
ഇസ്‌ലാമാബാദ്: ഇന്ത്യ വേദിയാവുന്ന ഐസിസി ഏകദിന ലോകകപ്പിലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ പങ്കാളിത്തം സംബന്ധിച്ചുള്ള നാടകീയതകള്‍ക്ക് വിരാമം. ലോകകപ്പിനായി ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ അവരുടെ ക്രിക്കറ്റ് ടീമിന് അനുമതി നല്‍കി. പാകിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചതായി അന്താരാഷ്‌ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്‌തു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രശ്‌നങ്ങള്‍ കാരണം പാകിസ്ഥാന്‍ ടീം ലോകകപ്പില്‍ പങ്കെടുക്കുന്ന കാര്യം ആശയക്കുഴപ്പത്തിലായിരുന്നു. ഇന്ത്യ- പാക് ടീമുകള്‍ തമ്മില്‍ ഒരു പതിറ്റാണ്ടായി പരമ്പരകളൊന്നും നടക്കുന്നില്ല. ഐസിസി, എസിസി ടൂര്‍ണമെന്‍റുകളില്‍ മാത്രമേ ഇരു ടീമുകളും മുഖാമുഖം വരുന്നുള്ളൂ.
പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ അനുമതി ലഭിച്ചതോടെ ലോകകപ്പിലെ ഇന്ത്യ- പാക് സൂപ്പര്‍ പോരാട്ടം ഉറപ്പായി. ലോകകപ്പില്‍ ഒക്ടോബര്‍ 15-ാം തിയതിയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഗ്രൂപ്പ് പോരാട്ടം. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വച്ചാണ് ഈ മത്സരം. സുരക്ഷാ കാരണങ്ങള്‍ ഈ കളി ഒരു ദിവസം മുന്നേ ഒക്ടോബര്‍ 14ന് നടത്തുന്ന കാര്യം ബിസിസിഐയുടെ പരിഗണനയിലാണ്. പതിനഞ്ചാം തിയതി നവരാത്രി ആഘോഷങ്ങളുടെ ആദ്യ ദിനമാണ് എന്നതിനാല്‍ സുരക്ഷയൊരുക്കുക പ്രയാസമാണ് എന്ന് അഹമ്മദാബാദ് പൊലീസ് ബിസിസിഐയെ അറിയിച്ചിരുന്നു. ലോകകപ്പിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരത്തിന്‍റെ തിയതി മാറ്റം ബിസിസിഐ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
വരുന്ന ആഴ്‌ച ഏകദിന ലോകകപ്പിന്‍റെ പുതുക്കിയ മത്സരക്രമം ഐസിസി പുറത്തുവിടും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടത്തിന് പുറമെ മറ്റ് ചില മത്സരങ്ങളുടെ തിയതി മാറ്റവും ബിസിസിഐയുടെ പരിഗണനയിലുണ്ട്. നവംബര്‍ 12ലെ ഇംഗ്ലണ്ട്- പാക് മത്സരത്തിന്‍റെ തിയതി മാറ്റണമെന്ന ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍റെ ആവശ്യവും ബിസിസിഐയുടെ പരിഗണനയിലിരിക്കുകയാണ്. കാളി പൂജയുടെ തിയതിയായതിനാല്‍ നഗരത്തിലെ വലിയ തിരക്കിനിടെ ലോകകപ്പ് മത്സരത്തിന് സുരക്ഷയൊരുക്കുക വെല്ലുവിളിയാണ് എന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനെ കൊല്‍ക്കത്ത പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണിത്.
Read more: ഇന്ത്യക്കെതിരായ ലോകകപ്പ് അങ്കം: പാക് ടീമിന് ഇപ്പോഴേ മുട്ടിടി; സൈക്കോളജിസ്റ്റിന്‍റെ സഹായം തേടി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!