
ചെന്നൈ: ചേപ്പോക്ക് സ്റ്റേഡിയത്തിൽ ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ തോല്‍വിക്കുശേഷം അടുത്ത ഐപിഎല്ലില്‍ കളിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കി മുന്‍ നായകന്‍ എം എസ് ധോണി. പരിക്ക് കാരണം ഈ സീസണിൽ ഒരു മത്സരത്തിൽ പോലും ധോണി കളിക്കാനിറങ്ങിയിരുന്നില്ല. സീസണിൽ ചേപ്പോക്കിലെ ചെന്നൈയുടെ അവസാന മത്സരത്തില്‍ ധോണി കളിക്കാനിറങ്ങുമെന്നും ഹോം ഗ്രൗണ്ടില്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും മത്സരത്തിന് തൊട്ടുമുമ്പ് വീണ്ടും പരിക്കേറ്റത് തിരിച്ചടിയായിരുന്നു. ഹൈദാരാബാദിനെതിരായ മത്സരത്തില്‍ മുഴുവന്‍ സമയവും ധോണി ഡ്രസ്സിംഗ് റൂമിലുണ്ടായിരുന്നു. കളിക്ക് ശേഷം ടീം ഫോട്ടോ എടുക്കാനും ആരാധകർക്ക് നന്ദി പറഞ്ഞുകൊണ്ട് സ്റ്റേഡിയം വലംവെക്കാനും (Lap of Honour) ധോണി മൈതാനത്തിറങ്ങി.
മത്സരത്തിനിടെ കമന്‍റേറ്ററായി സ്റ്റേഡിയത്തിലുണ്ടായിരുന്ന മുൻ ഇന്ത്യൻ താരവും ധോണിയുടെ അടുത്ത സുഹൃത്തുമായ സുരേഷ് റെയ്ന, ധോണിയുമായി നടത്തിയ സംഭാഷണം സ്റ്റാർ സ്പോർട്സ് പുറത്തുവിട്ടിരുന്നു. ഐപിഎൽ സീസണിൽ ധോണി വീണ്ടും പാഡണിയുമോ എന്ന ചോദ്യത്തിനാണ് റെയ്ന മറുപടി നൽകിയത്. എന്നാൽ ധോണി നൽകിയ മറുപടി ആരാധകരുടെ നെഞ്ചുതകർക്കുന്നതായിരുന്നു.
"ഞാൻ ധോണിയോട് പറഞ്ഞു, 'നീ ഈ സീസണിൽ ഒരു മിസ്ഡ് കോൾ മാത്രമാണ് തന്നത്. ഇത് കണക്കിലെടുക്കാൻ പറ്റില്ല. അതുകൊണ്ട് അടുത്ത വർഷം നീ നിർബന്ധമായും തിരിച്ചുവരണമെന്ന്'. എന്നാൽ 'എന്‍റെ ശരീരം പണ്ടത്തെപ്പോലെ അല്ലെന്നായിരുന്നു ധോണിയുടെ മറുപടി. ഞാൻ പറഞ്ഞു, 'ഞങ്ങൾ ഇതൊന്നും വിശ്വസിക്കില്ല, നീ അടുത്ത വർഷം കളിച്ചേ തീരൂ'. ബാക്കിയെല്ലാം ധോണിയുടെ വ്യക്തിപരമായ തീരുമാനമാണ്. എങ്കിലും ധോണി പോസിറ്റീവ് ആണെന്നാണ് ഞാൻ കരുതുന്നത്-റെയ്ന പറഞ്ഞു.
പ്രായവും പരുക്കും അലട്ടുന്നതിനാൽ അടുത്ത വർഷം ചെന്നൈ ജേഴ്സിയിൽ വീണ്ടുമൊരു തിരിച്ചുവരവ് 44-കാരനായ ധോണിക്ക് കഠിനമായിരിക്കും എന്നാണ് ഈ മറുപടി സൂചിപ്പിക്കുന്നത്. മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഹെഡ് കോച്ച് സ്റ്റീഫൻ ഫ്ലെമിങ്ങിനോടും ധോണിയുടെ ഭാവിയെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നു.
അത് ചെന്നൈ മാനേജ്‌മെന്‍റ് എടുക്കേണ്ട തീരുമാനമാണമെന്നായിരുന്നു ഫ്ലെമിംഗിന്‍റെ മറുപടി. ധോണിയുടെ ഭാവിയെക്കുറിച്ച് ഒരുപാട് ചർച്ചകൾ നടക്കുന്നുണ്ടെന്ന് എനിക്കറിയാം. ഈ സീസണിൽ അദ്ദേഹം കളിച്ചിട്ടില്ലെങ്കിലും എപ്പോഴും ടീമിനൊപ്പമുണ്ടായിരുന്നു. യുവതാരങ്ങൾക്ക് അത് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ടീമിൽ ഇപ്പോഴും അദ്ദേഹത്തിന് വലിയ സ്വാധീനമുണ്ട്. അദ്ദേഹത്തിന്‍റെ ഭാവിയെക്കുറിച്ച് അന്തിമ തീരുമാനം മാനേജ്‌മെന്റ് അറിയിക്കുമെന്നും ഫ്ലെമിംഗ് വ്യക്തമാക്കി. വ്യാഴാഴ്ച ഗുജറാത്ത് ടൈറ്റൻസിനെതിരെ അവരുടെ തട്ടകത്തിലാണ് ചെന്നൈയുടെ അടുത്ത മത്സരം. പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ ചെന്നൈക്ക് ഈ മത്സരത്തിൽ വൻ മാർജിനിൽ വിജയം അനിവാര്യമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!