
കറാച്ചി: സെപ്റ്റംബറില്‍ പാക്കിസ്ഥാനില്‍ നടക്കേണ്ട ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ കളിക്കില്ലെന്ന് ഇന്ത്യ നിലപാടെടുത്ത സാഹചര്യത്തില്‍ ടൂര്‍ണമെന്‍റ് നിഷ്പക്ഷ വേദിയെന്ന നിലയില്‍ ഇംഗ്ലണ്ടിലേക്ക് മാറ്റണമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നജാം സേഥി. ഏഷ്യാ കപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ ഗ്ലാമര്‍ പോരാട്ടം ഐതിഹാസികമായ ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടത്തണമെന്നും സേഥി ആവശ്യപ്പെട്ടു. എന്നാല്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ച സേഥിയുടെ മാനസിക നില പരിശോധിക്കണമെന്ന് മുന്‍ പാക് നായകനും പിസിബി ചെയര്‍മാനുമായ റമീസ് രാജ തിരിച്ചടിച്ചു.
ഏഷ്യാ കപ്പ് യൂറോപ്യന്‍ രാജ്യത്ത് നടത്തണമെന്ന് പറയുന്ന സേഥിക്ക് ഭ്രാന്തുണ്ടോ എന്ന് പരിശോധിക്കണം. ലോകകപ്പിന് മുമ്പ് ഏഷ്യാ കപ്പ് നടത്തുന്നത് തന്നെ ടീമുകള്‍ക്ക് ഈ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും മത്സരപരിചയം ഉണ്ടാവാനുമാണ്. അപ്പോഴാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഏഷ്യാ കപ്പ് ഇംഗ്ലണ്ടില്‍ നടത്തണമെന്ന് പറയുന്നതെന്നും റമീസ് രാജ തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.
അടുത്ത സീസണിലെ പിഎസ്എല്‍ മത്സരങ്ങള്‍ യഎഇയില്‍ നടത്തണമെന്ന സേഥിയുടെ പ്രസ്താവനയെയും റമീസ് രാജ ചോദ്യം ചെയ്തു. പി എസ് എല്‍ പാക്കിസ്ഥാനില്‍ നടത്താതെയാണ് ഏഷ്യാ കപ്പ് കളിക്കാന്‍ പാക് ബോര്‍ഡ് മറ്റ് ടീമുകളെ പാക്കിസ്ഥാനിലേക്ക് ക്ഷണിക്കുന്നത്. നികുതി സംബന്ധമായ തര്‍ക്കങ്ങള്‍ മൂലമാണ് പി എസ് എല്‍ യുഎഇയില്‍ നടത്താമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ പറയുന്നത്. എന്നാല്‍ ഒരുവശത്ത് പാക്കിസ്ഥാനില്‍ ക്രിക്കറ്റ് കളിക്കാന്‍ സുരക്ഷിതമാണെന്ന് പറയുകയും മറുവശത്ത് പാക്കിസ്ഥാനിലെ ആഭ്യന്തര ടി20 ലീഗ് പോലും യുഎഇയില്‍ നടത്തുകയും ചെയ്യുന്നത് എന്ത് യുക്തിയാണെന്നും റമീസ് രാജ ചോദിച്ചു.
ഏഷ്യാ കപ്പ് പാക്കിസഥാനിലാണ് നടക്കുന്നതെങ്കില്‍ പങ്കെടുക്കില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ശ്രീലങ്കയാണ് പകരം വേദിയായി പരിഗണിക്കുന്നത്. ഇന്ത്യന്‍ നിലപാടിനെ ബംഗ്ലാദേശ്, ശ്രീലങ്ക ബോര്‍ഡുകളും പിന്തുണച്ചിരുന്നു. അതേസമയം എഷ്യാ കപ്പില്‍ കളിക്കാന്‍ ഇന്ത്യന്‍ ടീം പാക്കിസ്ഥാനിലേക്ക് വരുന്നില്ലെങ്കില്‍ ലോകകപ്പില്‍ കളിക്കാന്‍ പാക്കിസ്ഥാന്‍ ഇന്ത്യയിലേക്ക് വരില്ലെന്ന നിലപാടിലാണ് പാക് ക്രിക്കറ്റ് ബോര്‍ഡ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!