
മുൾട്ടാന്‍: നാട്ടില്‍ ടെസ്റ്റ് ജയിക്കാന്‍ കഴിയുന്നില്ലെന്ന പരാതി തീര്‍ക്കാന്‍ സ്പിന്‍ പിച്ചുകളൊരുക്കി എതിരാളികളെ വീഴ്ത്തുന്ന പാകിസ്ഥാന് ഇത്തവണ അടിതെറ്റി. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 120 റൺസിന് തോറ്റ പാകിസ്ഥാന് പരമ്പര നേട്ടമെന്ന സ്വപ്നം കൈവിട്ടു. രണ്ട് മത്സര പരമ്പരയിലെ ഓരോ മത്സരം വീതം ജയിച്ച പാകിസ്ഥാനും വിന്‍ഡീസും സമനിലയില്‍ പിരിഞ്ഞു. മൂന്നാം ദിനം വിന്‍ഡീസ് ഉയര്‍ത്തിയ 253 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് 76-4 എന്ന സ്കോറില്‍ ക്രീസിലിറങ്ങിയ പാകിസ്ഥാന്‍ 133 റണ്‍സിന് ഓള്‍ ഔട്ടായി. സ്കോര്‍ വെസ്റ്റ് ഇന്‍ഡീസ് 163, 244, പാകിസ്ഥാൻ 154, 133.
34 വര്‍ഷത്തിനുശേഷമാണ് വെസ്റ്റ് ഇന്‍ഡീസ് പാകിസ്ഥാനില്‍ ഒരു ടെസ്റ്റ് ജയിക്കുന്നത്. 1990 നവംബറില്‍ ഫൈസലാബാദിലായിരുന്നു അവസാനം വെസ്റ്റ് ഇന്‍ഡീസ് പാകിസ്ഥാനെതിരെ ജയിച്ചത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജോമെല്‍ വാറിക്കനും മൂന്ന് വിക്കറ്റെടുത്ത കെവിന്‍ സിംഗ്ലയറും രണ്ട് വിക്കറ്റെടുത്ത ഗുകേഷ് മോടിയും ചേര്‍ന്നാണ് പാകിസ്ഥാനെ കറക്കി വീഴ്ത്തിയത്. 31 റണ്‍സെടുത്ത ബാബര്‍ അസമാണ് പാകിസ്ഥാന്‍റെ ടോപ് സ്കോറര്‍. കമ്രാന്‍ ഗുലാം(19), മുഹമ്മദ് റിസ്‌വാന്‍(25), സൗദ് ഷക്കീല്‍(13), ആഗ സല്‍മാന്‍(15) എന്നിവര്‍ മാത്രമാണ് പാക് രണ്ടാം ഇന്നിംഗ്സില്‍ രണ്ടക്കം കടന്നത്.
76-4 എന്ന സ്കോറില്‍ ക്രീസിലിറങ്ങിയ പാകിസ്ഥാന് മൂന്നാം ദിനം ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കുന്നതിന് മുമ്പെ സൗദ് ഷക്കീലിനെയും കാഷിഫ് അലിയെയും നഷ്ടമായിരുന്നു. ഇതോടെ 76-6ലേക്ക് കൂപ്പുകുത്തിയ പാകിസ്ഥാന് മുഹമ്മദ് റിസ്‌വാനും ആഗ സല്‍മാനം ചേര്‍ന്ന് 100 കടത്തി പ്രതീക്ഷ നല്‍കിയെങ്കിലും ആഗ സല്‍മാനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ വാറിക്കന്‍ കൂട്ടുകെട്ട് പൊളിച്ചതോടെ പാകിസ്ഥാന്‍ വീണ്ടും തകര്‍ന്നടിഞ്ഞു. പൊരുതി നോക്കിയ റിസ്‌വാനെയും വാറിക്കന്‍ ബൗള്‍ഡാക്കി. പിന്നാലെ പാക് വാലറ്റത്തെ മടക്കി വാറിക്കനും മോടിയും ചേര്‍ന്ന് വിന്‍ഡീസിന് ഐതിഹാസിക വിജയം സമ്മാനിച്ചു.
2024ല്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര 1-1 സമനിലയാക്കി തുടങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 2025ല്‍ പാകിസ്ഥാനെതിരെ ടെസ്റ്റ് പരമ്പര 1-1 സമനിലയാക്കിയാണ് തുടങ്ങിയത്. പരമ്പരയിലെ ആദ്യ മത്സരം പാകിസ്ഥാന്‍ 127 റൺസിന് ജയിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!