
ഇസ്ലാമാബാദ്: ഏകദിന ലോകകപ്പ് കളിക്കാന്‍ പാകിസ്ഥാന്‍ ഇന്ത്യയില്‍ എത്തണമെങ്കില്‍ പുതിയ നിബന്ധനകള്‍ മുന്നോട്ട് വച്ച് പാക് ക്രിക്കറ്റ് ബോര്‍ഡും സര്‍ക്കാരും. ഐസിസി സുരക്ഷ ഉറപ്പാക്കണമെന്നാണ് പുതിയ ആവശ്യം. എന്നാല്‍ വെറുതെ വാക്കാല്‍ ഉറപ്പാക്കിയാല്‍ മതിയാവില്ല. ലോകകപ്പിനെത്തുന്ന പാക് ടീമിന്റെ സുരക്ഷാ കാര്യത്തില്‍ ഐസിസി എഴുതി ഒപ്പിട്ട് ഉറപ്പ് നല്‍കണം. പാകിസ്ഥാന്‍ സര്‍ക്കാരും പാക് ക്രിക്കറ്റ് ബോര്‍ഡും സംയുക്തമായിട്ടാണ് നിലപാട് സ്വീകരിച്ചത്. ഇത്് സംബന്ധിച്ച കത്ത് പിസിബി ഐസിസിക്ക് കൈമാറും. പാകിസ്ഥാന്‍ ലോകകപ്പിനായി ഇന്ത്യയിലെത്തുമോ എന്നുള്ള കാര്യത്തില്‍ അവസാന തീരുമാനമെടുക്കുന്നത് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെറീഫും വിദേശകാര്യ മന്ത്രി ബില്‍വാല്‍ ഭൂട്ടോയും ആയിരിക്കും.
അടുത്തിടെ ലോകകപ്പില്‍ ഇന്ത്യ - പാക് മത്സരത്തിന്റെ തിയ്യതി മാറ്റിയത് പിസിബി അംഗീകരിച്ചിരുന്നു. ഒക്ടോബര്‍ 15ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടത്താന്‍ പദ്ധതിയിട്ടിരുന്ന മത്സരം ഒരു ദിവസം മുന്നേ 14ന് നടക്കും. എന്നാല്‍ വേദിയില്‍ മാറ്റമില്ല. നവരാത്രി ആഘോഷങ്ങളുടെ ഒന്നാം ദിവസമായതിനാല്‍ അന്ന് സുരക്ഷയൊരുക്കുക വെല്ലുവിളിയാണെന്ന് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചിരുന്നു. ഇതോടെയാണ് തിയതി മാറ്റാന്‍ ഐസിസിയും ബിസിസിഐയും നിര്‍ബന്ധിതരായത്.
അതേസമയം, ഇന്ത്യയിലേക്ക് സുരക്ഷ പരിശോധനയ്ക്ക് രണ്ട് പേരെ അയച്ചേക്കും. സംഘം എത്തുന്ന സമയം ഇതുവരെ പുറത്തുവിട്ടിട്ടില്ല. സര്‍ക്കാരുമായി ചര്‍ച്ച ചെയ്തതിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ് വേദികളാണ് സംഘം സന്ദര്‍ശിക്കുക. മാത്രമല്ല, കളിക്കാന്‍ സാധ്യതയുള്ള വേദികളിലും സംഘമെത്തും. മറ്റു സുരക്ഷാ സംവിധാനങ്ങല്‍ എത്രത്തോളമുണ്ടെന്നും പരിശോധിക്കും.
അടുത്തിടെ സാഫ് ചാംപ്യന്‍ഷിപ്പ് ഫുട്ബോളിനായി പാകിസ്ഥാന്‍ ഇന്ത്യയിലെത്തിരുന്നു. ഇപ്പോള്‍ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് ട്രോഫി ഹോക്കി ടൂര്‍ണമെന്റിനായി പാക് ടീം ഇന്ത്യയിലുണ്ട്. വാഗ അതിര്‍ത്തി വഴിയാണ് ടീമെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!