
ഗുവാഹത്തി: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ഇന്ന് പഞ്ചാബ് കിംഗ്സിനെ നേരിടും. ഗുവാഹത്തിയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. തുടർ തോൽവികളിൽ നിന്ന് രക്ഷപ്പെടണം. പോയന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനം സുരക്ഷിതമാക്കണം. രണ്ടാം ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിൽ പതിമൂന്നാം മത്സരത്തിന് ഇറങ്ങുമ്പോൾ ലക്ഷ്യങ്ങൾ പലതാണ് സഞ്ജു സാംസന്‍റെ രാജസ്ഥാൻ റോയൽസിന്.
പന്ത്രണ്ട് കളിയിൽ എട്ടിലും പൊട്ടി അവസാന സ്ഥാനസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട പഞ്ചാബിന് ഇനി നഷ്ടപ്പെടാൻ ഒന്നുമില്ല. സ്വപ്നതുല്യമായി ടങ്ങിയ രാജസ്ഥാൻ അവസാന മൂന്ന് കളിയും തോറ്റു. നാട്ടിലേക്ക് മടങ്ങിയ ജോസ് ബട്‍ലറിന് പകരം യശസ്വി ജയ്സ്വാളിനൊപ്പം ഇന്നിംഗ്സ് തുറക്കാൻ ആരെത്തും എന്നാണ് ആകാംക്ഷ. ധ്രുവ് ജുറലിന് ഓപ്പണറായി സ്ഥാനക്കയറ്റം നൽകിയില്ലെങ്കിൽ ടി20 20 സ്പെഷ്യലിസ്റ്റായ ടോം കോഹ്‍ലർ കാഡ്മോർ അരങ്ങേറ്റം കുറിച്ചേക്കും.
പ്ലേ ഓഫിലെത്തുന്ന രണ്ടാമത്തെ ടീമായി സഞ്ജുവിന്‍റെ രാജസ്ഥാന്‍;അടുത്ത ലക്ഷ്യം ടോപ് 2 ഫിനിഷ്
ക്യാപ്റ്റൻ സഞ്ജുവിന്‍റെയും റിയാൻ പരാഗിന്‍റെയും ബാറ്റിംഗിലാണ് രാജസ്ഥാന്‍റെ പ്രതീക്ഷ. പരിക്ക് മാറിയ ഷിമ്രോൺ ഹെറ്റ്മെയർ തിരിച്ചെത്തും. പന്തെറിയുമ്പോൾ പവർ പ്ലേയിൽ ട്രെന്‍റ് ബോൾട്ടും മധ്യഓവറുകളിൽ അശ്വിൻ-ചാഹൽ കൂട്ടുകെട്ടും ഡെത്ത് ഓവറുകളിൽ സന്ദീപ് ശർമ്മയും സഞ്ജുവിന് കരുത്താവും.
പരിക്കേറ്റ ശിഖർ ധവാന് പകരം പഞ്ചാബിനെ നയിക്കുന്ന സാം കറനും ഓപ്പണർ ജോണി ബെയ്ർസ്റ്റോയും ഇറങ്ങുന്നത് സീസണിലെ അവസാന മത്സരത്തിനാണ്. ലിയാം ലിവിംഗ്‌സ്റ്റണ്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങിയതിനാല്‍ മധ്യനിരയില്‍ ആരാകും പകരം ഇറങ്ങുക എന്നതും കാത്തിരുന്ന് കാണേണ്ടതാണ്. കഴിഞ്ഞമാസം മൊഹാലിയിൽ ഏറ്റുമുട്ടിയപ്പോൾ രാജസ്ഥാൻ മൂന്ന് വിക്കറ്റിന് ജയിച്ചു. ഇരുടീമും ആകെ ഏറ്റുമുട്ടിയത് 27 കളിയിൽ. രാജസ്ഥാൻ പതിനാറിലും പഞ്ചാബ് പതിനൊന്നിലും ജയിച്ചു. ഗുവാഹത്തിയിൽ ഈസീസണിൽ നടന്ന രണ്ട് കളിയിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്ത ടീമായിരുന്നതിനാല്‍ ടോസ് നേടുന്നവര്‍ ബാറ്റിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക