വെല്ലിംഗ്‌ടണ്‍ ടെസ്റ്റ്: ബോള്‍ട്ടാക്രമണത്തില്‍ പതറി ഇന്ത്യ; തോല്‍വി ഒഴിവാക്കാന്‍ പൊരുതുന്നു

By Web TeamFirst Published Feb 23, 2020, 12:34 PM IST
Highlights

ഒരിക്കല്‍ കൂടി പൃഥ്വി ഷാ പരാജയപ്പെട്ടപ്പോള്‍ സഹ ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്‍റെ അര്‍ധ സെഞ്ചുറി മാത്രമാണ് ഇന്ത്യക്ക് ആശ്വസിക്കാനുള്ളത്

വെല്ലിംഗ്‌ടണ്‍: ന്യൂസിലന്‍ഡിന് എതിരായ ആദ്യ ടെസ്റ്റില്‍ തോല്‍വി ഒഴിവാക്കാന്‍ ടീം ഇന്ത്യ പൊരുതുന്നു. 183 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ ഇന്ത്യ മൂന്നാംദിനം സ്റ്റംപെടുത്തപ്പോള്‍ 144-4 എന്ന സ്‌കോറിലാണ്. 25 റണ്‍സുമായി അജിങ്ക്യ രഹാനെയും 15 റണ്‍സെടുത്ത് ഹനുമ വിഹാരിയുമാണ് ക്രീസില്‍. ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ കോലിപ്പടയ്‌ക്ക് 39 റണ്‍സ് കൂടി വേണം. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ട്രെന്‍ഡ് ബോള്‍ട്ടാണ് ഇന്ത്യക്ക് തലവേദനയായത്.

വിറപ്പിച്ച് ബോള്‍ട്ട്; മായങ്കിന് ആശ്വസിക്കാം

ഒരിക്കല്‍ കൂടി പൃഥ്വി ഷാ പരാജയപ്പെട്ടപ്പോള്‍ സഹ ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്‍റെ അര്‍ധ സെഞ്ചുറി മാത്രമാണ് ഇന്ത്യക്ക് ആശ്വസിക്കാനുള്ളത്. ഷാ 14ഉം മായങ്ക് 58ഉം റണ്‍സെടുത്തു. ചേതേശ്വര്‍ പൂജാര 11 റണ്‍സിന് പുറത്തായപ്പോള്‍ നായകന്‍ വിരാട് കോലിയും വീണ്ടും പരാജയമായി. കോലിക്ക് 19 റണ്‍സ് മാത്രമേ കണ്ടെത്താനായുള്ളൂ. എന്നാല്‍ രഹാനെ 67ഉം വിഹാരി 70 പന്തും പ്രതിരോധിച്ച് കൂടുതല്‍ നഷ്‌ടമില്ലാതെ മൂന്നാംദിനം അവസാനിപ്പിക്കുകയായിരുന്നു. ബോള്‍ട്ടിന് പുറമെ സൗത്തി ഒരു വിക്കറ്റ് നേടി. 

ഇശാന്തിന് അഞ്ച് വിക്കറ്റ്; വാലറ്റത്ത് കിവീസ് വെടിക്കെട്ട്

ഇന്ത്യയുടെ 165 റണ്‍സ് പിന്തുടര്‍ന്ന ആതിഥേയര്‍ ഒന്നാം ഇന്നിംഗ്സില്‍ 348 റണ്‍സിന് ഓള്‍ഔട്ടായി. അഞ്ച് വിക്കറ്റിന് 216 എന്ന നിലയില്‍ മൂന്നാംദിനം ബാറ്റിംഗ് ആരംഭിച്ച ന്യൂസിലന്‍‌ഡിന് 165 റണ്‍സ് കൂടി ചേര്‍ക്കാനായി. വാലറ്റത്ത് കെയ്‌ല്‍ ജമൈസനും(45 പന്തില്‍ 44) ട്രെന്‍ഡ് ബോള്‍ട്ടും(24 പന്തില്‍ 38) ഏകദിന ശൈലിയില്‍ ബാറ്റ് വീശിയതാണ് കിവികള്‍ക്ക് മികച്ച ലീഡ് നല്‍കിയത്. നായകന്‍ കെയ്‌ന്‍ വില്യംസണ്‍ 89ഉം റോസ് ടെയ്‌ലര്‍ 44ഉം കോളിന്‍ ഗ്രാന്‍ഹോം 43ഉം റണ്‍സെടുത്തു.

22.2 ഓവറില്‍ ആറ് മെയ്‌ഡന്‍ ഓവര്‍ അടക്കം അഞ്ച് വിക്കറ്റ് എടുത്ത ഇഷാന്ത് ശര്‍മ്മയാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. അശ്വിന്‍ മൂന്നും ഷമിയും ബുമ്രയും വിക്കറ്റ് നേടി. 

സൗത്തി, ജമൈസണ്‍ ഷോ; ആദ്യ ഇന്നിംഗ്‌സില്‍ പിഴച്ചതിങ്ങനെ

നാല് വിക്കറ്റുവീതം വീഴ്‌ത്തി ടിം സൗത്തിയും അരങ്ങേറ്റക്കാരന്‍ കെയ്ല്‍ ജമൈസനും ആഞ്ഞടിച്ചപ്പോള്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 165 റണ്‍സില്‍ പുറത്തായിരുന്നു. പൃഥ്വി ഷാ(16), മായങ്ക് അഗര്‍വാള്‍(34), ചേതേശ്വര്‍ പൂജാര(11), വിരാട് കോലി(2), ഹനുമ വിഹാരി(7) എന്നിവരെ ആദ്യദിനം ഇന്ത്യക്ക് നഷ്‌ടമായിരുന്നു. അജിങ്ക്യ രഹാനെ 46ഉം ഋഷഭ് പന്ത് 19ഉം ഇശാന്ത് ശര്‍മ്മ അ‍ഞ്ചും മുഹമ്മദ് ഷമി 21ഉം റണ്‍സ് നേടി രണ്ടാംദിനം പുറത്തായി. രവിചന്ദ്ര അശ്വിന്‍ ഗോള്‍ഡന്‍ ഡക്കായി.  

click me!