
ക്രൈസ്റ്റ് ചർച്ച്: ട്വന്‍റി 20 ലോകകപ്പ് കഴിഞ്ഞു, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇനി ന്യൂസിലന്‍ഡ് പര്യടനത്തിന്‍റെ ആവേശമാണ്. പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ യുവ പേസർ ഉമ്രാന്‍ മാലിക്കിനെ പ്രശംസ കൊണ്ട് മൂടിയിരിക്കുകയാണ് ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍.
'ഉമ്രാന്‍ വളരെ ആകാംക്ഷ സൃഷ്ടിച്ചിരിക്കുന്ന താരമാണ്. കഴിഞ്ഞ ഐപിഎല്ലില്‍ അദേഹത്തിനൊപ്പം കളിച്ചിരുന്നു. അയാളുടെ റോ പേസ് എങ്ങനെയാണ് ടീമിന് ഗുണകരമാകുന്നത് എന്ന് മനസിലായി. രാജ്യാന്തര ക്രിക്കറ്റില്‍ ഉമ്രാനെ ഇപ്പോള്‍ കാണുമ്പോള്‍ അതൊരു വിസ്മയ വളർച്ചയാണ്. 150 കിലോമീറ്റർ വേഗത്തില്‍ പന്തെറിയാന്‍ കഴിയുന്നത് എപ്പോഴും ആകാംക്ഷയുണ്ടാക്കും. കൂടുതല്‍ അവസരങ്ങള്‍ ഉമ്രാന് സഹായകമാകും. ഇന്ത്യന്‍ ടീമില്‍ ഉമ്രാനുള്ളത് നാളുകളായി വലിയ ആകാംക്ഷയാണ് സൃഷ്ടിക്കുന്നത്' എന്നും വില്യംസണ്‍ ഇന്ത്യക്കെതിരായ പരമ്പരയ്ക്ക് മുന്നോടിയായി പറഞ്ഞു.
ഐപിഎല്ലില്‍ കെയ്ന്‍ വില്യംസണിന്‍റെ നായകത്വത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദില്‍ കളിച്ച താരമാണ് ഉമ്രാന്‍ മാലിക്. സീനിയർ താരങ്ങളുടെ അഭാവത്തില്‍ ന്യൂസിലന്‍ഡിന് എതിരായ ടി20, ഏകദിന പരമ്പരകളിലേക്ക് ഉമ്രാനെ തിരിച്ചുവിളിക്കുകയായിരുന്നു സെലക്ടർമാർ. നേരത്തെ ഓസ്ട്രേലിയയിലെ ടി20 ലോകകപ്പില്‍ ഉമ്രാനെ കളിപ്പിക്കണമെന്ന് ആവശ്യം ശക്തമായിരുന്നെങ്കിലും സെലക്ടർമാർ ചെവി കൊടുത്തിരുന്നില്ല. അടുത്ത വർഷം ഏകദിന ലോകകപ്പ് ഇന്ത്യയില്‍ നടക്കാനുണ്ട് എന്നതില്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ ഉമ്രാന് നിർണായകമാകും കിവീസ് പര്യടനം.
2021 ഐപിഎല്‍ സീസണില്‍ പേസർ ടി നടരാജന് പരിക്കേറ്റതോടെയാണ് ഉമ്രാന് മാലിക്കിന് സണ്‍റൈസേഴ്സ് ടീമിലേക്ക് അവസരം തുറന്നതും അരങ്ങേറിയതും. കഴിഞ്ഞ സീസണ്‍ ഐപിഎല്ലില്‍ 14 കളിയില്‍ 22 വിക്കറ്റുമായി മികച്ച എമേർജിംഗ് താരത്തിനുള്ള പുരസ്കാരം നേടി. തുടർച്ചയായി 150 കിലോമീറ്റർ വേഗത്തില്‍ പന്തെറിയാനാകുന്നതാണ് ജമ്മു കശ്മീരില്‍ നിന്നുള്ള ഉമ്രാന്‍റെ പ്രധാന സവിശേഷത.
ന്യൂസിലന്‍ഡിനെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, യൂസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്.
ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ഷഹബാസ് അഹമ്മദ്, യൂസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ദീപക് ചാഹര്‍, കുല്‍ദീപ് സെന്‍, ഉമ്രാന്‍ മാലിക്ക്.
ഇന്ത്യക്കെതിരായ ടി20- ഏകദിന പരമ്പര; ന്യൂസിലന്‍ഡിനെ വില്യംസണ്‍ നയിക്കും, സൂപ്പര്‍ താരങ്ങള്‍ പുറത്ത്