ഇന്ത്യന്‍ പരിശീലകനായി ശാസ്‌ത്രി തുടരാന്‍ സാധ്യത

By Web TeamFirst Published Jul 28, 2019, 8:40 PM IST
Highlights

പരിശീലകരെ തെരഞ്ഞെടുക്കുന്ന മൂന്നംഗ സമിതിയില്‍ അംഗമായ അന്‍ഷുമാന്‍ ഗെയ്‌ക്‌വാദാണ് ഇതു സംബന്ധിച്ച് സൂചന നല്‍കിയത്.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി രവി ശാസ്ത്രി തുടരാന്‍ സാധ്യതയേറുന്നു. പരിശീലകരെ തെരഞ്ഞെടുക്കുന്ന മൂന്നംഗ സമിതിയില്‍ അംഗമായ അന്‍ഷുമാന്‍ ഗെയ്‌ക്‌വാദാണ് ഇതു സംബന്ധിച്ച് സൂചന നല്‍കിയത്. 'ശാസ്ത്രി തന്‍റെ ചുമതല ഭംഗിയായി കൈകാര്യം ചെയ്തു. അതുകൊണ്ട് ശാസ്ത്രിയുടെ ഒഴികെ മറ്റ് പരിശീലക സ്ഥാനങ്ങളിലേക്കായിരിക്കും തുറന്ന മത്സരം നടക്കുകയെന്നാണ് തന്‍റെ അനുമാനം' എന്ന് ഗെയ്‌ക്‌വാദ് മിഡ്-ഡേയോട് പറഞ്ഞു. 

നിലവിലെ പരിശീലകന്‍ രവി ശാസ്ത്രിയെ കൂടാതെ മഹേള ജയവര്‍ധനെ, ഗാരി കിര്‍സ്റ്റന്‍, ടോം മൂഡി, വീരേന്ദര്‍ സെവാഗ്, മൈക്ക് ഹെസ്സോണ്‍ തുടങ്ങിയ പ്രമുഖരും മുഖ്യ പരിശീലകനാകാന്‍ മത്സരരംഗത്തുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യ പരിശീലകനെ കൂടാതെ ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ് കോച്ചുമാരെയും ഫിസിയോ, സ്‌ട്രെങ്‌ത് ആന്‍ഡ് കണ്ടീഷനിംഗ് കോച്ച് അഡ്‌മിനി‌സ്‌ട്രേറ്റീവ് മാനേജര്‍ എന്നിവരെയും മൂന്നംഗ സമിതി തെരഞ്ഞെടുക്കും.

രവി ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള പരിശീലകസംഘത്തിന് വിന്‍ഡീസ് പര്യടനം അവസാനിക്കും വരെയാണ് കാലാവധി നീട്ടിനല്‍കിയിരിക്കുന്നത്. ആഗസ്റ്റ് മൂന്ന് മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെയാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ പുതിയ പരിശീലകസംഘത്തിന് കീഴിലാണ് ഇന്ത്യ കളിക്കുക. അന്‍ഷുമാന്‍ ഗെയ്‌ക്‌വാദിനൊപ്പം കപില്‍ ദേവ്, ശാന്ത രംഗസ്വാമി എന്നിവരാണ് പരിശീലകരെ തെരഞ്ഞെടുക്കാനുള്ള സമിതിയിലുള്ളത്.

click me!