
പുതുച്ചേരി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറി പുതുച്ചേരി. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന പുതുച്ചേരി തുടക്കത്തില്‍ 19-3ലേക്ക് വീണെങ്കിലും ആദ്യ ദിനം ചായക്ക് പിരിയുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെന്ന ഭേദപ്പട്ട നിലയിലാണ്. 21 റണ്‍സോടെ അരുണ്‍ കാര്‍ത്തിക്കും 68 റണ്‍സോടെ പി കെ ദോഗ്രയും ക്രീസില്‍.
ടോസിലെ നിര്‍ഭാഗ്യം ബാറ്റിംഗിലും തുടര്‍ന്നപ്പോള്‍ പുതുച്ചേരിക്ക് ഓപ്പണര്‍ നെയാന്‍ കങ്കായനെ(0) ആദ്യ ഓവറില്‍ തന്നെ നഷ്ടമായി. രണ്ടാം ഓവറില്‍ ക്യാപ്റ്റന്‍ രോഹിത് ഡി(0)യും പിന്നാലെ സാഗര്‍ പി ഉദേശി(14)യും മടങ്ങിയതോടെ 19-3 എന്ന നിലയില്‍ പുതുച്ചേരി പതറി.
എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ജെ എസ് പാണ്ഡെയും ദോഗ്രയും ചേര്‍ന്ന് 83 റണ്‍സിന്‍റെ കൂട്ടുകെട്ടിലൂടെ അവരെ കരകയറ്റി. പുതുച്ചേരി ടോട്ടല്‍ 100 കടന്നതിന് പിന്നാലെ പാണ്ഡെയെ(38) വീഴ്ത്തി സിജോമോന്‍ ജോസഫ് കേരളത്തിന് പ്രതീക്ഷ നല്‍കിയെങ്കിലും അരുണ്‍ കാര്‍ത്തിക്കിനൊപ്പം ദോഗ്ര അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി പ്രതിരോധിച്ചു.
പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് ഇതുവരം 56 റണ്‍സെടുത്തിട്ടുണ്ട്. കേരളത്തിനായി ബേസില്‍ തമ്പി, നിധീഷ്, സിജോമോന്‍ ജോസഫ്, ജലജ് സക്സേന എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളോടെയാണ് കേരളം ഇന്ന് പുതുച്ചേരിക്കെതിരെ ഇറങ്ങിയത്. വത്സല്‍ ഗോവിന്ദിനും വൈശാഖ് ചന്ദ്രനും പകരം ബേസില്‍ തമ്പിയും വിശ്വേശര്‍ സുരേഷും കേരളത്തിന്‍റെ അന്തിമ ഇലവനിലെത്തി.
എലൈറ്റ് ഗ്രൂപ്പ് ഡിയില്‍ ആറ് മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ പോയന്‍റ് പട്ടികയില്‍ കേരളം മൂന്നാം സ്ഥാനത്താണ്. ആറ് മത്സരങ്ങളില്‍ മൂന്ന് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയും അടക്കം കേരളത്തിന് 20 പോയന്‍റ് ആണുള്ളത്. ഇത്രയും മത്സരങ്ങളില്‍ 23 പോയന്‍റുള്ള ജാര്‍ഖണ്ഡ് രണ്ടാമതും 29 പോയന്‍റുള്ള കര്‍ണാടക ഒന്നാം സ്ഥാനത്തുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!