
അഹമ്മദാബാദ്: ടി20 ലോകകപ്പിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ താരങ്ങൾക്ക് മാര്‍ക്കിട്ട് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ്. ഫിനിഷർ എന്ന നിലയിൽ എട്ട് മത്സരങ്ങളിൽ നാലിലും 'പ്ലെയർ ഓഫ് ദി മാച്ച്' ആയ വിൽ ജാക്സിനാണ് പോണ്ടിംഗ് പത്തില്‍ പത്ത് മാര്‍ക്ക് നല്‍കിയത്. ടൂർണമെന്‍റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട മലയാളി താരം സഞ്ജു സാംസണും പേസര്‍ ജസ്പ്രീത് ബുംറയ്ക്കും 10-ൽ 9.5 മാർക്ക് ആണ് പോണ്ടിംഗ് നല്‍കിയത്.
ടൂർണമെന്റിലെ രണ്ടാം പകുതിയിലെ അവിശ്വസനീയ പ്രകടനത്തിലൂടെ 'പ്ലെയർ ഓഫ് ദി ടൂർണമെന്‍റ്' പുരസ്കാരം സഞ്ജു സാംസൺ സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ ടോപ് സ്കോററും ടൂർണമെന്‍റിലെ റൺവേട്ടക്കാരിൽ മൂന്നാം സ്ഥാനക്കാരനുമാണ് സഞ്ജു. കിവികൾക്കെതിരായ ഫൈനലിൽ നാല് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയ ബുംറ, ടൂർണമെന്‍റിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതെത്തി. ഇരുവരുടെയും പ്രകടനത്തെ 'ഏകദേശം പൂർണ്ണതയോട് അടുത്തു നില്‍ക്കുന്നത്' എന്നാണ് പോണ്ടിംഗ് ഐസിസി പ്രതിമാസ അവലോകനത്തില്‍ വിശേഷിപ്പിച്ചത്.
ലോകകപ്പിലെ അഞ്ച് താരങ്ങൾക്കാണ് പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ പോണ്ടിംഗ് മാര്‍ക്കിട്ടത്. വിൽ ജാക്സ് -10/10, സഞ്ജു സാംസൺ- 9.5/10, ജസ്പ്രീത് ബുംറ-9.5/10, സാഹിബ്‌സാദ ഫർഹാൻ- 9.5/10, ടിം സൈഫർട്ട്-9/10 എന്നിങ്ങനെയാണ് പോണ്ടിംഗ് താരങ്ങള്‍ക്ക് മാര്‍ക്കിട്ടത്.
ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്താണ് ഇന്ത്യ കിരീടം നിലനിർത്തിയത്. ഇതോടെ ടി20 ലോകകപ്പ് കിരീടം പ്രതിരോധിക്കുന്ന ആദ്യ ടീമായും, മൂന്ന് തവണ കിരീടം നേടുന്ന ആദ്യ ടീമായും ഇന്ത്യ മാറി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!