ബംഗാളിന്‍റെ വിജയം അനായാസമാക്കിയത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍റെ ഓപ്പണര്‍ അഭിജീത് ടോമറെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് ഷമി വിക്കറ്റ് വേട്ട തുടങ്ങിയത്. ശുഭം ഗര്‍വാളിനെ ബൗള്‍ഡാക്കിയ ഷമി ദീപക് ചാഹറിനെകൂടി പുറത്താക്കിയാണ് മൂന്ന് വിക്കറ്റ് തികച്ചത്. കാല്‍മുട്ടിനേറ്റ പരുക്കിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി ഷമി കളത്തിന് പുറത്തായിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലെ വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തിയ ഷമിക്ക് പിന്നീട് പരിക്കുമൂലം ഇന്ത്യൻ കുപ്പായത്തില്‍ കളിക്കാനായിട്ടില്ല.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലും സ്ഥാനം നഷ്ടമായ ഷമിയെ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമിലുള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫിറ്റ്നെസ് തെളിയിച്ചാലെ ടീമിലേക്ക് പരിഗണിക്കൂ എന്ന് ബിസിസിഐ വ്യക്തമാക്കിയതോടെയാണ് ഷമി മുഷ്താഖ് അലിക്കുള്ള ബംഗാള്‍ ടീമില്‍ ഇടം നേടിയത്.
ബംഗാളിനായി ഒരു രഞ്ജി ട്രോഫിയില്‍ ഒരു മത്സരം കളിച്ച ഷമി ഏഴ് വിക്കറ്റ് വീഴ്ത്തിയിരുന്നു. മുഷ്താഖ് അലിയില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് 27.3 ഓവര്‍ പന്തെറിഞ്ഞ ഷമി എട്ട് ക്കറ്റുകളും വീഴ്ത്ത് ഫിറ്റ്നെസ് തെളിയിച്ചു. ഷമിയുടെ മാച്ച് ഫിറ്റ്നെസ് നിരീക്ഷിക്കാന്‍ ബിസിസിഐ ഒരു പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമെ ഷമിയെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക