
മുംബൈ: എതിരാളികളെ അവരുടെ മടയില്‍ ചെന്ന് തകര്‍ക്കുന്നതാണ് രജത് പാട്ടീദാറിന് ശീലം. ഈ സീസണില്‍ വീഴ്ത്തിയവരൊന്നും ചില്ലറക്കാരല്ല. ചെപ്പോക്കില്‍ ആദ്യം വീണത് ചെന്നൈ സൂപ്പര്‍ കിംഗ്സ്, പിന്നാലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ഇന്നലെ വാംഖഡെയില്‍ മുംബൈ ഇന്ത്യൻസും. 2008നുശേഷം ആദ്യമായാണ് ചെപ്പോക്കില്‍ ആര്‍സിബി ജയിക്കുന്നതെങ്കില്‍ 2015നുശേഷം ആദ്യമായിട്ടായിരുന്നു വാംഖഡെയില്‍ ആര്‍സിബി വിജയം നുണഞ്ഞത്.
മൂന്ന് മുന്‍ ജേതാക്കളെയും അവരുടെ ഹോം ഗ്രൗണ്ടില്‍ വീഴ്ത്തിയതോടെ ഐപിഎല്ലിലെ അപൂര്‍വ റെക്കോര്‍ഡും രജത് പാട്ടീദാര്‍ സ്വന്തമാക്കി. ഒരു സീസണില്‍ ചെന്നൈ, കൊല്‍ക്കത്ത, മുംബൈ ടീമുകളെ അവരുടെ ഹോം ഗ്രൗണ്ടില്‍ തോല്‍പ്പിക്കുന്ന ആദ്യ ഇന്ത്യൻ നായകനാണ് രതജ് പാട്ടീദാര്‍.കിംഗ്സ് ഇലവന്‍ പഞ്ചാബ് താരമായിരുന്ന ഡേവിഡ് ഹസി മാത്രമാണ് ഐപിഎല്‍ ചിത്രത്തില്‍ തന്നെ ഈ നേട്ടം സ്വന്തമാക്കിയ ഏകനായകന്‍. 2012ലായിരുന്നു ഡേവിഡ് ഹസിയുടെ നേട്ടം.
ഇതിന് പുറമെ ഇന്നലെ മുംബൈക്കെതിരെ 32 പന്തില്‍ 64 റണ്‍സടിച്ച പാട്ടീദാര്‍ കളിയിലെ താരമായതിനൊപ്പം മുംബൈക്കെതിരെ വാംഖഡെയിലും ചെന്നൈക്കെതിരെ ചെപ്പോക്കിലും കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ നാകനെന്ന റെക്കോര്‍ഡും അടിച്ചെടുത്തു.ചെന്നൈക്കെതിരെ 31 പന്തില്‍ 52 റണ്‍സുമായാണ് പാട്ടീദാര്‍ കളിയിലെ താരമായത്.
ഇന്നലെ ആവേശം അവസാന ഓവറിലേക്ക് നീണ്ട ത്രില്ലര്‍ പോരാട്ടത്തില്‍ 12 റണ്‍സിനായിരുന്നു ആര്‍സിബി മുംബൈയെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സടിച്ചപ്പോള്‍ മുംബൈക്ക് 20 ഓവില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുക്കാനെ കഴിഞ്ഞിരന്നുള്ളു. പാട്ടീദാറിന് പുറമെ മുന്‍ നായകന്‍ വിരാട് കോലിയും(67) ആര്‍സിബിക്കായി തിളങ്ങിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക