
ലഖ്‌നൗ: ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃപാടവത്തെ പുകഴ്ത്തി ക്രിക്കറ്റ് ലോകം. 229 എന്ന താരതമ്യേന ചെറിയ സ്‌കോറില്‍ ഒതുങ്ങിയെങ്കിലും രോഹിത്തിന്റെ ക്യാപ്റ്റന്‍സി മികവും ബാറ്റിംഗ് പ്രകടനവും ശ്രദ്ധിക്കപ്പെട്ടുവെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. ലോകകപ്പില്‍ തുടര്‍ച്ചയായ ആറാം ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. സകല മേഖലകളിലും എതിരാളികളെ ഏറെ പിന്നിലാക്കുന്ന അവിശ്വസനീയ പ്രകടനം. ഇംഗ്ലണ്ടിനെതിരെ 100 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.
87 റണ്‍സ് നേടിയ രോഹിത് ശര്‍മയായിരുന്നു മത്സരത്തിലെ താരം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 18000 റണ്‍സ് തികയ്ക്കാനും രോഹിത്തിനായിരുന്നു. നായകനായുള്ള രോഹിത്തിന്റെ 100-ാം മത്സരമായിരുന്നു ഇംഗ്ലണ്ടിനെതിരെ. പവര്‍പ്ലേയിലെ പതിവ് പൊട്ടിത്തെറിക്ക് പകരം പിച്ചിന്റെ സ്വഭാവത്തെയും ന്യൂബോള്‍ എടുത്തവരുടെയും ശൗര്യത്തെയും ബഹുമാനിച്ച് തുടക്കം. മറുവശത്തെ വിക്കറ്റ് വീഴ്ചയില്‍ പതറാതെ കെ.എല്‍.രാഹുലിനെ ഒപ്പം കൂട്ടി രക്ഷാപ്രവര്‍ത്തനം. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ പോലും പ്രയാസമായ പിച്ചില്‍ 66 പന്തില്‍ അര്‍ധ സെഞ്ചുറിയും നേടി. ആദില്‍ റഷീദിന്റെ ഗൂഗ്ലിയില്‍ വീഴും മുന്‍പ് 10 ഫോറും മൂന്ന് സിക്‌സറും അടക്കം 87 റണ്‍സ് താരം അടിച്ചെടുത്തു.
2019ലെ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ദുഷ്‌കരമായ സാഹചര്യങ്ങളില്‍ നേടിയ സെഞ്ചുറിക്കൊപ്പം നിര്‍ത്താവുന്ന ഇന്നിംഗ്‌സ്. പിന്നാലെ ഇന്ത്യ പന്തെടുത്തപ്പോള്‍ എടുത്ത തീരുമാനങ്ങളെല്ലാം കൃത്യം. ബൗളര്‍മാരെ മാറ്റിയപ്പോഴെല്ലാം ഇന്ത്യക്ക് വിക്കറ്റ് ലഭിച്ചു. അതിനുള്ള ഉത്തമ ഉദാഹരണം മുഹമ്മദ് ഷമി മൊയീന്‍ അലിയെ വീഴ്ത്തിയത്. ഷമിയെ വീണ്ടും പന്തെറിയാന്‍ കൊണ്ടുവന്നപ്പോഴാണ് മൊയീന്‍ അലിക്ക് പിഴച്ചത്. വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന് ക്യാച്ച്. മുന്‍ പാകിസ്താന്‍ താരം വഖാര്‍ യൂനിസ് രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ വാഴ്ത്താന്‍ മറന്നില്ല. ഇന്ത്യയെ മെരുക്കാന്‍ പാടാണെന്നും രോഹിത് ഗംഭീര നായകനെന്നും വഖാര്‍ പറഞ്ഞു. മറ്റു ചില പോസറ്റുകള്‍ വായിക്കാം...
ഖ്‌നൗ, ഏകനാ സ്റ്റേഡിയത്തില്‍ 100 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് നിയോഗിക്കപ്പെട്ട ഇന്ത്യയെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ ഒമ്പതിന് 229 എന്ന സ്‌കോറില്‍ ഒതുക്കിയിരുന്നു. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 34.5 ഓവറില്‍ 129ന് എല്ലാവരും പുറത്താവുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!