
റോട്ടര്‍ഡാം: നെതര്‍ലന്‍ഡ്സിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാന് 16 റണ്‍സിന്‍റെ നേരിയ ജയം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ഓപ്പണര്‍ ഫഖര്‍ സമന്‍റെ സെഞ്ചുറിയുടെയും ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റെ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സെടുത്തപ്പോള്‍ വീറോടെ പൊരുതിയ നെതര്‍ലന്‍ഡ്സ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സടിച്ചു. സ്കോര്‍ പാക്കിസ്ഥാന്‍ 50 ഓവറില്‍ 314-6, നെതര്‍ലന്‍ഡ്സ് 50 ഓവറില്‍ 298-8.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് തുടക്കത്തിലെ ഓപ്പണര്‍ ഇമാമുള്‍ ഹഖിനെ(2) നഷ്മമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനൊപ്പം സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ സമന്‍ ആണ് പാക്കിസ്ഥാന്‍റെ വമ്പന്‍ സ്കോറിന് അടിത്തറയിട്ടത്. 10 റണ്‍സില്‍ ഒത്തു ചേര്‍ന്ന ഇരുവരും 178 റണ്‍സിലാണ് വേര്‍ പിരിഞ്ഞത്.
85 പന്തില്‍ 74 റണ്‍സെടുത്ത അസം പുറത്തായതിന് പിന്നാലെ സെഞ്ചുറി നേടിയ ഫഖര്‍ സമന്‍(109) റണ്ണൗട്ടായി. മുഹമ്മദ് റിസ്‌വാന്‍(14) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയപ്പോള്‍ വാലറ്റത്ത് ഷദാബ് ഖാന്‍റെ(28 പന്തില്‍ 48) ആണ് പാക്കിസ്ഥാനെ 300 കടത്തിയത്. അഗ സല്‍മാന്‍ (16 പന്തില്‍ 27 നോട്ടൗട്ട്), കുഷ്ദില്‍(18 പന്തില്‍ 21) എന്നിവരും പാക്കിസ്ഥാനു വേണ്ടി തിളങ്ങി.
ശ്രേയസ് അയ്യരും റിഷഭ് പന്തും സഞ്ജു സാംസണിന് ഒരുപടി താഴെയാണ്! പ്രകീര്‍ത്തിച്ച് മുന്‍ ഇന്ത്യന്‍ താരം
പാക്കിസ്ഥാന്‍റെ കൂറ്റന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ തുടക്കത്തില്‍ 24-2ലേക്കും 65-3ലേക്കും നെതര്‍ലന്‍ഡ്സ് തകര്‍ന്നെങ്കിലും നാലാം വിക്കറ്റില്‍ 97 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി ക്യാപ്റ്റന്‍ ടോം എഡ്വേര്‍ഡ്സും(71 നോട്ടൗട്ട്) ടോം കൂപ്പറും(54 പന്തില്‍ 65) നെതര്‍ലന്‍ഡ്സിന് പ്രതീക്ഷ നല്‍കി. കൂപ്പറെ വീഴ്ത്തിയ ഹാരിസ് റൗഫാണ് പാക്കിസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
വാലറ്റത്ത് ലോഗാന്‍ വാന്‍ ബീക്കിന്‍റെ(24 പന്തില്‍ 28) മിന്നലടികള്‍ നെതര്‍ലന്‍ഡ്സിന് പ്രതീക്ഷ നല്‍കിയെങ്കിലും ഹാരിസ് റൗഫും നസീം ഷായും ചേര്‍ന്ന് പാക്കിസ്ഥാനെ വിജയത്തിലേക്ക് നയിച്ചു. പാക്കിസ്ഥാനു വേണ്ടി ഹാരിസ് റൗഫ് 10 ഓവറില്‍ 67 റണ്‍സിനും നസീം ഷാ 10 ഓവറില്‍ 51 റണ്‍സിനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ രണ്ടാം ഏകദിനം വ്യാഴാഴ്ച നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!