
ദുബായ്: ഏകദിന ലോകകപ്പുകളിലെ ഏറ്റവും സ്ഥിരതയുള്ള ടീമായി വളരുകയാണ് ടീം ഇന്ത്യ. 2007ല്‍ ആദ്യ റൗണ്ടില്‍ പുറത്തായതിനുശേഷം പിന്നീടുള്ള എല്ലാ ഏകദിന ഐസിസി ടൂര്‍ണമെന്റുകളിലും സെമിഫൈനല്‍ വരെയെങ്കിലും ടീം ഇന്ത്യ എത്തിയിട്ടുണ്ട്. 2011ല്‍ ഏകദിന ലോകകപ്പും, 2013ല്‍ ചാംപ്യന്‍സ് ട്രോഫിയും നേടി. പിന്നീട് രണ്ട് തവണ ഐസിസി ഏകദിന ഫൈനലുകള്‍ കളിച്ചിട്ടുണ്ടെങ്കിലും കിരീടം നേടാന്‍ ഇന്ത്യയ്ക്കായില്ല. ടീം ഇന്ത്യയുടെ കിരീടവരള്‍ച്ച ഇക്കുറി അവസാനിക്കുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.
നാളെയാണ് ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നത്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ദുബായില്‍ തുടങ്ങുന്ന സെമിയില്‍, ലോക ചാംപ്യന്മാരായ ഓസ്‌ട്രേലിയ ആണ് എതിരാളികള്‍. ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ഇന്ത്യ, പകരംവീട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ എന്തൊക്കെ മാറ്റങ്ങളാകും ഉണ്ടാകുക എന്നറിയാനുള്ള ആകാംക്ഷയും ക്രിക്കറ്റ് പ്രേമികള്‍ക്കുണ്ട്. ന്യൂസിലന്‍ഡിനെതിരായ അവസാന ഗ്രൂപ്പ് മത്സരം കളിച്ച ടീമിനെ ഇന്ത്യ നിലനിര്‍ത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഹര്‍ഷിത് റാണക്ക് പകരം ന്യൂസിലന്‍ഡിനെതിരെ കളിച്ച വരുണ്‍ ചക്രവര്‍ത്തി അഞ്ച് വിക്കറ്റുമായി തിളങ്ങിയതിനാല്‍ ഓസ്‌ട്രേലിയക്കെതിരെയും വരുണ്‍ പ്ലേയിംഗ് ഇലവനില്‍ തുടരാനാണ് സാധ്യത. അക്‌സര്‍ പട്ടേലും വരുണ്‍ ചക്രവര്‍ത്തിയും രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും പ്ലേയിംഗ് ഇലവനില്‍ തുടരും. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ അഞ്ച് വിക്കറ്റെടുത്ത മുഹമ്മദ് ഷമിക്ക് കഴിഞ്ഞ രണ്ട് കളികളിലും വിക്കറ്റെടുക്കാനാവാഞ്ഞത് ഇന്ത്യക്ക് ആശങ്കയാണ്. അതുകൊണ്ട് തന്നെ ജഡേജക്ക് പകരം ഹര്‍ഷിത് റാണയെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
ഓസ്ട്രേലിയയ്ക്കെതിരായ ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ/ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!