ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ശ്രീലങ്ക അയർലൻഡിനെ പരാജയപ്പെടുത്തി. കുശാൽ മെൻഡിസിന്റെയും കാമിന്ദു മെൻഡിസിന്റെയും ബാറ്റിംഗ് മികവിൽ 163 റൺസാണ് ലങ്ക നേടിയത്.
കൊളംബൊ: ടി20 ലോകകപ്പില്‍ ശ്രീലങ്കയ്ക്ക് ജയത്തോടെ തുടക്കം. ഗ്രൂപ്പ് ബിയില്‍ ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ 20 റണ്‍സിനാണ് ലങ്ക പരാജയപ്പെടുത്തിയത്. കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് നേടിയത്. കുശാല്‍ മെന്‍ഡിസ് (43 പന്തില്‍ 56), കാമിന്ദു മെന്‍ഡിസ് (19 പന്തില്‍ 44) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ലങ്കയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ അയര്‍ലന്‍ഡിന് 19.5 ഓവറില്‍ 143ന് എല്ലാവരും പുറത്തായി. വാനിന്ദു ഹസരങ്ക, മഹീഷ് തീക്ഷണ എന്നിവര്‍ ലങ്കയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗില്‍ മോശം തുടക്കമായിരുന്നു അയര്‍ലന്‍ഡിന്. തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ പോള്‍ സ്റ്റിര്‍ലിംഗിന്റെ (6) വിക്കറ്റ് അയര്‍ലന്‍ഡിന് നഷ്ടമായി. തീക്ഷ്ണയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നാലെ റോസ് അഡൈര്‍ (34), ഹാരി ടെക്റ്റര്‍ (40), ലോര്‍കന്‍ ടക്കര്‍ (21) എന്നിവര്‍ അല്‍പനേരം പിടിച്ചുനിന്നു. എന്നാല്‍ ജയിക്കാന്‍ ഇത് മതിയായിരുന്നില്ല. മൂവരും മടങ്ങിയതിന് പിന്നാലെ ബെഞ്ചമിന്‍ കാല്‍ടിസ് (4) ഗരേത് ഡെലാനി (0), ക്വേര്‍ടിസ് കാംഫെര്‍ (13), മാര്‍ക്ക് അഡെൈര്‍ (10), ജോര്‍ജ് ഡോക്ക്റല്‍ (9), മാത്യു ഹംഫ്രീസ് (0) എന്നിവരുടെ വിക്കറ്റുകളും അയര്‍ലന്‍ഡിന് നഷ്ടമായി.
നേരത്തെ, ശ്രീലങ്കയ്ക്ക് അത്ര സുഖകരമായ തുടക്കമായിരുന്നില്ല. ഒരു ഘട്ടത്തില്‍ മൂന്നിന് 68 പിന്നീട് നാലിന് 86 എന്ന നിലയിലായിരുന്നു ലങ്ക. പതും നിസ്സങ്ക (24), കാമില്‍ മിഷാര (14), പവന്‍ രത്‌നായകെ (5), ദുനിത് വെല്ലാലഗെ (10) എന്നിവരാണ് മടങ്ങിയിരുന്നത്. പിന്നാലെ കുശാല്‍ മെന്‍ഡിസ് - കാമിന്ദു സഖ്യം കൂട്ടിചേര്‍ത്ത 67 റണ്‍സാണ് ലങ്കയ്ക്ക് തുണയായത്. ഇരുവരേയും കൂടാതെ ദസുന്‍ ഷനകയുടെ (0) വിക്കറ്റ് കൂടി ലങ്കയ്ക്ക് നഷ്ടമായി. വാനിന്ദു ഹസരങ്ക (1) പുറത്താവാതെ നിന്നു. അയര്‍ലന്‍ഡിന് വേണ്ടി ജോര്‍ജ് ഡോക്ക്‌റെല്‍, ബാരി മക്കാര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
