
മെല്‍ബണ്‍: രണ്ട് വര്‍ഷം നീണ്ട ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഒടുവില്‍ ഫൈനലിന് അടുത്തെത്തിയിരിക്കുകയാണ്. ബുധനാഴ്ച തുടങ്ങുന്ന ഫൈനലില്‍ ഇന്ത്യയും ഓസ്ട്രേലിയയുമാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍മാരാവാന്‍ ഏറ്റുമുട്ടുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ രണ്ട് വര്‍ഷത്തെ കാലയളവില്‍ നിരവധി താരങ്ങള്‍ മിന്നും പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. ഇവരില്‍ന്ന് ഏറ്റവും മികച്ച ടെസ്റ്റ് ഇലവനെ തെരഞ്ഞെടുത്തിരിക്കുകയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ.
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോലിയും ഓസീസ് താരങ്ങളായ സ്റ്റീവ് സ്മിത്തും മാര്‍നസ് ലാബുഷെയ്നുമൊന്നും ക്രിക്കറ്റ് ഓസ്ട്രേലിയ തെരഞ്ഞെടുത്ത ടീമിലില്ല എന്നത് ശ്രദ്ധേയമാണ്. ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സ് ആണ് ടീമിന്‍റെ നായകന്‍. ഓസ്ട്രേലിയയുടെ ഉസ്മാന്‍ ഖവാജയും ശ്രീലങ്കയുടെ കരുണരത്നെയുമാണ് ടീമിന്‍റെ ഓപ്പണര്‍മാര്‍. വണ്‍ ഡൗണായി ക്രീസിലെത്തുക കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ടെസ്റ്റില്‍ 1500ലേറെ റണ്‍സടിച്ചു കൂട്ടിയ പാക് നായകന്‍ ബാബര്‍ അസമാണ്. ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതുള്ള ഓസ്ട്രേലിയയുടെ മാര്‍നസ് ലാബുഷെയ്നെയും ഒഴിവാക്കി എന്നതാണ് ശ്രദ്ധേയം. നാലാം നമ്പറില്‍ വിരാട് കോലിയുടെ സ്ഥാനത്ത് മുന്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടാണ് സ്ഥാനം പിടിച്ചത്. ചാമ്പ്യന്‍ഷിപ്പ് സര്‍ക്കിളില്‍ 22 ടെസ്റ്റില്‍ നിന്ന് 1915 റണ്‍സാണ് റൂട്ട് അടിച്ചുകൂട്ടിയത്.
ഓസ്ട്രേലിയയുടെ വെടിക്കെട്ട് ബാറ്ററായ ട്രാവിസ് ഹെഡാണ് അഞ്ചാം സ്ഥാനത്ത്. ഹെഡിന് പിന്നാലെ സ്പിന്‍ ഓള്‍ റൗണ്ടറായി രവീന്ദ്ര ജഡേജ ഇറങ്ങുമ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഇന്ത്യയുടെ റിഷഭ് പന്താണ് ടീമിലെത്തിയത്. രണ്ടാം സ്പിന്നറായി ഓസ്ട്രേലിയയുടെ നേഥന്‍ ലിയോണിന് പകരം ഇന്ത്യയുടെ ആര്‍ അശ്വിന്‍ സ്ഥാനം നേടി. ഓസീസ് നായകന്‍ പാറ്റ് കമിന്‍സാണ് ടീമിന്‍റെ നായകനും പേസ് പടയെ നയിക്കുന്നതും. ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍, ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദ എന്നിവരാണ് ടീമിലെ മറ്റ് രണ്ട് പേസര്‍മാര്‍.
ക്രിക്കറ്റ് ഓസ്ട്രേലിയ തെരഞ്ഞെടുത്ത ലോക ടെസ്റ്റ് ഇലവന്‍: ഉസ്മാന്‍ ഖവാജ, ദിമുത് കരുണരത്‌നെ, ബാബർ അസം,ജോ റൂട്ട്, ട്രാവിസ് ഹെഡ്, രവീന്ദ്ര ജഡേജ, റിഷഭ് പന്ത്, ആര്‍ അശ്വിൻ, പാറ്റ് കമ്മിൻസ്, ജെയിംസ് ആൻഡേഴ്‌സൺ, കാഗിസോ റബാദ.