'സഞ്ജുവിനെ ഓര്‍ത്ത് ഏറെ സന്തോഷം'; ലോകകപ്പ് പ്രകടനത്തെ വാഴ്ത്തി രാഹുല്‍ ദ്രാവിഡ്

Published : Mar 16, 2026, 10:19 AM IST
Sanju Samson and Rahul Dravid

Synopsis

ടി20 ലോകകപ്പിലെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച സഞ്ജു സാംസണെ പ്രശംസിച്ച് മുന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ഏറെക്കാലം ടീമിന് പുറത്തിരുന്ന സഞ്ജുവിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ വിജയമെന്ന് ദ്രാവിഡ് പറഞ്ഞു. 

മുംബൈ: 2026 ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ കിരീടധാരണത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച സഞ്ജു സാംസണിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. വര്‍ഷങ്ങളോളം ടീമിന് പുറത്തും അകത്തുമായി തുടര്‍ന്ന സഞ്ജുവിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാണിതെന്ന് ദ്രാവിഡ് പറഞ്ഞു. മുംബൈയില്‍ നടന്ന ബിസിസിഐ നമന്‍ അവാര്‍ഡ് ചടങ്ങില്‍ ജിയോ ഹോട്സ്റ്റാറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദ്രാവിഡിന്റെ വാക്കുകള്‍... ''ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ അവസാന മൂന്ന് മത്സരങ്ങളില്‍ സഞ്ജു തന്റെ മികവ് പൂര്‍ണമായും പുറത്തെടുത്തു. അത് കാണാനായതില്‍ ഏറെ സന്തോഷം. ഏറെക്കാലം ടീമിന് അകത്തും പുറത്തുമായി തങ്ങിനിന്ന സഞ്ജു കഠിനാധ്വാനത്തിലൂടെ നിര്‍ണായക ഘട്ടത്തില്‍ വിജയം കൈവരിച്ചത് ഇന്ത്യന്‍ ക്രിക്കറ്റിന് തന്നെ വലിയ നേട്ടമാണ്.'' ദ്രാവിഡ് പറഞ്ഞു. 2024 ലോകകപ്പ് ടീമില്‍ അംഗമായിരുന്നിട്ടും ഒരു മത്സരം പോലും കളിക്കാന്‍ കഴിയാതിരുന്ന സഞ്ജുവിനെ, രാജസ്ഥാന്‍ റോയല്‍സില്‍ പരിശീലകനായിരുന്ന സമയത്തും ദ്രാവിഡ് അടുത്തറിഞ്ഞിട്ടുണ്ട്.

സഞ്ജുവിന്റെ സമാനതകളില്ലാത്ത പോരാട്ടം

ലോകകപ്പിന്റെ ആദ്യ ഘട്ടത്തില്‍ പ്ലെയിങ് ഇലവന് പുറത്തായിരുന്ന സഞ്ജു, ടീം മാനേജ്മെന്റ് നല്‍കിയ അവസരം മുതലാക്കി ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച തിരിച്ചുവരവുകളിലൊന്നാണ് നടത്തിയത്. സൂപ്പര്‍ 8 ഘട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ജീവന്‍മരണ പോരാട്ടത്തില്‍ പുറത്താകാതെ 97 റണ്‍സ് നേടിയതോടെയാണ് സഞ്ജുവിന്റെ ജൈത്രയാത്ര തുടങ്ങിയത്. സെമി ഫൈനലില്‍ 89 റണ്‍സും, ഫൈനലില്‍ സമ്മര്‍ദ്ദഘട്ടത്തില്‍ വീണ്ടും 89 റണ്‍സും നേടി സഞ്ജു ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചു.

ടൂര്‍ണമെന്റില്‍ വെറും അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് 321 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഒരു ടി20 ലോകകപ്പ് എഡിഷനില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സ് എന്ന റെക്കോര്‍ഡ് ഇതോടെ സഞ്ജുവിന് സ്വന്തമായി. വെറും അഞ്ച് മത്സരങ്ങള്‍ മാത്രം കളിച്ചിട്ടും ടൂര്‍ണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് സഞ്ജുവിന്റെ സ്വാധീനം എത്രത്തോളമാണെന്ന് തെളിയിക്കുന്നു. വ്യക്തിഗത നേട്ടങ്ങളേക്കാള്‍ ടീമിന്റെ വിജയത്തിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടുമുണ്ട് സഞ്ജു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ആദ്യ പന്ത് തന്നെ അടിച്ചുപറത്തും'; സൂര്യവന്‍ഷിയുടെ ഐപിഎല്‍ അരങ്ങേറ്റത്തിന് മുമ്പ് ദ്രാവിഡുമായി സംസാരിച്ചതിനെ കുറിച്ച് സഞ്ജു
ദേ പിന്നേം തോറ്റ് തുന്നം പാടി വന്നിരിക്കുന്നൂ.... പാക് ടീമിന് മറ്റൊരു നാണക്കേട്, ടി20 ലോകകപ്പ് തോൽവിക്ക് പിന്നാലെ ബം​ഗ്ലാദേശിനെതിരെ പരമ്പര നഷ്ടം