
ലാഹോര്‍: പാകിസ്ഥാന്‍ ക്രിക്കറ്റ് ചരിത്രത്തിലെ മറ്റൊരു നാണക്കേടിലേക്ക് കൂടി വീണിരിക്കുകയാണ്. ബംഗ്ലാദേശിനോട് ഏകദിന പരമ്പര തോറ്റതോടെ വലിയ വിമര്‍ശനങ്ങളാണ് ടീമിനും ക്രിക്കറ്റ് ബോര്‍ഡിനും നേരെ ഉയരുന്നത്. നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ 11 റണ്‍സിനാണ് ബംഗ്ലാദേശ് പാകിസ്ഥാനെ പരാജയപ്പെടുത്തിയത്. ടി20 ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ടീമിനെ അഴിച്ചുപണിത പാകിസ്ഥാന് ഈ തോല്‍വി വലിയ തിരിച്ചടിയായി. പരമ്പരയിലെ മൂന്നാം മത്സരത്തില്‍ സല്‍മാന്‍ അലി അഗ സെഞ്ച്വറി (106) നേടിയെങ്കിലും പാകിസ്ഥാനെ വിജയത്തിലെത്തിക്കാന്‍ അത് മതിയാകുമായിരുന്നില്ല. 291 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാന്‍ 279 റണ്‍സിന് എല്ലാവരും പുറത്തായി.
ടീമിന്റെ ദയനീയ പ്രകടനത്തില്‍ മുന്‍ പാക് താരം കമ്രാന്‍ അക്മല്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്... ''പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ അവസ്ഥ ഇപ്പോള്‍ വളരെ മോശമാണ്. നമ്മളെ തോല്‍പ്പിച്ച് ടെസ്റ്റ് പദവി നേടാന്‍ നെതര്‍ലന്‍ഡ്സ് പോലും ഇപ്പോള്‍ ആഗ്രഹിക്കുന്നുണ്ടാകും. അത്രത്തോളം താഴ്ന്ന നിലയിലാണ് നമ്മള്‍ ഇപ്പോള്‍.'' അക്മല്‍ പരിഹസിച്ചു. ബംഗ്ലാദേശ് ഇന്ന് 350 റണ്‍സ് വരെ നേടേണ്ടതായിരുന്നുവെന്നും എന്നാല്‍ അവര്‍ കുറഞ്ഞ റണ്‍സ് നേടിയിട്ടും പാകിസ്ഥാന്‍ തോറ്റത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) പ്രസിഡന്റ് മൊഹ്‌സിന്‍ നഖ്വിക്കെതിരെയും അക്മല്‍ പരോക്ഷമായി ആഞ്ഞടിച്ചു. 2025-ലെ ഏഷ്യാ കപ്പ് കിരീടം ജേതാക്കളായ ഇന്ത്യയ്ക്ക് നല്‍കാതെ മൊഹ്‌സിന്‍ നഖ്വി സ്വന്തം ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്നതിനെ അക്മല്‍ പരിഹസിച്ചു. ''മത്സരങ്ങളില്‍ ജയിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇനി നിങ്ങള്‍ ഐസിസി ട്രോഫികള്‍ മോഷ്ടിച്ചുകൊണ്ടുവന്ന് വീട്ടില്‍ വെക്കുമോ?'' എന്ന് അദ്ദേഹം ചോദിച്ചു.
മത്സരത്തില്‍ ബംഗ്ലാദേശ് തന്‍സിദ് ഹസന്റെ (107) തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ ബംഗ്ലാദേശ് 5 വിക്കറ്റ് നഷ്ടത്തില്‍ 290 റണ്‍സ് നേടി. പാകിസ്ഥാന്‍ മറുപടി ബാറ്റിംഗില്‍ ഒരു ഘട്ടത്തില്‍ 17 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയില്‍ പാകിസ്ഥാന്‍ തകര്‍ന്നു. ആറോളം പുതുമുഖങ്ങളുമായി ഇറങ്ങിയ പാകിസ്ഥാന് ബംഗ്ലാദേശ് പേസര്‍ തസ്‌കിന്‍ അഹമ്മദിന്റെ പന്തുകള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. തസ്‌കിന്‍ നാല് വിക്കറ്റ് വീഴ്ത്തി. സല്‍മാന്‍ അലി അഗയും ഷഹീന്‍ ഷാ അഫ്രീദിയും ചേര്‍ന്ന് നടത്തിയ പോരാട്ടം അവസാന ഓവറുകളില്‍ പാകിസ്ഥാന് നേരിയ പ്രതീക്ഷ നല്‍കിയെങ്കിലും 48-ാം ഓവറില്‍ ആഘ പുറത്തായതോടെ പാകിസ്ഥാന്‍ തോല്‍വി സമ്മതിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!