
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കരുത്തരായ കര്‍ണാടകക്കെതിരെ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച. തുമ്പ സെന്‍റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ കര്‍ണാടകക്കെതിരെ ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സെന്ന നിലയിലാണ്. 43 റണ്‍സുമായി സച്ചിന്‍ ബേബിയും 24 റണ്‍സുമായി വത്സല്‍ ഗോവിന്ദും ക്രീസില്‍.
തുടക്കത്തില്‍ കൂട്ടത്തകര്‍ച്ച
ടോസിലെ ഭാഗ്യം ഹോം ഗ്രൗണ്ടില്‍ കേരളത്തെ ബാറ്റിംഗില്‍ തുണച്ചില്ല. സ്കോര്‍ ബോര്‍ഡ് തുറക്കും മുമ്പെ കേരളത്തിന് ഓപ്പണര്‍ പി രാഹുലിനെ നഷ്ടമായി. ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ കൗശിക് രാഹുലിനെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. രണ്ടാം ഓവില്‍ ഫോമിലുള്ള രോഹന്‍ പ്രേമിന്‍റെ വിക്കറ്റും കേരത്തിന് നഷ്ടമായി. അക്കൗണ്ട് തുറക്കും മുമ്പെ വൈശാഖാണ് രോഹന്‍ പ്രേമിനെ ദേവ്ദത്ത് പടിക്കലിന്‍റെ കൈകളിലെത്തിച്ചത്.
തൊട്ടു പിന്നാലെ ഓപ്പണര്‍ രോഹന്‍ കുന്നുമേലിനെ(5) കൂടി മടക്കി കൗശിക് കേരളത്തെ വന്‍ തകര്‍ച്ചയിലേക്ക് തള്ളിവിട്ടു. 6-3 എന്ന സ്കോറില്‍ പതറിയ കേരളത്തെ വത്സല്‍ ഗോവിന്ദും സര്‍വീസസിനെതിരായ കഴിഞ്ഞ മത്സരത്തില്‍ കേരളത്തിന്‍റെ രക്ഷകനായ സച്ചിന്‍ ബേബിയും ചേര്‍ കരകയറ്റി.
ഇരുവരും ചേര്‍ന്ന് പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുതെട്ടില്‍ ഇതുവരെ 71 റണ്‍സടിച്ചിട്ടുണ്ട്. സര്‍വീസസിനെതിരെ കളിച്ച ടീമില്‍ മാറ്റങ്ങളുമായാണ് കേരളം കര്‍ണാടകക്കെതിരെ ഇറങ്ങിയത്. ഓപ്പണറായി രോഹന്‍ കുന്നുമേല്‍ തിരിച്ചെത്തിയപ്പോള്‍ ബേസില്‍ തമ്പി പുറത്തായി. അഞ്ച് കളികളില്‍ മൂന്ന് ജയവും രണ്ട് സമനിലയുമുള്ള കര്‍ണാടകയാണ് 26 പോയന്‍റുമായി കേരളത്തിന്‍റെ ഗ്രൂപ്പില്‍ മുന്നില്‍. അഞ്ച് കളികളില്‍ മൂന്ന് ജയവും ഒറു തോല്‍വിയും ഒരു സമനിലയുമുള്ള കേരളം 19 പോയന്‍റുമായി കര്‍ണാടകക്ക് പിന്നിലാണ്. നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറാന്‍ കര്‍ണാടകക്കെതിരായ മത്സരം കേരളത്തിന് നിര്‍ണായകമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!