
സൂറിച്ച്: ഇന്ത്യയുടെ പി വി സിന്ധു സ്വിസ് ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റിന്‍റെ ഫൈനലിലെത്തി. സെമിയില്‍ ഡെന്‍മാര്‍ക്കിന്‍റെ മിയ ബ്ലിച്ച്ഫെല്‍ഡിനെ നേരിട്ടുള്ള ഗെയിമുകളില്‍ മറികടന്നാണ് സിന്ധുവിന്‍റെ ഫൈനല്‍ പ്രവേശം. സ്കോര്‍ 22-20, 21-10.
ആദ്യ ഗെയിമിന്‍ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ചെങ്കിലും ബ്ലിച്ച്ഫെല്‍ഡിനെതിരെ ഒടുവില്‍ 22-20ന് സിന്ധു ഗെയിം സ്വന്തമാക്കി. 17-12ന് ലീഡെടുത്ത സിന്ധുവിനെതിരെ ശക്തമായി തിരിച്ചടിച്ച ബ്ലിച്ച്ഫെല്‍ഡ് 17-17ന് ഒപ്പമെത്തിയെങ്കിലും ഒടുവില്‍ സിന്ധുവിന്‍റെ പോരാട്ടവീര്യം തന്നെ ജയിച്ചു.
രണ്ടാം ഗെയിമില്‍ സിന്ധുവിന്‍റെ മികവിന് മുന്നില്‍ കാര്യമായ പോരാട്ടം പുറത്തെടുക്കാന്‍ ബ്ലിച്ച്ഫെല്‍ഡിനായില്ല. 21-10ന് ഗെയിമും ഫൈനല്‍ ടിക്കറ്റും സിന്ധു ഉറപ്പിച്ചു.
തായ്‌ലന്‍ഡിന്‍റെ പോണ്‍പവീ ചോചുവോംഗിനെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കിയ സ്പെയിനിന്‍റെ കരോലീന മാരിനാണ് ഫൈനലില്‍ സിന്ധുവിന്‍റെ എതിരാളി. 2019ലെ ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിച്ചശേഷം സിന്ധു ഇതാദ്യമായാണ് ഒരു പ്രമുഖ ടൂര്‍ണമെന്‍റിന്‍റെ ഫൈനലിലെത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!