
ബംഗളൂരു: വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ടി20 മത്സരത്തിനൊരുങ്ങവെ നാഴികക്കല്ലിനടുത്താണ് ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍. ടി20 ക്രിക്കറ്റില്‍ 6000 റണ്‍സെന്ന നാഴികക്കല്ലാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്. ഇന്ന് നടക്കുന്ന രണ്ടാം ടി20യില്‍ ഒമ്പത് റണ്‍സ് കൂടി നേടിയാല്‍ സഞ്ജുവിന് നേട്ടത്തിലെത്താം. ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും ഇന്നും താരം ടീമിലുണ്ടാവുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. എന്നാല്‍ ബാറ്റിംഗ് പൊസിഷനില്‍ സ്ഥാനക്കയറ്റം ലഭിക്കുമോ എന്ന് കണ്ടറിയണം.
ഐപിഎല്ലില്ലും ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യന്‍ ടീമിനുമായി 242 മത്സരങ്ങള്‍ സഞ്ജു കളിച്ചു. 5991 റണ്‍സാണ് മലയാളി താരത്തിന്റെ സമ്പാദ്യം. പട്ടികയില്‍ വിരാട് കോലി ഒന്നാമത്. 374 ടി20 മത്സരങ്ങളില്‍ നിന്ന് കോലി 11,965 റണ്‍സ് നേടിയിട്ടുണ്ട്. 423 മത്സരങ്ങളില്‍ നിന്ന് 11,035 റണ്‍സ് നേടിയിട്ടുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ രണ്ടാം സ്ഥാനത്തുണ്ട്. ഇരുവര്‍ക്കും പുറമെ ശിഖര്‍ ധവാന്‍ (9645), സുരേഷ് റെയ്‌ന (8654), റോബിന്‍ ഉത്തപ്പ (7272), എം എസ് ധോണി (7271), ദിനേഷ് കാര്‍ത്തിക് (7081), കെ എല്‍ രാഹുല്‍ (7066), മനീഷ് പാണ്ഡെ (6810), സൂര്യകുമാര്‍ യാദവ് (6503), ഗൗതം ഗംഭീര്‍ (6402), അമ്പാട്ടി റായിഡു (6028) എന്നിവരും നേട്ടത്തിലെത്തിയിട്ടുണ്ട്. യുവതാരങ്ങളാരും തന്നെ പട്ടികയിലില്ല.
119 റണ്‍സാണ് സഞ്ജുവിന്റെ മികച്ച സ്‌കോര്‍. 28.60 ശരാശരിയുള്ള സഞ്ജുവിന്റെ സ്‌ട്രൈക്ക് റേറ്റ് 133.07. മൂന്ന് സെഞ്ചുറിയും 38 അര്‍ധ സെഞ്ചുറിയും സഞ്ജുവിന്റെ അക്കൗണ്ടിലുണ്ട്. രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (ഇപ്പോള്‍ ഡല്‍ഹി കാപിറ്റല്‍സ്) എന്നിവര്‍ക്ക് വേണ്ടി സഞ്ജു ഐപിഎല്‍ കളിച്ചു. ഇന്ത്യന്‍ ദേശീയ ടീം, കേരളം എന്നീ ടീമുകള്‍ക്കൊപ്പവും സഞ്ജു കളിച്ചു. 2011ലാണ് സഞ്ജു ആദ്യ ടി20 മത്സരം കളിക്കുന്നത്. 2015ല്‍ സിംബാബ്വെയ്‌ക്കെതിരെ ഇന്ത്യന്‍ ജഴ്സിയിലും ആദ്യമായി കളിച്ചു.
വന്‍ ട്വിസ്റ്റ്! അടുത്ത ട്വന്‍റി 20 ലോകകപ്പ് കളിക്കുമെന്ന സൂചനയുമായി രോഹിത് ശര്‍മ്മ- വീഡിയോ
രണ്ടാം ടി20ക്കുള്ള ഇന്ത്യ സാധ്യതാ ഇലവന്‍: യശസ്വി ജെയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, മുകേഷ് കുമാര്‍, യൂസ്വേന്ദ്ര ചാഹല്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!