
മുല്ലാര്‍പൂര്‍: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിന്റെ അപരാജിത കുതിപ്പ് തുടരുന്നു. ഇന്ന് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 54 റണ്‍സിന് പരാജയപ്പെടുത്തിയ ശ്രേയസ് അയ്യരും സംഘവും പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. മുല്ലാന്‍പൂരില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സാണ് നേടിയത്. പ്രിയാന്‍ഷ് ആര്യ (37 പന്തില്‍ 93), കൂപ്പര്‍ കൊനോലി (46 പന്തില്‍ 87) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് പഞ്ചാബിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ലക്‌നൗവിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുക്കാനാണ് സാധിച്ചത്.
ഭേദപ്പെട്ട തുടക്കമായിരുന്നു ലക്‌നൗവിന്. ഒന്നാം വിക്കറ്റില്‍ മിച്ചല്‍ മാര്‍ഷ് (40) - ആയുഷ് ബദോനി (35) സഖ്യം 61 റണ്‍സ് അടിച്ചെടുത്തു. ബദോനിയെ പുറത്താക്കി വിജയകുമാര്‍ വൈശാഖാണ് പഞ്ചാബിന് ബ്രേക്ക് ത്രൂ നല്‍കുന്നത്. തുടര്‍ന്ന് മാര്‍ഷ് - റിഷബ് പന്ത് (23 പന്തില്‍ 43) സഖ്യം 48 റണ്‍സും ചേര്‍ത്തു. എന്നാല്‍ ഇരുവരും പുറത്തായ ശേഷം ലക്‌നൗവിന്റെ പ്രതീക്ഷകളും അവസാനിച്ചു. നിക്കോളാസ് പുരാന് (9) തിളങ്ങാന്‍ സാധിച്ചില്ല. ഇതോടെ നാലിന് 139 എന്ന നിലയിലായി ലക്‌നൗ. പിന്നീട് എയ്ഡന്‍ മാര്‍ക്രമിന്‍റെ (42) ഇന്നിംഗ്സ് തോല്‍വിഭാരം കുറയ്ക്കാന്‍ സഹായിച്ചു. മുകുള്‍ ചൗധരി (21), ഹിമ്മത് സിംഗ് (01) പുറത്താവാതെ നിന്നു.
നേരത്തെ, ആദ്യ ഓവറില്‍ തന്നെ പ്രഭ്‌സിമ്രാന്‍ സിംഗിന്റെ (0) വിക്കറ്റ് പഞ്ചാബിന് നഷ്ടമായി. മുഹമ്മദ് ഷമിക്കായിരുന്നു വിക്കറ്റ്. പിന്നീട് പ്രിയാന്‍ഷ് - കൊനോലി സഖ്യം 182 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതുതന്നെയായിരുന്നു പഞ്ചാബ് ഇന്നിംഗ്‌സിന്റെ നട്ടെല്ല്. ഇരുവരും സെഞ്ചുറി തികയ്ക്കുമെന്ന് തോന്നിച്ചെങ്കിലും കൊനോലി ആദ്യം മടങ്ങി. ഏഴ് സിക്‌സും എട്ട് ഫോറും നേടിയ താരത്തെ 14-ാം ഓവറില്‍ പ്രിന്‍സ് യാദവ് മടക്കി. തൊട്ടടുത്ത ഓവറില്‍ പ്രിയാന്‍ഷും മടങ്ങി. 37 പന്തുകള്‍ മാത്രം നേരിട്ട പ്രിയാന്‍ ഒമ്പത് സിക്‌സും നാല് ഫോറും നേടി. ശ്രേയസ് അയ്യര്‍ (5), മാര്‍കസ് സ്‌റ്റോയിനിസ് (29), നെഹാല്‍ വധേര (13), ശശാങ്ക് സിംഗ് (17) എന്നിവരുടെ വിക്കറ്റുകളും പഞ്ചാബിന് നഷ്ടമായി. മാര്‍കോ ജാന്‍സന്‍ (1) പുറത്താവാതെ നിന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!