
ബെംഗളൂരു: ഐപിഎല്‍ 2026 സീസണില്‍ തുടര്‍ച്ചയായ മൂന്ന് തോല്‍വികളുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ് പതറുമ്പോള്‍, വലിയ ചോദ്യചിഹ്നമായി നായകന്‍ റുതുരാജ് ഗെയ്ക്വാദിന്റെ നേതൃപാടവം. വെറുമൊരു ക്രിക്കറ്റ് ടീമിനപ്പുറം ആരാധകരുടെ വികാരമായ ചെന്നൈയെ നയിക്കുക എന്നത് ഗെയ്ക്വാദിനെ സംബന്ധിച്ച് അസാധ്യമായ ഒരു വെല്ലുവിളിയായി മാറിക്കഴിഞ്ഞു. ഇതിഹാസ താരം എം എസ് ധോണിയുടെ നിഴലില്‍ നിന്ന് മാറി സ്വന്തം വ്യക്തിത്വം തെളിയിക്കാന്‍ ശ്രമിക്കുന്ന ഗെയ്ക്വാദിന് മുന്നില്‍ പ്രതിസന്ധികള്‍ ഏറുകയാണ്.
പരിക്കേറ്റ് പുറത്തിരിക്കുന്ന ധോണിയുടെ സാന്നിധ്യം ഇന്നും ഗെയ്ക്വാദിന് മേല്‍ വലിയ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഓരോ ബൗളിംഗ് മാറ്റവും വിക്കറ്റില്‍ കലാശിച്ചില്ലെങ്കില്‍ അത് ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതിനിടയിലാണ് രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും ടീമിലെത്തിയ സഞ്ജു സാംസണിന്റെ സാന്നിധ്യം ചര്‍ച്ചയാകുന്നത്. ഐപിഎല്ലില്‍ മികച്ച ക്യാപ്റ്റന്‍സി റെക്കോര്‍ഡുള്ള, ലോകകപ്പ് ജേതാവായ സഞ്ജു ടീമിലുള്ളപ്പോള്‍ ഗെയ്ക്വാദിന്റെ ഓരോ നീക്കവും സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നു. ഗെയ്ക്വാദിന് പകരക്കാരനായി മാനേജ്മെന്റിന് മുന്നിലുള്ള ഏറ്റവും മികച്ച പ്ലാന്‍ ബി സഞ്ജുവാണെന്നത് നായകന്റെ ആത്മവിശ്വാസത്തെ ബാധിക്കുന്നുണ്ടോ എന്ന സംശയം ശക്തമാണ്.
മുതിര്‍ന്ന താരങ്ങളെ മാറ്റി നിര്‍ത്തി യുവതാരങ്ങളെ കേന്ദ്രീകരിച്ച് ചെന്നൈ നടത്തിയ 30 കോടിയുടെ പരീക്ഷണം ഇതുവരെ വിജയിച്ചിട്ടില്ല. 14.2 കോടി രൂപയ്ക്ക് വാങ്ങിയ പ്രശാന്ത് വീറിനെ വേണ്ടവിധം ഉപയോഗിക്കാത്തതും, സ്പിന്നര്‍മാരെ കൈകാര്യം ചെയ്യുന്നതില്‍ ഗെയ്ക്വാദ് കാണിക്കുന്ന വൈമുഖ്യവും വിമര്‍ശിക്കപ്പെടുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ രജത് പാട്ടിദാര്‍ ക്രീസിലുള്ളപ്പോള്‍ നൂര്‍ അഹമ്മദിനെ പന്തേല്‍പ്പിച്ചത് തന്ത്രപരമായ പാളിച്ചയായാണ് വിലയിരുത്തപ്പെടുന്നത്. കൂടാതെ, ബാറ്റിംഗില്‍ ഫോം കണ്ടെത്താന്‍ കഴിയാത്തതും ഗെയ്ക്വാദിന് തിരിച്ചടിയാവുന്നു.
ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട ബാറ്റിംഗ് ആസ്തിയായ ഗെയ്ക്വാദിനെ നായകസ്ഥാനത്തിന്റെ സമ്മര്‍ദ്ദത്തില്‍ തളച്ചിടണോ അതോ അദ്ദേഹത്തെ ആ ഉത്തരവാദിത്തത്തില്‍ നിന്ന് മോചിപ്പിക്കണോ എന്ന കടുത്ത തീരുമാനമാണ് മാനേജ്മെന്റ് എടുക്കേണ്ടത്. 2022ല്‍ രവീന്ദ്ര ജഡേജയെ നായകനാക്കിയ പരീക്ഷണം പരാജയപ്പെട്ട ചരിത്രം ചെന്നൈക്ക് മുന്നിലുണ്ട്. വരും മത്സരങ്ങളില്‍ ടീം ശക്തമായി തിരിച്ചുവന്നില്ലെങ്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ നേതൃത്വത്തില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഏപ്രില്‍ 11-ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടക്കുന്ന മത്സരം ഗെയ്ക്വാദിനും ചെന്നൈക്കും ഒരുപോലെ നിര്‍ണായകമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!