
മുംബൈ: ഈ വര്‍ഷം നവംബറില്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം നേരില്‍ക്കാണാന്‍ ആഗ്രഹിക്കുന്ന ആരാധകര്‍ക്ക് നിരാശ വാര്‍ത്തയുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ. മത്സരത്തിന് ഇ-ടിക്കറ്റ് ഉണ്ടാവില്ലെന്ന് ജയ് ഷാ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തെ ഏഴോ എട്ടോ ഇടങ്ങളില്‍ ഒരുക്കുന്ന കൗണ്ടറുകളിലൂടെയായിരിക്കും ടിക്കറ്റ് വില്‍പനയെന്നും അഹമ്മദബാദ് പോലെയുള്ള വലിയ സ്റ്റേഡിയങ്ങളിലെ മത്സരങ്ങള്‍ക്ക് ഇ-ടിക്കറ്റിംഗ് ഏര്‍പ്പെടുത്തുക പ്രായോഗികമല്ലെന്നും ജയ് ഷാ പറഞ്ഞു.
ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം ഒക്ടോബര്‍ 15നാണ് ഇപ്പോള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നതെങ്കിലും നവരാത്രി കണക്കിലെടുത്ത് ഇത് മാറ്റുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ലോകകപ്പിലെ പുതിയ മത്സക്രമം രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ പുറത്തുവിടുമെന്നും മത്സരം കാണാനുള്ള ടിക്കറ്റുകള്‍ വൈകാതെ വില്‍പനക്ക് എത്തുമെന്നും ജയ് ഷാ പറഞ്ഞു. ഒക്ടോബര്‍ 15ന് നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന്‍റെ ടിക്കറ്റുകള്‍ക്കായി ആരാധകര്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് ദിവസങ്ങളായി. മത്സരം കാണാനായി ഇപ്പോഴെ ആരാധകര്‍ ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്തിനാല്‍ ഹോട്ടല്‍ നിരക്കുകളും കുതിച്ചുയര്‍ന്നിരുന്നു.
ലോകകപ്പില്‍ മത്സരം കാണാന്‍ സ്റ്റേഡിയത്തിലെത്തുന്ന ആരാധകര്‍ക്ക് സൗജന്യമായി കുടിവെള്ളം വിതരണം ചെയ്യുമെന്നും ഈ വര്‍ഷം ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്കും അടുത്ത വര്‍ഷം ഇംഗ്ലണ്ട് ഇന്ത്യയിലും ടെസ്റ്റ് പരമ്പര കളിക്കുമെന്നും ജയ് ഷാ വ്യക്തമാക്കി. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ മോശം പെരുമാറ്റത്തിന്‍റെ പേരില്‍ വിലക്ക് നേരിട്ട വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്‍റെ വിലക്ക് നീക്കാന്‍ അപ്പീല്‍ നല്‍കില്ലെന്നും ജയ് ഷാ വ്യക്തമാക്കി. പേസര്‍ ജസ്പ്രീത് ബുമ്ര പൂര്‍ണ കായികക്ഷമത വീണ്ടടെുത്തുവെന്നും ലോകകപ്പിന് മുമ്പ് അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ ഇടം നേടാന്‍ ബുമ്രക്കാവുമെന്നും ജയ് ഷാ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!