
ആന്‍റിഗ്വ: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുള്ള 13 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ്. രണ്ട് വര്‍ഷത്തേ ഇടവേളയ്‌ക്ക് ശേഷം സ്‌പിന്‍ ബൗളിംഗ് ഓള്‍റൗണ്ടര്‍ റഹീം കോണ്‍വാള്‍ തിരിച്ചെത്തിയതും രണ്ട് പുതുമുഖങ്ങള്‍ ഇടംപിടിച്ചതുമാണ് ശ്രദ്ധേയം. പരിക്ക് കാരണം ഗുഡകേഷ് മോട്ടി, ജെയ്‌ഡന്‍ സീല്‍സ്, കെയ്‌ല്‍ മെയേഴ്‌സ് എന്നിവരെ സ്‌ക്വാഡിലേക്ക് പരിഗണിച്ചില്ല.
ഏകദിന ലോകകപ്പിന് ചരിത്രത്തിലാദ്യമായി യോഗ്യത നേടാനാവാതെ പോയതോടെ വിന്‍ഡീസ് ക്രിക്കറ്റ് ഉടച്ചുവാര്‍ക്കലിന്‍റെ വക്കിലാണ്. ഇതിഹാസം താരം ബ്രയാന്‍ ലാറയുടെ നിര്‍ദേശങ്ങള്‍ പ്രകാരമാണ് ടീമില്‍ മാറ്റങ്ങള്‍ വരുത്തുന്നത്. ഇതിന്‍റെ ഭാഗമായുള്ള മാറ്റങ്ങള്‍ ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനായി പ്രഖ്യാപിച്ച സ്‌ക്വാഡില്‍ പ്രകടം. സ്‌പിന്‍ ഓള്‍റൗണ്ടര്‍ റഹീം കോണ്‍വാളിനെ രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം വിന്‍ഡീസ് ടെസ്റ്റ് ടീമിലേക്ക് മടക്കി വിളിച്ചിരിക്കുകയാണ്. 2021 നവംബറിലാണ് കോണ്‍വാള്‍ അവസാനമായി ടെസ്റ്റ് കളിച്ചത്. ഇതിനൊപ്പം ഇടംകൈയന്‍ സ്‌പിന്നര്‍ ജോമെല്‍ വാരിക്കനും 13 അംഗ സ്ക്വാഡിലേക്ക് മടങ്ങിയെത്തി. മുഖ്യ സ്‌പിന്നറായ ഗുഡകേഷ് മോട്ടിക്ക് പരിക്കേറ്റതാണ് വാരിക്കനിന്‍റെ തിരിച്ചുവരവിന് കാരണം എന്നാണ് അനുമാനം. പരിക്ക് മാറാനുള്ള ചികില്‍സകളിലാണ് വാരിക്കെന്‍ എന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഇടംകൈയന്‍ ബാറ്റര്‍ കിര്‍ക് മക്കെന്‍സീയും അലീക്ക് എഥാന്‍സേയുമാണ് ടീമിലെ പുതുമുഖങ്ങള്‍. ബംഗ്ലാദേശിലേക്ക് നടന്ന എ ടീം പര്യടനത്തിലെ മികവാണ് ഇരുവര്‍ക്കും സീനിയര്‍ ടീമിലേക്ക് വഴിയൊരുക്കിയത്. ശസ്‌ത്രക്രിയക്ക് ശേഷം ജെയ്‌ഡന്‍ സീല്‍സിന് മടങ്ങിവരവിന് സമയമെടുക്കും. കെയ്‌ല്‍ മെയേഴ്‌സും പരിക്കിന്‍റെ പിടിയിലാണ്. ആന്‍റിഗ്വയിലെ ക്യാംപിന് ശേഷം ഡൊമിനിക്കയിലേക്ക് ഞായറാഴ്‌ച വിന്‍ഡീസ് ടീം യാത്ര ചെയ്യും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ടീം ഡൊമിനിക്കയില്‍ പരിശീലനം നടത്തും. ഡൊമിനിക്കയില്‍ 12-ാം തിയതിയാണ് ആദ്യ ടെസ്റ്റ് തുടങ്ങുക.
ആദ്യ ടെസ്റ്റിനുള്ള വിന്‍ഡീസ് സ്‌ക്വാഡ്: ക്രൈഗ് ബ്രാത്ത്‌വെയ്‌റ്റ്(ക്യാപ്റ്റന്‍), ജെര്‍മെയ്‌ന്‍ ബ്ലാക്ക്‌വുഡ്, കിര്‍ക് മക്കെന്‍സീ, അലീക്ക് എഥാന്‍സേ, തഗ്‌നരെയ്‌ന്‍ ചന്ദര്‍പോള്‍, റഹീം കോണ്‍വാള്‍, ജോഷ്വ ഡി സില്‍വ(വിക്കറ്റ് കീപ്പര്‍, ഷാന്നന്‍ ഗബ്രിയേല്‍, ജേസന്‍ ഹോള്‍ഡര്‍, അല്‍സാരി ജോസഫ്, റെയ്‌മന്‍ റൈഫര്‍, കെമാര്‍ റോച്ച്, ജോമെല്‍ വാരിക്കെന്‍.
Read more: ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായി സെഞ്ചുറിയുമായി തിരിച്ചുവന്നു; റെക്കോര്‍ഡിട്ട് പൂജാര
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം