
നാഗ്പൂര്‍: നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ പന്തെറിയുന്നതിനിടെ രവീന്ദ്ര ജഡേജ പന്തില്‍ കൃത്രിമം കാട്ടിയെന്ന ഓസീസ് മാധ്യമങ്ങളുടെ ആരോപണം ഏറ്റുപിടിച്ച മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണിന് മറുപടി നല്‍കി മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഓസ്ട്രേലിയന്‍ ഇന്നിംഗ്സില്‍ ബൗള്‍ ചെയ്യുന്നതിനിടെ ജഡേജ സിറാജിന്‍റെ കൈയില്‍ നിന്ന് വേദനക്കുള്ള ഓയിന്‍റ്മെന്‍റ് തന്‍റെ കൈയില്‍ പുരട്ടുന്ന ചിത്രങ്ങള്‍ ആണ് ഓസീസ് മാധ്യമങ്ങല്‍ പന്തില്‍ കൃത്രിമം കാട്ടുന്നതായി ചിത്രീകരിച്ചത്.
ഓസീസ് മാധ്യമങ്ങള്‍ ആരോപണം ഉന്നയിച്ചതിന് പിന്നാലെ അത് ഏറ്റുപിടിച്ച് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ ടിം പെയ്നും രംഗത്തെത്തി. ഇതിന് പിന്നാലെയാണ് മൈക്കല്‍ വോണും ജഡേജ തന്‍റെ വിരലില്‍ എന്താണ് പുരട്ടുന്നത്, മുമ്പൊരിക്കലും ഇത്തരമൊരു കാര്യം കണ്ടിട്ടില്ലെന്ന് ട്വീറ്റ് ചെയ്തത്.
എന്നാല്‍ ആദ്യ ദിവസത്തെ കളിക്കുശേഷം രവി ശാസ്ത്രി ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തി. ജഡേജ പന്തില്‍ കൃത്രിമം കാട്ടിയെന്ന ആരോപണത്തെക്കുറിച്ച് ഞാനധികം കേട്ടിട്ടില്ല. എനിക്ക് ചോദിക്കാനുള്ള രണ്ട് കാര്യങ്ങളാണ്. ഓസ്ട്രേലിയന്‍ ടീമിനെ അത്തരമൊരു പരാതിയുണ്ടോ, ഇല്ലെന്നാണ് എന്‍റെ അറിവ്. പിന്നെ മാച്ച് റഫറി ഇതിനെക്കുറിച്ച് വിശദീകരണം തേടിയോ എന്നതാണ്.
അദ്ദേഹത്തെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും മാച്ച് റഫറിക്ക് ഇതില്‍ യാതൊരു പ്രശ്നവുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പിന്നെ ആര്‍ക്കാണ് ഇവിടെ പ്രശ്നം. സത്യസന്ധമായി പറയട്ടെ, കൈയില്‍ ഓയിന്‍റ്മെന്‍റ് പുരട്ടുന്നത് വേദന മാറാനാണ്. അതില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നെങ്കില്‍ അക്കാര്യം മാച്ച് റഫറി നേരത്തെ പറയുമായിരുന്നു. നാഗ്പൂരിലെ പിച്ചില്‍ പന്ത് സ്പിന്‍ ചെയ്യിക്കാന്‍ ഓയിന്‍റ്മെന്‍റ് പുരട്ടേണ്ട കാര്യമൊന്നുമില്ല. അല്ലാതെ തന്നെ പന്ത് ടേണ്‍ ചെയ്യുമെന്നും രവി ശാസ്ത്രി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!