
ജയ്പൂര്‍: ഓഫ്-ഫീല്‍ഡ് വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കി രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗ്. വെള്ളിയാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരത്തില്‍ 50 പന്തില്‍ 90 റണ്‍സ് നേടി മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും, ടീം പരാജയപ്പെട്ട സാഹചര്യത്തില്‍ വ്യക്തിഗത പ്രകടനങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് പരാഗ് വ്യക്തമാക്കി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണോ ഈ ഇന്നിംഗ്സ് എന്ന ചോദ്യത്തിന്, തനിക്ക് ആര്‍ക്കും മറുപടി നല്‍കാനില്ലെന്നായിരുന്നു പരാഗിന്റെ പ്രതികരണം. 'എന്റെ ജോലി ടീമിന് രണ്ട് പോയിന്റുകള്‍ നേടിത്തരിക എന്നതാണ്. ടീം തോറ്റ സ്ഥിതിക്ക് എന്റെ സ്‌കോറിനോ ഇന്നിംഗ്സിനോ വലിയ കാര്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.' പരാഗ് പറഞ്ഞു. പഞ്ചാബ് കിംഗ്സിനെതിരായ കഴിഞ്ഞ മത്സരത്തിനിടെ ഡ്രസ്സിംഗ് റൂമില്‍ ഇ-സിഗരറ്റ് ഉപയോഗിച്ചതിന് പരാഗിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. മാച്ച് ഫീയുടെ 25 ശതമാനം പിഴയായി ഒടുക്കേണ്ടി വന്ന ഈ സംഭവം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോടാണ് താരം പ്രതികരിച്ചത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ്, ക്യാപ്റ്റന്‍ റിയാന്‍ പരാഗിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ (90 റണ്‍സ്) കരുത്തില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റണ്‍ ചേസ് നടത്തി വിജയം കൈക്കലാക്കി. ഡല്‍ഹി ഓപ്പണര്‍മാരായ പതും നിസ്സങ്ക (62), കെ.എല്‍ രാഹുല്‍ (75) എന്നിവരുടെ വെടിക്കെട്ട് പ്രകടനമാണ് രാജസ്ഥാന്റെ കൈകളില്‍ നിന്ന് വിജയം തട്ടിയെടുത്തത്. ഏഴ് വിക്കറ്റിനാണ് ഡല്‍ഹി മത്സരം വിജയിച്ചത്.
ഈ തോല്‍വിയോടെ 10 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി രാജസ്ഥാന്‍ റോയല്‍സ് പട്ടികയില്‍ നാലാം സ്ഥാനത്താണ്. ഇനി നാല് മത്സരങ്ങള്‍ കൂടി ബാക്കിയുള്ള സാഹചര്യത്തില്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ വരും മത്സരങ്ങളില്‍ രാജസ്ഥാന് വിജയം അനിവാര്യമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!