
ധാക്ക: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ടൈ ആയതിന് പിന്നാലെ മത്സരം നിയന്ത്രിച്ച അമ്പയര്‍മാര്‍ക്കെതിരെ പൊട്ടിത്തെറിച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. അമ്പയറിംഗ് പരിതാപകരമായിരുന്നുവെന്നും അടുത്തതവണ ബംഗ്ലാദേശിലേക്ക് വരുമ്പോള്‍ മോശം അമ്പയറിംഗ് കൂടി കണക്കിലെടുത്ത് അതിനുവേണ്ട തയാറെടുപ്പുകള്‍ നടത്തുമെന്നും ഹര്‍മന്‍ മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങില്‍ തുറന്നടിച്ചു.
ഈ മത്സരം ക്രിക്കറ്റിന് പുറമെ ഞങ്ങളെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. ഇവിടുത്തെ അമ്പയറിംഗ് നിലവാരം ഞങ്ങളെ അതിശയിപ്പിച്ചു. അടുത്ത തവണ ബംഗ്ലാദേശിലേക്ക് വരുമ്പോള്‍ ഇത്തരം അമ്പയര്‍മാരെ കൂടി നേരിടാനുള്ള തയാറെടുപ്പ് ഞങ്ങള്‍ നടത്തും-ഹര്‍മന്‍പ്രീത് പറഞ്ഞു. മത്സരശേഷം ബംഗ്ലാദേശ് താരങ്ങള്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്ന അമ്പയര്‍മാര്‍ അവരുടെ ടീമിന്‍റെ ഭാഗമായിരുന്നുവെന്നും ഹര്‍മന്‍ ആരോപിച്ചിരുന്നു. മത്സരശേഷം ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യാന്‍ നില്‍ക്കാതെ ബംഗ്ലാദേശ് താരങ്ങള്‍ ഗ്രൗണ്ട് വിടുകയും ചെയ്തു.
എന്നാല്‍ ബാറ്റിംഗിനിടെ പുറത്തായശേഷം സ്റ്റംപ് അടിച്ചു തെറിപ്പിക്കുകയും അമ്പയര്‍മാര്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്ത ഹര്‍മന്‍ ബംഗ്ലാദേശ് ക്രിക്കറ്റിനെ അപമാനിച്ചുവെന്ന് ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താന പറഞ്ഞു. എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ഹര്‍മനാണ്. ഒരു കളിക്കാരിയെന്ന നിലയില്‍ അവര്‍ക്ക് കുറച്ചുകൂടി മാന്യമായി പെരുമാറാമായിരുന്നു. മത്സരശേഷം ടീം അംഗങ്ങള്‍ ഒരുമിച്ച് ഫോട്ടോക്ക് പോസ് ചെയ്യാനുള്ള സാഹചര്യമല്ലായിരുന്നു അവിടെ ഉണ്ടായിരുന്നത്. അതുകൊണ്ടാണ് ഫോട്ടോക്ക് പോസ് ചെയ്യാന്‍ നില്‍ക്കാതെ ഞങ്ങള്‍ മടങ്ങിയത്. ക്രിക്കറ്റ് മാന്യതയുടെയും അച്ചടക്കത്തിന്‍റെയും പരസ്പര ബഹുമാനത്തിന്‍റെയും കളിയാണ്. എന്നാല്‍ ഹര്‍മന്‍ അത് കാണിച്ചില്ല.
ലാബുഷെയ്നിന് സെഞ്ചുറി, ആഷസ് ആവേശം അവസാന ദിവസത്തിലേക്ക്, ഇംഗ്ലണ്ടിനും ജയത്തിനുമിടയില്‍ വില്ലനായി മഴ
ഹര്‍മന്‍ ഔട്ടായതുകൊണ്ടായിരിക്കുമല്ലോ അമ്പയര്‍ ഔട്ട് വിളിച്ചത്. അവരെല്ലാം രാജ്യാന്തര മത്സരം നിയന്ത്രിക്കുന്ന അമ്പയര്‍മാരാണ്. അമ്പയര്‍മാരുടെ തീരുമാനം ഞങ്ങള്‍ മാനിക്കുന്നു. കാരണം ഇഷ്ടമായാലും അല്ലെങ്കിലും ക്രിക്കറ്റില്‍ അമ്പയറുടെ തീരുമാനമാണ് അന്തിമം. ഇന്ത്യന്‍ താരങ്ങള്‍ എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറിയതെന്ന് മനസിലാവുന്നില്ലെന്നും നിഗര്‍ സുല്‍ത്താന പറഞ്ഞു.
മത്സരത്തിലെ 34-ാം ഓവറില്‍ നാഹിദ അക്തര്‍ ഹര്‍മനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയിരുന്നു. പാഡില്‍ കൊണ്ട് ഉയര്‍ന്ന പന്തില്‍ ക്യാച്ചിനായാണ് ബംഗ്ലാദേശ് താരങ്ങള്‍ അപ്പീല്‍ ചെയ്തത്. അമ്പയര്‍ ഓട്ട് വിളിച്ചതിന് പിന്നാലെ പിന്നാലെ സ്റ്റംപ് അടിച്ചുതെറിപ്പിച്ചശേഷം ഹര്‍മന്‍ ക്രീസ് വിടുകയായിരുന്നു. പരമ്പരയിലെ ആദ്യ മത്സരം ബംഗ്ലാദേശും രണ്ടാം മത്സരം ഇന്ത്യയും ജയിച്ചപ്പോള്‍ മൂന്നാം മത്സരം ടൈ ആയതോടെ പരമ്പര സമനിലയായി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഫര്‍ഗാന ഹോഖിന്‍റെ സെഞ്ചുറി(107) കരുത്തില്‍ 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 225 രണ്‍സെടുത്തപ്പോള്‍ ഹര്‍ലീന്‍ ഡിയോളിന്‍റെ(77) അര്‍ധസെഞ്ചുറി മികവിലാണ് ഇന്ത്യ 225 റണ്‍സെടുത്തത്.
രണ്ടാം ടെസ്റ്റില്‍ സമനിലക്കായി മുട്ടിക്കളിച്ച് വിന്‍ഡീസ്, വിക്കറ്റ് വീഴ്ത്താനാവാതെ വിയര്‍ത്ത് ഇന്ത്യ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!