ഹര്‍മന്‍പ്രീതിന്‍റെ ഒറ്റയാള്‍ പോരാട്ടം! നിര്‍ണായക വിക്കറ്റുമായി സജന; ഗുജറാത്തിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്

Published : Mar 09, 2024, 11:08 PM ISTUpdated : Mar 09, 2024, 11:12 PM IST
ഹര്‍മന്‍പ്രീതിന്‍റെ ഒറ്റയാള്‍ പോരാട്ടം! നിര്‍ണായക വിക്കറ്റുമായി സജന; ഗുജറാത്തിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്

Synopsis

കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ഗംഭീരമായിട്ടാണ് മുംബൈ തുടങ്ങിയത്. ഒന്നാം വിക്കറ്റില്‍ യസ്തിക ഭാട്ടിയ (36 പന്തില്‍ 49), ഹെയ്‌ലി മാത്യൂസ് (21 പന്തില്‍ 19) സഖ്യം 50 റണ്‍സ് കൂട്ടിചേര്‍ത്തു

ദില്ലി: വനിതാ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (48 പന്തില്‍ പുറത്താവാതെ 95) മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഗുജറാത്ത് ജെയന്റ്‌സിന് മറുപടിയുണ്ടായിരുന്നില്ല. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗുജറാത്ത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ മുംബൈ 19.4 പന്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ ഏഴ് മത്സരങ്ങളില്‍ 10 പോയിന്റുമായി മുംബൈ ഒന്നാമതെത്തി. ആറില്‍ അഞ്ച് മത്സരങ്ങളും പരാജയപ്പെട്ട ഗുജറാത്ത് അവസാന സ്ഥാനത്താണ്. ജയത്തോടെ മുംബൈ പ്ലേ ഓഫിന് യോഗ്യത നേടുകയും ചെയ്തു.

കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ഗംഭീരമായിട്ടാണ് മുംബൈ തുടങ്ങിയത്. ഒന്നാം വിക്കറ്റില്‍ യസ്തിക ഭാട്ടിയ (36 പന്തില്‍ 49), ഹെയ്‌ലി മാത്യൂസ് (21 പന്തില്‍ 19) സഖ്യം 50 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഏഴാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. മാത്യൂസിനെ തനുജ കന്‍വര്‍ പുറത്താക്കി. തുടര്‍ന്നെത്തിയ നതാലി സ്‌കിവര്‍ക്കും (2) തിളങ്ങാനായില്ല. ഇതോടെ രണ്ടിന് 57 എന്ന നിലയിലായി മുംബൈ. എന്നാല്‍ നാലാം വിക്കറ്റില്‍ യസ്തിക - ഹര്‍മന്‍ സഖ്യം 41 റണ്‍സ് ചേര്‍ത്തു. 14-ാം ഓവറിലാണ് യസ്തിക മടങ്ങുന്നത്. പിന്നീട് ഹര്‍മന്‍പ്രീതിന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. അമേലിയ കേറിനെ (12) ഒരറ്റത്ത് നിര്‍ത്തി ഹര്‍മന്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു. അഞ്ച് സിക്‌സും പത്ത് 10 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹര്‍മന്റെ ഇന്നിംഗ്‌സ്.

നേരത്തെ, ബേത് മൂണി (66), ദയാലന്‍ ഹേമലത (40 പന്തില്‍ 70) എന്നിവരുടെ കരുത്തിലാണ് ഗുജറാത്ത് കൂറ്റന്‍ സ്‌കോറിലെത്തിയത്. തുടക്കത്തില്‍ തന്നെ ഗുജറാത്തിന് ലൗറ വോള്‍വാട്ടിന്റെ (13) വിക്കറ്റ് നഷ്ടമായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ അപ്പോള്‍ 18 റണ്‍സ് മാത്രമാണുണ്ടായിരുന്നത്. പിന്നീട് മൂണി - ഹേമലത സഖ്യം 121 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 14-ാം ഓവറിന്റെ ആദ്യ പന്തില്‍ തന്നെ സജന മൂണിയെ ബൗള്‍ഡാക്കി അപകടകരമായ കൂട്ടുകെട്ട് പൊളിച്ചു. പുറത്താവുമ്പോള്‍ 35 പന്തില്‍ മൂന്ന് സിക്‌സും എട്ട് ഫോറും നേടിയിരുന്നു മൂണി. ഒരോവറില്‍ 11 റണ്‍സാണ് സജന വിട്ടുകൊടുത്തത്. 

മൂണിയുടെ വിക്കറ്റിന് പിന്നാലെ ക്രീസിലെത്തിയ ഫോബെ ലിച്ച്ഫീല്‍ഡ് (3), അഷ്‌ലി ഗാര്‍ഡ്‌നര്‍ (1) എന്നിവര്‍ പുറത്തായി. ഇതിനിടെ ഹേമലയതും മടങ്ങി. ഒമ്പത് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടുന്നതാണ് ഹേമലതയുടെ ഇന്നിംഗ്‌സ്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഭാരതി ഫുല്‍മാലിയാണ് (13 പന്തില്‍ പുറത്താവാതെ 21) ഗുജറാത്തിനെ 190ലെത്തിച്ചത്. കാതറിന്‍ ബ്രേസ് (7), സ്‌നേഹ് റാണ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഇതില്‍ ബ്രേസ്, സജനയുടെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാവുകയായിരുന്നു. തനുജ കന്‍വര്‍ (0) ഭാരതിക്കൊപ്പം പുറത്താവാതെ നിന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഗില്ലും സൂര്യയും ഇന്നും ഫ്‌ളോപ്പ്; ധരംശാല ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ മുന്നില്‍
ദക്ഷിണാഫ്രിക്ക തകര്‍ന്നു, ധരംശാല ടി20യില്‍ ഇന്ത്യക്ക് കുഞ്ഞന്‍ വിജയലക്ഷ്യം