
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ സ്ഥാനത്ത് രോഹിത് ശര്‍മക്ക് ഒരു അവസരം കൂടി നല്‍കാമായിരുന്നുവെന്ന് തുറന്നു പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ്. ടീമിലേക്ക് തിരിച്ചെത്തിയ ഹാര്‍ദ്ദിക്കിനെ ആദ്യ സീസണില്‍ വൈസ് ക്യാപ്റ്റനാക്കുകയും രോഹിത്തിനെ ക്യാപ്റ്റനാക്കുകയുമായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും യുവി വ്യക്തമാക്കി.
മുംബൈ ടീം ഭാവി മുന്നില്‍ക്കണ്ടായിരിക്കാം തീരുമാനമെടുത്തത്. അവരുടെ കാഴ്ചപ്പാടില്‍ അത് ശരിയുമായിരിക്കാം. എന്നാല്‍ എന്നാലും ഇന്ത്യയെ നന്നായി നയിക്കുകയും കളിക്കുകയും ചെയ്യുന്ന രോഹിത്തിന് മുംബൈ നായകസ്ഥാനത്ത് ഒരു അവസരം കൂടി കൊടുക്കുന്നതില്‍ തെറ്റില്ലായിരുന്നു.
ഹാര്‍ദ്ദിക് പാണ്ഡ്യ മികച്ച ക്യാപ്റ്റനാണെങ്കിലും ഗുജറാത്ത് ടൈറ്റന്‍സിനെ നയിക്കുന്നതുപോലെയല്ല മുംബൈ ഇന്ത്യന്‍സിനെ നയിക്കുന്നത്. അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്‍മാരായ മുംബൈയെ നയിക്കുമ്പോള്‍ ആരാധകരുടെ പ്രതീക്ഷയും അത്രത്തോളം വലുതായിരിക്കും. അതുകൊണ്ടുതന്നെ ആദ്യ സീസണില്‍ രോഹിത്തിന് കീഴില്‍ ഹാര്‍ദ്ദിക്കിനെ വൈസ് ക്യാപ്റ്റാനാക്കിയശേഷം കാര്യങ്ങള്‍ നല്ലരീതിയില്‍ മുന്നോട്ടു പോയാല്‍ അടുത്ത സീസണില്‍ ഹാര്‍ദ്ദിക്കിനെ ക്യാപ്റ്റനാക്കാമായിരുന്നുവെന്നും യുവി പറഞ്ഞു.
ഐപിഎല്ലില്‍ അഞ്ച് തവണ മുംബൈയെ ചാമ്പ്യന്‍മാരാക്കിയ രോഹിത് ശര്‍മക്ക് പകരം ഹാര്‍ദ്ദിക് പാണ്ഡ്യയെ തിരിച്ചെത്തിച്ച് ക്യാപ്റ്റനാക്കിയതില്‍ മുംബൈ ആരാധകര്‍ തൃപ്തരല്ല. ഐപിഎല്‍ മിനി താരലേലത്തിന് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു രോഹിത്തിനെ മാറ്റി ഹാര്‍ദ്ദിക്കിനെ ക്യാപ്റ്റനാക്കാനുള്ള തീരുമാനം മുംബൈ പ്രഖ്യാപിച്ചത്.പിന്നാലെ മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ കൂട്ടത്തോടെ സമൂഹമാധ്യമങ്ങളില്‍ നിന്ന് പിന്തുണ പിന്‍വലിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ മുംബൈയെ ചാമ്പ്യന്‍മാരാക്കുന്നതില്‍ കുറഞ്ഞതൊന്നും ആരാധകര്‍ ഹാര്‍ദ്ദിക്കില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല. 22ന് തുടങ്ങുന്ന ഐപിഎല്ലില്‍ 24ന് ഹാര്‍ദ്ദിക്കിന്‍റെ മുന്‍ ടീമായ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആണ് മുംബൈ ഇന്ത്യൻസിന്‍റെ ആദ്യ മത്സരം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!