
ആംസ്റ്റല്‍വീന്‍: ഇംഗ്ലണ്ടിന്‍റെ റണ്‍മല കൊണ്ട് ശ്രദ്ധ നേടിയ ആംസ്റ്റല്‍വീന്‍ ഏകദിനത്തില്‍(Netherlands vs England 1st ODI) കൌതുകമായി നെതർലന്‍ഡ്സ് താരങ്ങളുടെ പന്ത് തിരയല്‍. ഇംഗ്ലീഷ് താരം ഡേവിഡ് മലാന്‍റെ(Dawid Malan) കൂറ്റന്‍ ഷോട്ട് സ്റ്റേഡിയത്തിന് പുറത്തെ പൊന്തക്കാട്ടില്‍ പതിക്കുകയായിരുന്നു. നാടന്‍ ക്രിക്കറ്റിനെ ഓർമ്മിപ്പിച്ച് നെതർലന്‍ഡ്സ് താരങ്ങള്‍ പന്ത് തപ്പി കാട്ടിലിറങ്ങിയതോടെ ഇതിന്റെ വീഡിയോയും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. ബോള്‍ തപ്പാന്‍ ക്യാമറാമാന്‍മാരും കൂട്ടിനുണ്ടായിരുന്നു.
മത്സരത്തില്‍ ഇംഗ്ലണ്ട് 232 റണ്‍സിന്‍റെ കൂറ്റന്‍ ജയം സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലായ 498 റണ്‍സടിച്ചപ്പോള്‍ നെതര്‍ലന്‍ഡ്സിന്‍റെ മറുപടി 49.4 ഓവറില്‍ 266 റണ്‍സിന് അവസാനിച്ചു. 72 റണ്‍സടിച്ച സ്കോട്ട് എഡ്വേര്‍ഡ്സും 55 റണ്‍സെടുത്ത മാക്സ് ഒഡോഡും മാത്രമേ നെതര്‍ലന്‍ഡ്സിനായി പൊരുതിയുള്ളു. സ്കോര്‍: ഇംഗ്ലണ്ട് 50 ഓവറില്‍ 498-4, നെതര്‍ലന്‍ഡ്സ് 49.4 ഓവറില്‍ 266ന് ഓള്‍ ഔട്ട്. ഇംഗ്ലണ്ടിനായി മൊയീന്‍ അലി മൂന്നു വിക്കറ്റെടുത്തപ്പോള്‍ ഡേവിഡ് വില്ലി, റീസ് ടോപ്‌ലി, സാം കറന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനായി ബാറ്റെടുത്തവരെല്ലാം തിളങ്ങിയപ്പോള്‍ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍ പിറന്നു. ജോസ് ബട്‌ലര്‍(70 പന്തില്‍ 162*), ഡേവിഡ് മലന്‍(109 പന്തില്‍ 125), ഫിലിപ്പ് സാള്‍ട്ട്(93 പന്തില്‍ 122) എന്നിവരുടെ സെഞ്ചുറികളുടെയും ലിയാം ലിവിംഗ്‌സ്റ്റണിന്‍റെ(22 പന്തില്‍ 66*) വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടേയും മികവിലാണ് ഇംഗ്ലണ്ട് 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 498 റണ്‍സെടുത്തത്.
നെതര്‍ലന്‍ഡ്സിനെ എറിഞ്ഞിട്ട് ഇംഗ്ലണ്ട്, റെക്കോര്‍ഡ് ജയം