നിയമം ലംഘിച്ച് ലോകകപ്പിലുടനീളം ഭാര്യയെ കൂടെ താമസിപ്പിച്ചു; ആ സീനിയര്‍ താരം രോഹിത്തോ ധോണിയോ ?

By Web TeamFirst Published Jul 22, 2019, 11:59 AM IST
Highlights

ലോകകപ്പ് തീരുംവരെ കുടുംബത്തെ കൂടെത്താമസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഈ സീനിയര്‍ താരം മെയ് മാസം തന്നെ ഇടക്കാല ഭരണസിമിതിക്ക് അപേക്ഷ നല്‍കിയിരുന്നവെങ്കിലും സമിതി ഇത് തള്ളിയിരുന്നു.

മുംബൈ: ബിസിസിഐ നിയമം ലംഘിച്ച് ലോകകപ്പിലുടനീളം ഭാര്യയെ കൂടെ താസിപ്പിച്ച സീനിയര്‍ ഇന്ത്യന്‍ താരത്തിനെതിരെ ബിസിസിഐ. ലോകകപ്പ് സമയത്ത് 15 ദിവസം മാത്രമെ ഭാര്യയെയും കുടുംബത്തെയും കൂടെ താമസിപ്പിക്കാവൂ എന്ന ബിസിസിഐ ഭരണസിമിതിയുടെ കര്‍ശന നിര്‍ദേശം ലംഘിച്ചാണ് സീനിയര്‍ താരം ടൂര്‍ണമെന്റിലുടനീളം ഭാര്യയെ കൂടെ താമസിപ്പിച്ചതെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ ഈ സീനിയര്‍ താരം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയോ മുന്‍ നായകന്‍ എം എസ് ധോണിയോ ആകാമെന്നും അതിനാലാണ് കടുത്ത നടപടിയൊന്നും എടുക്കാത്തതെന്നുമാണ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച.

ലോകകപ്പ് തീരുംവരെ കുടുംബത്തെ കൂടെത്താമസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഈ സീനിയര്‍ താരം മെയ് മാസം തന്നെ ഇടക്കാല ഭരണസിമിതിക്ക് അപേക്ഷ നല്‍കിയിരുന്നവെങ്കിലും സമിതി ഇത് തള്ളിയിരുന്നു. ഈ താരം തന്നെയാണ് ലോകകപ്പ് നടന്ന ഏഴാഴ്ചയും കുടുംബത്തെ കൂടെ താമസിപ്പിച്ചതെന്ന് ബിസിസിഐ പ്രതിനിധി പിടിഐയോട് വ്യക്തമാക്കിയിരുന്നു. ക്യാപ്റ്റന്റെയോ കോച്ചിന്റെയോ അനുമതിയില്ലാതെയായിരുന്നു ഇത്. ഈ വിഷയത്തില്‍ ടീമിന്റെ അഡ്മിനിസ്ട്രേറ്റീവ് മാനേജരായ സുനില്‍ സുബ്രഹ്മണ്യന് വീഴ്ച പറ്റിയെന്നും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയോ തടയുകയോ ചെയ്തില്ലെന്നും ബിസിസിഐ പ്രതിനിധി പറഞ്ഞു.

വിദേശ പരമ്പരകളില്‍ ആദ്യ രണ്ടാഴ്ചത്തേക്ക് കുടംബത്തെ കൂടെ താമസിപ്പിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന നിര്‍ദേശം. രണ്ടാഴ്ച എന്നത്  20 ദിവസം ആക്കി ഉയര്‍ത്തണമെന്നും ടീം ബസില്‍ കുടുംബാംഗങ്ങളെ അനുവദിക്കരുതെന്നും കോലിയും ശാസ്ത്രിയും ഏപ്രിലില്‍ ബിസിസിഐ ഇടക്കാല ഭരണസിമിതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നും ബാധകമല്ലാത്തവിധത്തിലായിരുന്നു ലോകകപ്പിനിടെ ടീമിലെ സീനിയര്‍ താരത്തിന്റെ പെരുമാറ്റമെന്നാണ് റിപ്പോര്‍ട്ട്. ഇതിനുശേഷമാണ് കുടുംബാംഗങ്ങളെ കൂടെത്താമസിപ്പിക്കുന്ന കാര്യത്തില്‍ ക്യാപ്റ്റന്റെയും കോച്ചിന്റേതുമായിരിക്കും അന്തിമ തീരുമാനമെന്ന നിര്‍ദേശം ബിസിസിഐ കഴിഞ്ഞ ദിവസം മുന്നോട്ട് വെച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

click me!