2024-ൽ ലോകകപ്പ് നേടിയപ്പോൾ ബിസിസിഐ 125 കോടി രൂപയായിരുന്നു പാരിതോഷികമായി ടീമിന് നൽകിയിരുന്നത്. അന്ന് ഓരോ താരത്തിനും 5 കോടി രൂപ വീതമാണ് ലഭിച്ചത്.

മുംബൈ: ടി20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം തവണയും കിരീടം നേടി ചരിത്രം കുറിച്ച ഇന്ത്യൻ ടീമിന് ബിസിസിഐ പ്രഖ്യാപിച്ച 131 കോടി പാരിതോഷികത്തില്‍ ഓരോ കളിക്കാരനും കിട്ടുന്ന തുകയുടെ വിശദാംശങ്ങള്‍ പുറത്ത്. ഇന്നലെ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും ഇത് ഇന്ത്യൻ ടീം അംഗങ്ങള്‍ക്ക് തുല്യമായി വീതിക്കുമെന്നല്ലാതെ വിശാദാംശങ്ങള്‍ ബിസിസിഐ പുറത്തുവിട്ടിരുന്നില്ല.

എന്നാല്‍ ഇന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ടീമിലെ 15 കളിക്കാ‍ർക്ക് സമ്മാനത്തുകയില്‍ നിന്ന് 90 കോടി രൂപയാണ് പാരിതോഷികമായി ലഭിക്കുക. അതായത് ടീമിലെ 15 കളിക്കാര്‍ക്കും ആറ് കോടി രൂപ വീതം ബിസിസിഐയുടെ പാരിതോഷികമായി ലഭിക്കും. ബാക്കി 41 കോടി രൂപ സപ്പോര്‍ട്ട് സ്റ്റാഫിന് പാരിതോഷികമായി വിതരണം ചെയ്യും. ലോകകപ്പ് ജേതാക്കളായ ടീമിനും സപ്പോർട്ട് സ്റ്റാഫിനുമായി 131 കോടി രൂപ പാരിതോഷികമായി നല്‍കുമെന്ന് ബിസിസിഐ സെക്രട്ടറി ദേവാജിത് സൈകിയ ഇന്നലെയാണ് പ്രഖ്യാപിച്ചത്.

2024-ൽ ലോകകപ്പ് നേടിയപ്പോൾ ബിസിസിഐ 125 കോടി രൂപയായിരുന്നു പാരിതോഷികമായി ടീമിന് നൽകിയിരുന്നത്. അന്ന് ഓരോ താരത്തിനും 5 കോടി രൂപ വീതമാണ് ലഭിച്ചത്. ഇത്തവണ തുക വർദ്ധിപ്പിക്കാൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. 2024ല്‍ ലോകകപ്പ് നേടിയപ്പോള്‍ സപ്പോര്‍ട്ട് സ്റ്റാഫിനെല്ലാം 2.5 കോടി രൂപയും ചീഫ് സെലക്ടര്‍ക്കും ട്രാവലിംഗ് റിസര്‍വ് ആയ താരങ്ങള്‍ക്കും ഒരു കോടി രൂപ വീതവുമായിരുന്നു ബിസിസിഐ പാരിതോഷികം നല്‍കിയിരുന്നത്.

Scroll to load tweet…

സപ്പോര്‍ട്ട് സ്റ്റാഫിൽ മുഖ്യ പരിശീലകനായിരുന്ന രാഹുല്‍ ദ്രാവിഡിന് മാത്രം ബിസിസിഐ 5 കോടി രൂപ പാരിതോഷികം നല്‍കുമെന്ന് അറിയിച്ചിരുന്നെങ്കിലും ദ്രാവിഡ് ഇത് വേണ്ടെന്ന് പറഞ്ഞ് നിരസിച്ചിരുന്നു. മറ്റ് സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങള്‍ക്ക് നല്‍കുന്ന 2.5 കോടി രൂപ തന്നെ തനിക്കും നല്‍കിയാൽ മതിയെന്നായിരുന്നു ദ്രാവിഡിന്‍റെ നിലപാട്. ഇന്നലെ ബിസിസിഐ പ്രഖ്യാപിച്ച സമ്മാനത്തുകയില്‍ 41 കോടി രൂപ സപ്പോര്‍ട്ട് സ്റ്റാഫിനായി വീതിച്ച നല്‍കുമ്പോള്‍ ദ്രാവിഡിനെ പോലെ ഗംഭീറിന് ഇത്തവണ അധിക പരിഗണന നല്‍കുമോ ബിസിസിഐ വ്യക്തമാക്കിയിട്ടില്ല.ബിസിസിഐ പ്രഖ്യാപിച്ച പാരിതോഷികത്തിന് പുറമെ ലോകകപ്പ് നേടിയ ടീമിന് ഐസിസി നല്‍കിയ 27 കോടി രൂപ സമ്മാനത്തുകയും ഇന്ത്യൻ ടീം അംഗങ്ങള്‍ക്ക് തുല്യമായി വീതിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക