
മുംബൈ: വനിതാ ലോകകപ്പില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയ കൂറ്റന്‍ സ്കോറിലേക്ക്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 37 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 233 റൺസെന്ന നിലയിലാണ്. 68 റണ്‍സോടെ എല്‍സി പെറിയും 3 റണ്‍സോടെ ആഷ്‌ലി ഗാര്‍ഡ്നറും ക്രീസില്‍. അഞ്ച് റൺസെടുത്ത ക്യാപ്റ്റൻ അലീസ ഹീലിയുടെയും 93 പന്തില്‍ 119 റണ്‍സെടുത്ത് വെടിക്കെട്ട് സെഞ്ചുറി നേടിയ ഫോബെ ലിച്ച്ഫീൽഡിന്‍റെയും 24 റണ്‍സെടുത്ത ബെത് മൂണിയുടെയും 3 റണ്‍സെടുത്ത അനാബെല്‍ സതര്‍ലാന്‍ഡിന്‍റെയും വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ഇന്ത്യക്കായി ശ്രീചരിണി രണ്ട് വിക്കറ്റെടുത്തു.
ടോസ് നേടി ക്രീസിലിറങ്ങിയ ഓസീസിനെ ഞെട്ടിച്ചായിരുന്നു ഇന്ത്യൻ വനിതകള്‍ തുടങ്ങിയത്. ക്യാപ്റ്റൻ അലീസ ഹീലിയുടെ നിര്‍ണായക ക്യാച്ച് ഇന്ത്യൻ ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗര്‍ കൈവിട്ടെങ്കിലും നിലയുറപ്പിക്കും മുമ്പെ ഹീലിയെ(5) ക്രാന്തി ഗൗഡ് ബൗള്‍ഡാക്കി മടക്കി. എന്നാല്‍ ഇന്ത്യയുടെ ആഘോഷം അവിടെ തീര്‍ന്നു. തകര്‍ത്തടിച്ച ലിച്ച്ഫീല്‍ഡും എല്ലിസ് പെറിയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 155 റണ്‍സടിച്ച് ഓസീസിന് കൂറ്റന്‍ സ്കോറിലേക്കുള്ള അടിത്തറയിട്ടു. ഇന്ത്യൻ താരങ്ങളുടെ മോശം ബൗളിംഗും ഫീല്‍ഡിംഗും ഓസീസിന് കാര്യങ്ങള്‍ എളുപ്പമാക്കി. അലീസ ഹീലിയുടെ വിക്കറ്റെടുത്തെങ്കിലും ക്രാന്തി ഗൗഡും മധ്യ ഓവറുകളില്‍ ദീപ്തി ശര്‍മയുമാണ് ഏറ്റവും കൂടുതല്‍ പ്രഹരമേറ്റുവാങ്ങിയത്. അമന്‍ജ്യോത് കൗറും ശ്രീ ചരിണിയും ഓസീസിന്‍റെ റണ്‍നിരക്ക് പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ലിച്ച്ഫീല്‍ഡിന്‍റെ തകര്‍പ്പൻ ഇന്നിംഗ്സിന്‍റെ ബലത്തില്‍ ഓസീസ് സ്കോര്‍ കുതിച്ചു.
77 പന്തില്‍ ലോകകപ്പിലെ ആദ്യ സെഞ്ചുറി തികച്ച ലിച്ച്ഫീല്‍ഡ് പിന്നീട് കണ്ണുംപൂട്ടി അടി തുടങ്ങിയതോടെ റണ്‍നിരക്ക് പിടിച്ചുനിര്‍ത്താന്‍ ഇന്ത്യ പാടപുപെട്ടു. ദിപ്തി ശര്‍മയെ ഒരോവറില്‍ തുടര്‍ച്ചയായി രണ്ട് സിക്സകള്‍ക്ക് പറത്തിയ ലിച്ച്ഫീല്‍ഡിനെ 27-ാം ഓവറില്‍ അമന്‍ജ്യോത് കൗര്‍ ബൗള്‍ഡാക്കിയതോടെയാണ് ഇന്ത്യക്ക് ശ്വാസം നേരെ വീണത്.
66 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ എല്ലിസ് പെറി ബെത്ത് മൂണിക്കൊപ്പം പോരാട്ടം തുടര്‍ന്നതോടെ ഓസീസ് കൂറ്റന്‍ സ്കോര്‍ ഉറപ്പിച്ചു. 34-ാം ഓവറില്ർ ബെത്ത് മൂണിയെ(22 പന്തില്‍ 24) മടക്കിയ ശ്രീചരിണിയാണ് ഇന്ത്യക്ക് ആശ്വസിക്കാന്‍ വക നല്‍കിയത്. പിന്നാലെ അനാബെൽ സതര്‍ലാന്‍ഡിനെ കൂടി മടക്കി ശ്രീചരിണി ഓസീസിന് ഇരട്ടപ്രഹരമേല്‍പ്പിച്ചു. നേരത്തെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ അലീസ ഹീലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പ്രതീക്ഷിച്ചത് പോലെ പരിക്കേറ്റ പ്രതിക റാവലിന് പകരം ഷെഫാലി വര്‍മ ടീമിലെത്തി. റിച്ചാ ഘോഷ്, ക്രാന്തി ഗൗദ് എന്നിവരും മടങ്ങിയെത്തി. ഉമ ചേത്രി, ഹര്‍ലീന്‍ ഡിയോള്‍ എന്നിവരാണ് വഴി മാറിയത്. ബംഗ്ലാദേശിനെതിരെ അവസാന മത്സരം കളിച്ച രാധാ യാദവ് സ്ഥാനം നിലനിര്‍ത്തി. ഓസ്‌ട്രേലിയ ഒരു മാറ്റം വരുത്തി. സോഫി മൊളിനെക്‌സ് ടീമിലെത്തി. ജോര്‍ജിയ വറേഹം പുറത്തായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!